അടിമുടി മാറ്റം: കെഎസ്ആർടിസിയുടെ മുഴുവൻ നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്കെന്ന് കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: സുതാര്യ ഉറപ്പാക്കാൻ കെ എസ് ആർ ടി സിയുടെ മൊത്തം നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അക്കൗണ്ട്, പർച്ചേസ്, സ്റ്റോക്ക് മാനേജ്മെന്റ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുതിയ സോഫ്റ്റ് വെയറിലേക്ക് മാറും . താൻ മന്ത്രി സ്ഥാനത്ത് നിന്ന് പോയാലും എം ഡി മാറിയാലും പൊളിക്കാൻ പറ്റാത്ത ഒരു സിസ്റ്റമായി കെ എസ് ആർ ടി സിയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു.
സ്ഥായിയായ ഒരു സൊലുഷ്യൻ ഇല്ലെങ്കിൽ കെ എസ് ആർ ടി സി രക്ഷപ്പെടില്ല. മുൻപ് താൻ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെല്ലാം എടുത്തു കളഞ്ഞു. നടപ്പാക്കുന്ന പരിഷ്ക്കാരങ്ങൾ ഒരിക്കലും മാറ്റാൻ കവിയാത്ത, ഭരണ നിർവഹണ രംഗത്ത് മുഴുവൻ നിയന്ത്രണം കൊണ്ടുവരുന്ന സംവിധാനമാണ് വരാൻ പോകുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു.

പേഴ്സണൽ മാനേജർ ഇല്ല, അക്കൗണ്ടൻസ് മാനേജർ ഇല്ല, ഇത്തരത്തിലുള്ള പരാതികളുടെ ആവശ്യം ഇനിയില്ലെന്നും, കമ്പ്യൂട്ടർ വരുന്നതോടെ എല്ലാം മാറുമെന്നും ഡാറ്റ എൻട്രി മാത്രം മതി, ബാക്കിയെല്ലാം കമ്പ്യൂട്ടർ വഴി അറിയാൻ സാധിക്കുമെന്നുമാണ് പറയുന്നത്. ഇത് ചെലവ് ചുരുക്കാൻ സഹായിക്കുമെന്നും പുതിയ നിയമനങ്ങളുടെ ആവശ്യം വരില്ലെന്നും ഗണേഷ് കുമാർ പറയുന്നു.
അതേ സമയം, വൈദ്യുത ബസ്സുകൾ നഷ്ടമാണെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും മിക്കവാറും വൈദ്യുത ബസ്സിൽ ആളില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പത്ത് രൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറ് പേർക്ക് കയറാൻ വൈദ്യുത ബസ്സിൽ സൗകര്യമില്ല. നൂറ് പേർ കയറിയാൽ തന്നെ പത്ത് രൂപ വെച്ച് എത്ര രൂപ കിട്ടും, ആയിരം രൂപ.
അതിന് കറന്റ് ചാർജ് എത്ര രൂപ വേണം? ഡ്രൈവർക്ക് ശമ്പളം എത്ര വേണം. കിലോ മീറ്ററിന് 28 പൈസ വെച്ച് കെ എസ് ആർ ടി സി സ്വിഫ്റ്റിന് കൊടുക്കണം. നൂറ് കിലോ മീറ്റർ ഓടുമ്പോഴോ എത്ര രൂപ മിച്ചമുണ്ട്, അദ്ദേഹം ചോദിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഷ്ടത്തിലോടുന്ന മുഴുവൻ റൂട്ടുകളും റീ ഷെഡ്യൂൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യത ബസിന് ദീർഘ ദൂര സർവീസുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യത ബസ്സിന് ഒരു കോടി രൂപയ്ക്ക് അടുത്താണ് വില. ആ പണത്തിന് നാല് ഡീസൽ ബസുകൾ വാങ്ങമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications