ജെഎൻയു ചെങ്കോട്ട തന്നെ.. എബിവിപിയെ തൂത്തെറിഞ്ഞ് ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാല ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം. എസ്എഫ്‌ഐ-ഐസ-ഡിഎസ്എഫ് സഖ്യമാണ് ജനറല്‍ സീറ്റുകളെല്ലാം തൂത്ത് വാരി മിന്നുന്ന ജയം നേടിയത്. ഒരു ജനറല്‍ സീറ്റ് പോലും നേടാനാവാതെ നാണം കെട്ട സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയാണ് രണ്ടാമത്. ജനറല്‍ സീറ്റുകള്‍ കൂടാതെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് മേജര്‍ സീറ്റുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ഐസയുടെ ഗീതാകുമാരി 464 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യൂണിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ നിതി ത്രിപാഠിയെ ആണ് ഗീതാ കുമാരി പരാജയപ്പെടുത്തിയത്. 848 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സിമന്‍ സോയ ഖാന്‍ വൈസ് പ്രസിഡണ്ടായും, 1107 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദുഗ്ഗിരാല ശ്രീകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുഭാന്‍ഷു സിംഗിന് 835 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. നജീബിന്റെ തിരോധാനവും മറ്റ് വിദ്യാര്‍ത്ഥി വിഷയങ്ങളും കൂടാതെ രാജ്യത്തെ സംഘപരിവാറിന്റെ അജണ്ട അടക്കമുള്ളവ ഈ തിരഞ്ഞെടുപ്പില്‍ വിഷയമായിരുന്നു. വലിയ തോതില്‍ പ്രചാരണം നടത്തിയിട്ടും എബിവിപി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സര്‍വ്വകലാശാലകളിലൊന്നായ ജെഎന്‍യുവില്‍ തോറ്റത് സംഘപരിവാറിന് ക്ഷീണമായിരിക്കുകയാണ്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇടത് സഖ്യം ജെഎന്‍യു സാരഥികളാവുന്നത്.












Click it and Unblock the Notifications