ജിഷ്ണുവിന്റെ ഫോണ്‍ വിവരങ്ങള്‍ പുറത്ത്; വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു, പരാതി നല്‍കി, മരണത്തിന് കാരണം
ജിഷ്ണു മരിച്ചിട്ട് 88 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ നിരാഹാര സമരം പ്രഖ്യാപിച്ചു.
കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തായി. കേരള സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു സഹപാഠികളെ സംഘടിപ്പിച്ച് സമരത്തിന് ശ്രമിച്ചിരുന്നുവെന്നാണ് ലഭ്യമാവുന്ന വിവരം.
ജിഷ്ണുവിന്റെ ഇത്തരം നീക്കങ്ങള്‍ മാനേജ്‌മെന്റിന്റെ അപ്രീതിക്ക് ഇടയാക്കിയെന്നാണ് പോലീസ് കരുതുന്നത്. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും സര്‍വകലാശാല അധികൃതര്‍ക്കും ജിഷ്ണു പരാതി നല്‍കിയിരുന്നു. മൊബൈലില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.

ജിഷ്ണുവിന്റെ ഫോണില്‍ നിന്നു നഷ്ടപ്പെട്ടു പോയ സന്ദേശങ്ങള്‍ പോലീസ് തിരിച്ചെടുക്കുകയായിരുന്നു. പോലീസ് വീണ്ടെടുത്ത ഇവയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പരീക്ഷ മാറ്റിവച്ചതിനെ ജിഷ്ണു ചോദ്യം ചെയ്തിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ നേരത്തെ മൊഴി നല്‍കിയിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല.

പുറത്തുവന്ന പുതിയ വിവരങ്ങള്‍ കേസില്‍ മാനേജ്‌മെന്റിന് കനത്ത തിരിച്ചടിയാവും. മാനേജ്‌മെന്റിനെ പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവില്ലെന്ന കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാര്യങ്ങള്‍ നിര്‍ണായകമാവുമെന്നാണ് കരുതുന്നത്.

സാങ്കേതിക സര്‍വകലാശാല വിസി, വിദ്യാഭ്യാസ മന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്ക് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു അയച്ച ഇമെയിലുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു നടത്തിയ നീക്കങ്ങളാണ് മാനേജ്‌മെന്റിന്റെ ശത്രുതക്ക് കാരണമെന്ന നിഗമനത്തിലാണ് പോലീസ്.

നെഹ്‌റു കോളജിലെ തന്റ സഹപാഠികള്‍ക്ക് ജിഷ്ണു അയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പരീക്ഷ തിയ്യതി മാറ്റാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിടെക് പരീക്ഷ നേരത്തെ ആക്കിയത് പഠിക്കാന്‍ ആവശ്യത്തിന് സമയം ഇല്ലാതെയാക്കുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി.

2016 ഡിസംബര്‍ ഏഴിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഷ്ണു വിദ്യാഭ്യാസ മന്ത്രിക്ക് മെയില്‍ അയച്ചിരുന്നു. കൂടാതെ ഗവര്‍ണര്‍, സര്‍വകലാശാല വിസി എന്നിവര്‍ക്കും മെയില്‍ ചെയ്തു. മാധ്യമങ്ങളെ ഇക്കാര്യം താന്‍ അറിയിച്ചിട്ടുണ്ടെന്നും ജിഷ്ണു കൂട്ടുകാരോട് പറഞ്ഞിരുന്നു.

എസ്എഫ്‌ഐ നേതാവ് ജെയ്ക് സി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവരാന്‍ ജിഷ്ണു മുന്‍കൈയെടുത്തിരുന്നു. ജിഷ്ണുവിന്റെ ഇത്തരം നീക്കങ്ങളാണ് മാനേജ്‌മെന്റിന്റെ അപ്രീതിക്ക് കാരണമായതെന്ന് കരുതുന്നു. ഇക്കാര്യമാണ് ജിഷ്ണുവിന്റെ കുടുംബം നല്‍കിയ പരാതിയിലും പറഞ്ഞിരുന്നത്.

സാങ്കേതിക സര്‍വകലാശാലയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഇത് ക്രിസ്മസിന് ശേഷമേ ഉണ്ടാകൂ എന്ന് അറിയിപ്പുണ്ടായി. ഇതോടെ ഹോസ്റ്റല്‍ വിട്ട് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോയി. അതിനിടെ തീരുമാനം വീണ്ടും മാറ്റി. ഡിസംബര്‍ 13ന് പരീക്ഷ വച്ചു.

ഈ നടപടി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സമയം ലഭിക്കില്ലെന്നായിരുന്നു ആക്ഷേപം. ഇതിനെതിരേ പ്രതികരിക്കണമെന്നാണ് ജിഷ്ണു സഹപാഠികളോട് ആവശ്യപ്പെട്ടിരുന്നത്. മന്ത്രിക്കും വിസിക്കും ഇമെയില്‍ പരാതി അയച്ചതും ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു.

മറ്റു വിദ്യാര്‍ഥികളോട് പരാതിള്‍ തുടരെ അയക്കാനും ജിഷ്ണു ആവശ്യപ്പെട്ടിരുന്നു. പോലീസിന് ലഭിച്ചിരിക്കുന്ന ഈ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. മാനേജ്‌മെന്റിന് കനത്ത തിരിച്ചടിയാണ് ഇതിലൂടെ ലഭിക്കുന്നത്.

ജിഷ്ണു സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ ശബ്ദരേഖ, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഇമെയില്‍ എന്നിവയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപ്രതീക്ഷിതമായി പരീക്ഷ മാറ്റിവച്ചത് ജിഷ്ണു ചോദ്യം ചെയ്തിരുന്നുവെന്ന് നേരത്തെ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

അതേസമയം, ജിഷ്ണു മരിച്ചിട്ട് 88 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. ജിഷ്ണുവിന്റെ അച്ഛനും അമ്മയും അടുത്ത ബുധനാഴ്ച മുതല്‍ ഡിജിപി ഓഫീസിന് മുന്നില്‍ സമരം തുടങ്ങും.












Click it and Unblock the Notifications