രക്തപരിശോധന ഫലം ഹാജരാക്കണം; ശ്രീറാം മദ്യപിച്ചെന്ന് എങ്ങിനെ കണ്ടെത്തിയെന്ന് കോടതി!
തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തഫലം ഹാജരാക്കണമെന്ന് കോടതി. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങിനെ കണ്ടെത്തിയെന്നും കോടതി പറഞ്ഞു. ജാമ്യ ഹർജി പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ചോദ്യം. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
ശ്രീറാമിനെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
തെളിവ് ശേഖരണത്തിനായി ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയണ് തള്ളിയത്. ഉച്ചയ്ക്ക് ശേഷം കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം ഫൊറൻസിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നുവെന്നും ആരോപണം നിലനിൽക്കുന്നുണ്ട്.
പരുക്കിന്റെ പേരിൽ ശ്രീറാമിന്റെ വിരലടയാളം ശേഖരിക്കാൻ ഡോക്ടർമാർ ഇതുവരെ സമ്മതിച്ചിട്ടില്ല. വിരലടയാളം ശേഖരിക്കാൻ ഡോക്ടർമാർ വിസമ്മതിക്കുമ്പോൾ തന്നെ ജാമ്യഹർജിയിൽ ശ്രീറാം സ്വയം ഒപ്പിട്ട് നൽകിയതോടെ ഇത് അട്ടിമറി ശ്രമമാണെന്ന് വ്യക്തമായിരിക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരുന്നത്.
ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പത്ത് മണിക്കൂറോളം വൈകിയതാണ് മദ്യപിച്ചൂവെന്ന് സ്ഥിരീകരിക്കുന്ന നിർണായക രാസപരിശോധനഫലം എതിരാകാൻ കാരണമായത്. വാഹനമോടിച്ചത് ശ്രീറാം തന്നെയെന്ന് സ്ഥിരീകരിക്കാനുള്ള വിരലടയാള പരിശോധനയും ഇതേ രീതിയില്‍ അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. കാറിന്റെ സ്റ്റീയറിങ്ങില്‍ നിന്ന് ഫൊറന്‍സിക് വിദഗ്ധര്‍ വിരലടയാളം ശേഖരിച്ചു. ശ്രീറാമിന്റെ വിരലടയാളവും പരിശോധിച്ചതിന് ശേഷം ഒന്നാണെന്ന് ഉറപ്പിച്ചാൽ മാത്രമേ വാഹനം ഓടിച്ചത് ശ്രീറാമാണഎന്ന് സസ്ഥിരീകരിക്കാനാകൂ.