നേമത്തേക്ക് ചുമ്മാ വന്നതല്ല; ഹൈക്കമാന്റിന്റെ രഹസ്യനിര്‍ദേശം ഇങ്ങനെ, വെളിപ്പെടുത്തി കെ മുരളീധരന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് നേമം. ബിജെപിക്ക് ആദ്യമായി അക്കൗണ്ട് തുറക്കാന്‍ സാധിച്ച മണ്ഡലം. നേമം പിടിച്ചെടുക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശക്തമായ നീക്കം നടത്തുകയാണ്. വി ശിവന്‍കുട്ടിയെ തന്നെ ഇടതുപക്ഷം കളത്തിലിറക്കിയപ്പോള്‍ കെ മുരളീധരനെന്ന ശക്തനെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിക്കുന്നത്.
വടകര എംപിയായ അദ്ദേഹത്തെ നേമത്തേക്ക് നിയോഗിക്കുമ്പോള്‍ ഹൈക്കമാന്റ് ഒരു നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയാണ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍. വിശദാംശങ്ങള്‍ ഇങ്ങനെ....
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

2016ലെ സാഹചര്യം
ഒ രാജഗോപാല്‍ ആയിരുന്നു 2016ല്‍ നേമം മണ്ഡലത്തില്‍ മല്‍സരിച്ച ബിജെപി നേതാവ്. വി ശിവന്‍കുട്ടിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് രാജഗോപാല്‍ ജയിച്ചത്. യുഡിഎഫിന് വേണ്ടി മല്‍സരിച്ച വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13000 വോട്ട് മാത്രമാണ് ലഭിച്ചത്.

ഇത്തവണ മൂന്നുപേരും കട്ടക്ക്
ഇത്തവണ ഒ രാജഗോപാല്‍ മല്‍സരിക്കുന്നില്ല. പകരം കുമ്മനം രാജശേഖരനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് പ്രബല മുന്നണികളുടെയും സ്ഥാനാകര്‍ഥികള്‍ തമ്മിലുള്ള ശക്തമായ മല്‍സരത്തിനാണ് നേമം ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. തന്റെ വരവോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ് എന്ന് കെ മുരളീധരന്‍ പറയുന്നു.

ശക്തന്‍ വരും
മണ്ഡലത്തില്‍ വളരെ വൈകി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. ഏറെ നാള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. ശക്തന്‍ വരും എന്ന് പലപ്പോഴും നേതാക്കള്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരുകള്‍ ഇവിടെ ഉയര്‍ന്നുകേട്ടിരുന്നു.

എങ്ങനെയാണ് സ്ഥാനാര്‍ഥിയായത്
ഉമ്മന്‍ ചാണ്ടിയാണ് ആദ്യം കെ മുരളീധരനോട് നേമം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചത്. പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചാല്‍ തയ്യാറാണ് എന്ന് മറുപടി നല്‍കിയെന്ന് മുരളീധരന്‍ പറയുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചു. ശേഷം മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും ഒരുമിച്ച് വിളിച്ചു. എല്ലാവരോടും സന്നദ്ധത അറിയിച്ചു എന്നും മുരളീധരന്‍ പറഞ്ഞു.

മുന്നിലുള്ള വെല്ലുവിളി
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് അനുകൂലമാണ് നേമത്തെ വോട്ടിങ് നില. ഇത് മറികടക്കാന്‍ കെ മുരളീധരന് സാധിക്കുമോ എന്നതാണ് ചോദ്യം. മാത്രമല്ല, ഇടതുപക്ഷം വലിയൊരളവില്‍ വോട്ട് പിടിക്കുന്ന മണ്ഡലം കൂടിയാണിത്.

രാജഗോപാല്‍ ജയിച്ചത് ഇങ്ങനെ
1970കളില്‍ മല്‍സരിക്കാന്‍ തുടങ്ങിയ വ്യക്തിയാണ് ഒ രാജഗോപാല്‍. അദ്ദേഹം ജയിച്ചത് 2016ലാണ്. ആരെയും വിമര്‍ശിക്കാത്ത രാജഗോപാലിന്റെ നിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് മികച്ച പ്രതിഛായയുണ്ടാക്കി. അതുകൊണ്ടുതന്നെ ബിജെപി വോട്ടുകള്‍ കൊണ്ടു മാത്രമല്ല രാജഗോപാല്‍ ജയിച്ചതെന്നും മുരളീധരന്‍ പറയുന്നു.

ഹൈക്കമാന്റിന്റെ നിര്‍ദേശം
നേമത്തേക്ക് നിയോഗിക്കുമ്പോള്‍ ഹൈക്കമാന്റ് ഒരു നിര്‍ദേശം നല്‍കിയിരുന്നു. ബിജെപിയുടെ ആദ്യ സീറ്റാണ് നേമം. അത് തിരിച്ചുപിടിക്കാന്‍ സാധിച്ചാല്‍ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാം എന്നായിരുന്നു നിര്‍ദേശം. അതുകൊണ്ടാണ് തന്നെ നിയോഗിച്ചതെന്നും മറ്റു എംപിമാര്‍ക്ക് ഇളവ് നല്‍കാതിരുന്നതെന്നും മുരളീധരന്‍ വിശദീകരിച്ചു.

ജയിക്കുമോ?
ഇത്തവണ നല്ല പ്രതീക്ഷയുണ്ട്. രാജഗോപാല്‍ മല്‍സരിക്കുന്നില്ല എന്നതാണ് ഒന്ന്. മറ്റൊന്ന് ഇന്ധന, പാചക വാതക വില വര്‍ധന എല്ലാ കുടുംബങ്ങളെയും ബിജെപിക്ക് എതിരാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമുണ്ടായ ഉദ്യോഗാര്‍ഥികളുടെ സമരവും ആഴക്കടല്‍ മല്‍സ്യ ബന്ധന വിവാദവും ഇടതുപക്ഷത്തെയും ജനങ്ങള്‍ തള്ളാന്‍ കാരണായി. ഇത് തനിക്ക് അനുകൂലമാണ് എന്ന് കെ മുരളീധരന്‍ പ്രത്യാശിക്കുന്നു.
Recommended Video
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications