എന്തൊരു ഒത്തൊരുമ! ശബരിമലയിൽ ബിജെപിക്കൊപ്പം കെ സുധാകരനും.. ആർത്തവം അശുദ്ധി തന്നെ
കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെ വ്യക്തമായ നിലപാടില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്ന് സിപിഎമ്മും സര്‍ക്കാരും പറയുന്നു. കോടതി വിധിയെ ആദ്യം അനുകൂലിച്ച കോണ്‍ഗ്രസും ബിജെപിയും വോട്ട് ചോര്‍ച്ച ഭയന്ന് രായ്ക്ക് രാമായനം മലക്കം മറഞ്ഞിരിക്കുന്നു.
അത് മാത്രമല്ല കോണ്‍ഗ്രസിലേയും ബിജെപിയിലേയും നേതാക്കള്‍ക്കിടയില്‍ തന്നെ പല അഭിപ്രായമാണ്. ബിജെപിയിലേക്ക് ദേ പോകുന്നേ എന്ന് കുറച്ച് നാളുകളായി വാര്‍ത്തകള്‍ വരുന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പക്ഷെ തുടക്കം മുതല്‍ക്കേ വിധിക്കെതിരാണ്. കലാപമുണ്ടാകുമെന്നും ആര്‍ത്തവം അശുദ്ധമാണെന്നും സുധാകരന്‍ പറയുന്നു.
ആര്‍ത്തവം അശുദ്ധി
കണ്ണൂരില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിലാണ് ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനെ നഖശിഖാന്തം എതിര്‍ത്ത് കെ സുധാകരന്‍ രംഗത്ത് വന്നത്. സുപ്രീം കോടതി വിധിയെ എതിര്‍ക്കാന്‍ കെ സുധാകരന്‍ കണ്ടെത്തിയ കാരണമാകട്ടെ ആര്‍ത്തവവും. ആര്‍ത്തവം അശുദ്ധിയാണെന്നും അത് താനുണ്ടാക്കിയതല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
സർക്കാരിന് തിടുക്കം
ആ വിശ്വാസം ഭരണഘടനയ്ക്കും മുന്‍പേ ഉള്ളതാണ്. ഭരണഘടന സംരക്ഷിക്കേണ്ടത് ആ വിശ്വാസത്തേയാണ്. സര്‍ക്കാര്‍ പക്വതയോടെ വേണം ഈ വിഷയം കൈകാര്യം ചെയ്യാന്‍. എന്നാല്‍ സര്‍ക്കാര്‍ വലിയ തിടുക്കത്തിലാണ്. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം ചോദിച്ചില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കലാപമുണ്ടാകാതെ നോക്കണം
ജെല്ലിക്കെട്ട് സമരത്തിലും ഈ തിടുക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തമിഴ്‌നാട്ടിലേത് പോലുള്ള കലാപം ഇവിടെ ഉണ്ടാവാതിരിക്കാന്‍ നോക്കണം. ജെല്ലിക്കെട്ട് വിഷയം തമിഴ്‌നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് പോലെ തന്നെ ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യണം. വിധിക്കെതിരെ റിവ്യൂ പെററീഷന്‍ നല്‍കണം
പന്തളത്തെ ജനക്കൂട്ടം
കോടതി വിധിയെ സംബന്ധിച്ച് വിശ്വാസികള്‍ക്കുളള ആശങ്ക ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തണം. പന്തളത്ത് കഴിഞ്ഞ ദിവസം വന്ന ജനക്കൂട്ടം ആരും വിളിച്ചിട്ട് വന്നവരല്ല. അവര്‍ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ യാന്ത്രികമായി പ്രതിഷേധിക്കാന്‍ എത്തിയ ജനക്കൂട്ടമാണ് എന്നും കെ സുധാകരന്‍ പറഞ്ഞു.
ഇനിയും ജനപിന്തുണയേറും
ശബരിമല സമരത്തിന് ഇനിയും ജനപിന്തുണയേറും. ബിജെപി മുതലെടുപ്പിന് ശ്രമിക്കും. ജനരോഷം കണ്ട് ആര്‍എസ്എസും ബിജെപിയും നിലപാട് മാറ്റുകയാണ്. ആദ്യം പറഞ്ഞതല്ല ശ്രീധരന്‍ പിള്ള ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ മുന്നില്‍ കാണണം. കാരണം അവസരം കാത്ത് നില്‍ക്കുന്നവര്‍ക്ക് വേദിയുണ്ടാക്കി കൊടുക്കുന്നത് പോലെയാകും അതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
വിശ്വാസികൾ പോകില്ല
ശബരിമലയിലെ പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ വിശ്വാസികള്‍ അനുവദിക്കില്ല. ശബരിമലയില്‍ ടൂര്‍ പോകണം എന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ മാത്രമേ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവിടേക്ക് പോവുകയുള്ളൂ. അല്ലാതെ ഒരു വിശ്വാസിയായ സ്ത്രീയും പോകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
Recommended Video
റിവ്യൂ ഹർജി നൽകണം
മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അതത് മതമേലധ്യക്ഷന്മാരാണ്. മുത്തലാഖ് വിഷയം കൈകാര്യം ചെയ്യേണ്ടതും അങ്ങിനെ ആയിരുന്നു. ക്ഷേത്രം പൊളിക്കാന്‍ ആഹ്വാനം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അവരുടെ സര്‍ക്കാര്‍ അങ്ങിനെ ആവരുത്. റിവ്യൂ ഹര്‍ജി നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
കണ്ടപ്പോൾ അവൻ ആദ്യമായി കരഞ്ഞു, ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു.. ബാലുവിനെ ഓർത്ത് വിതുമ്പി സ്റ്റീഫൻ
ഫെമിനിസ്റ്റുകളെ തടയില്ല, കൈ കൊണ്ട് തൊടില്ല, പക്ഷേ.. ശബരിമലയിലേക്ക് പടയൊരുക്കി രാഹുൽ ഈശ്വർ