മകനാണ് വലുത്..പണമല്ല..! സര്‍ക്കാര്‍ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ കുടുംബം..!
തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കണം എന്ന ആവശ്യത്തലുറച്ച് ഒരു കുടുംബവും നാടും സമരത്തിലാണ്. സര്‍ക്കാരാകട്ടെ പോലീസിനെ പിന്തുണച്ച് ഈ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് നേരെ നിരന്തരം മുഖം തിരിക്കുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന് വേണ്ടതെല്ലാം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാരും സിപിഎമ്മും ആണയിടുന്നു. എന്നാല്‍ മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം.
മകന് നീതി ലഭിക്കുക എന്നതിലപ്പുറം ഒരാവശ്യവും മഹിജയ്ക്കും അശോകനും ഇല്ല. അതിലപ്പുറം ഒരു രാഷ്ട്രീയ താല്‍പര്യങ്ങളോ ഗൂഢലക്ഷ്യങ്ങളോ ഈ അമ്മയ്ക്കും അച്ഛനുമില്ല. നീതിക്ക് പകരമാണ് പണമെങ്കില്‍ ആ പണം സര്‍ക്കാരിന് തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറയുന്നു.
മകന്റെ നഷ്ടത്തിന് പകരമാവില്ല ഒന്നും എന്ന് അശോകന്‍ വേദനയോടെ പറയുന്നു. സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയാണ് ജിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായമായി നല്‍കിയത്. ഈ പത്ത് ലക്ഷത്തിന് പകരം ഇരുപത് ലക്ഷം വേണമെങ്കില്‍ നല്‍കാം.
മകന്റെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് അശോകന്‍ ആവശ്യപ്പെടുന്നു. ജിഷ്ണുവിന്റെ മരണം നടന്ന് മൂന്ന് മാസത്തോളം കഴിഞ്ഞിട്ടും ഇതുവരെയും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്നും അശോകന്‍ ആരോപിക്കുന്നു.
തികഞ്ഞ സിപിഎം അനുഭാവികളാണ് ജിഷ്ണുവിന്റെ കുടുംബം. സര്‍ക്കാര്‍ പോലീസിനെ ന്യായീകരിച്ചും ജിഷ്ണുവിന്റെ കുടുംബത്തെ തള്ളിപ്പറഞ്ഞും നിലപാട് എടുത്തപ്പോഴൊന്നും ഇവര്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ എതിരായി സംസാരിച്ചിരുന്നില്ല. എന്നിലിപ്പോള്‍ വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ പറയുന്നു.
കേസില്‍ പോലീസിന്റേയും സര്‍ക്കാരിന്റെയും നടപടിയില്‍ വലിയ നിരാശയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നീതി നടപ്പാക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും അശോകന്‍ പറയുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍ പത്രപ്പരസ്യം വരെ നല്‍കിയിരുന്നു.
നീതി ലഭിക്കുന്നത് വരെ സമരം തുടരാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മഹിജയുടെ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാര സമരത്തിലാണ്.
ഡിജിപി ആസ്ഥാനത്തിന് മുന്നില്‍വെച്ച് ജി്ഷ്ണുവിന്റെ കുടംുബത്തിന് നേരെ നടന്ന പോലീസ് അതിക്രമത്തെ ന്യായീകരിക്കുന്ന നിലപാടാണ് ഇതുവരെ സര്‍ക്കാരും സിപിഎമ്മും കൈക്കൊണ്ടത്. പോലീസ് നടപടി സ്വാഭാവികമാണ് എന്നും മഹിജയെ മര്‍ദ്ദിച്ചിട്ടില്ല എന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
എന്നാല്‍ ഡോക്ടര്‍മാരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത് ജിഷ്ണുവിന്റെ അമ്മയ്ക്ക് വയറ്റില്‍ ക്ഷതമേറ്റിട്ടുണ്ട് എന്നതാണ്. പോലീസിന്റെയും സര്‍ക്കാരിന്റെയും അവകാശ വാദങ്ങളെ തള്ളുന്നതാണീ റിപ്പോര്‍ട്ട്. മഹിജ ജ്യൂസ് അടക്കമുള്ള പാനീയങ്ങള്‍ കഴിക്കുന്നുണ്ടെന്ന ആശുപത്രിവാദം ബന്ധുക്കള്‍ തള്ളി.
തങ്ങളുടെ സമരം അട്ടിമറിക്കുന്നതിനായി വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനായി തോക്കു സ്വാമിയെ ഡിജിപി ഓഫീസിന് മുന്നിലെത്തിച്ചതെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ആരോപിക്കുന്നു. തോക്കുസ്വാമിയെ പോലീസാണ് സ്ഥലത്തെത്തിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
അതേസമയം ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സമരത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോക്കു സ്വാമി, ഷാജര്‍ഖാന്‍, ഷാജഹാന്‍ എന്നിവരടക്കം ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.