വടകര വിടില്ലെന്ന് മുരളി... പക്ഷേ, വട്ടിയൂര്‍ക്കാവ് തന്റെ 'മാള' എന്നും കെ മുരളീധരന്‍
കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ സ്ഥാനം രാജിവച്ച ആളാണ് കെ മുരളീധരന്‍. അതിന് ഫലമുണ്ടാവുകയും ചെയ്തു. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎമ്മിന്റെ ശക്തനായ പി ജയരാജനെ അടിയറവ് പറയിപ്പിച്ചു മുരളി.
എന്നാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് എംപിമാര്‍, നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യപ്പെടുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. താന്‍ എന്തായാലും എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് കെ മുരളീധരന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍...

നിഷേധിച്ച് മുരളി
എംപി സ്ഥാനം രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ കെ മുരളീധരന്‍ നിഷേധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് കെ മുരളീധരന്റെ പ്രതികരണം. എംപിമാർ രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കരുത് എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

വടകരയെ ഉപേക്ഷിക്കില്ല
മികച്ച ഭൂരിപക്ഷത്തോടെയാണ് വടകരയിലെ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചത്. അതുകൊണ്ട് തന്നെ അവരെ ഉപേക്ഷിച്ച് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നും കെ മുരളീധരന്‍ പറയുന്നുണ്ട്. കെപി ഉണ്ണികൃഷ്ണന് പോലും നേരിയ ഭൂരിപക്ഷം മാത്രം കിട്ടിയ വടകരയില്‍ തനിക്ക് കിട്ടിയത് 85,000 വോട്ടിന്റെ ഭൂരിപക്ഷം ആണെന്ന കാര്യവും മുരളീധരന്‍ ഓര്‍ത്തു.

ഇഷ്ടമുണ്ടായിട്ടല്ല
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചത് സ്വന്തം ഇഷ്ടം കൊണ്ടല്ല എന്നും കെ മുരളീധരന്‍ പറയുന്നു. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് തന്നെ വടകരയിലേക്ക് അയച്ചതും എന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്റെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരന് മാള എന്ന പോലെ
വട്ടിയൂര്‍ക്കാവ് മണ്ഡലവുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. കെ കരുണാകരന് മാള എങ്ങനെ ആയിരുന്നോ, അതുപോലെയാണ് തനിക്ക് വട്ടിയൂര്‍ക്കാവ് എന്നാണ് അദ്ദേഹം പറയുന്നത്. വട്ടിയൂര്‍ക്കാവിന്റെ ഓരോ മുക്കും മൂലയും തനിക്ക് അറിയാമെന്നും അദ്ദേഹം പഞ്ഞു.

രാജിയില്‍ വിവാദമില്ല
കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കഴിഞ്ഞ ദിവസം കെ മുരളീധരന്‍ രാജിവച്ചിരുന്നു. അത് പാര്‍ലമെന്റിലെ തന്റെ സാന്നിധ്യം സജീവമാക്കാന്‍ വേണ്ടിയാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണിത് എന്ന രീതിയില്‍ ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

വിഴുപ്പലക്കി നശിപ്പിക്കരുത്
ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വിജയിക്കും എന്ന കാലമൊക്കെ കഴിഞ്ഞു എന്നാണ് കെ മുരളീധരന്‍ പറയുന്നത്. വിഴുപ്പലക്കി കോണ്‍ഗ്രസ് വിജയ സാധ്യത ഇല്ലാതാക്കരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നത് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു
എന്തായാലും കഴിഞ്ഞ ദിവസം കെ മുരളീധരന്‍ നടത്തിയ പ്രതികരണങ്ങളില്‍ അദ്ദേഹത്തിന്റെ വിയോജിപ്പുകള്‍ പ്രകടമാണ്. മാധ്യമങ്ങള്‍ വിഴിയാണ് പാര്‍ട്ടിയ്ക്കുള്ളിലെ കാര്യങ്ങള്‍ പലതും അറിയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. പാര്‍ട്ടിയ്ക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല എന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ട്












Click it and Unblock the Notifications