'ഇവിടെ യുദ്ധം ഒന്നും ഉണ്ടായിട്ടില്ല, അത്ര വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ല'; തരൂരിനെ ന്യായീകരിച്ച് സുധാകരൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെയും മോദിയെയും പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ന്യായീകരിച്ച് കെ സുധാകരൻ. വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോൾത്തന്നെ എല്ലാവരും അത് നിർത്തിയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ചുവെന്നും കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിലെ നേതാക്കളിൽ പല സ്വഭാവക്കാരുമുണ്ട്. അവർ അവരുടേതായ രീതിയിൽ പ്രതികരിക്കുമെങ്കിലും അതൊന്നും ഉള്ളിൽ തട്ടിയല്ലെന്നാണ് താൻ വിശ്വസിക്കുന്നത്. വ്യാഖ്യാനിച്ച്, വ്യാഖ്യാനിച്ച് അതിനെ കടലിലേക്കു കൊണ്ടു പോവുകയാണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചര്‍ച്ച നടത്താൻ ഇവിടെ യുദ്ധമൊന്നും ഉണ്ടായില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ഒരു പ്രസ്‌താവനയുടെ പേരിൽ നേരിയ പ്രസ്‌താ വന്നപ്പോൾ അതവിടെ തീർക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമല്ലേ?. ശശി തരൂരിനെ ഞാനും വിളിച്ചിരുന്നു. സ്നേഹത്തോടെ പെരുമാറുകയും ഇനി മേലിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാവില്ലെന്നും പാർട്ടിതലത്തിൽ തീരുമാനമെടുക്കുകയും ചെയ്‌തു; കെ സുധാകരൻ നിലപാട് വ്യക്തമാക്കി.
വ്യവസായമേഖലയിൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വലിയ പുരോഗതിയാണുണ്ടായതെന്ന് ഞാൻ സമ്മതിച്ചിട്ടില്ല. ശശി തരൂർ പറഞ്ഞത് കണ്ടീഷണലാണ്. പൂർണമായ രീതിയിലുള്ള കമന്റൊന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല. തരൂർ പറഞ്ഞതിൽ അങ്ങനെയൊരർത്ഥവും ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു. വിവാദങ്ങൾ തുടരുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പരാമർശം.
തരൂരിന്റേത് പിശകാണ് എന്ന് പറയാൻ കഴിയില്ല. അർധസത്യം ഉണ്ടെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. അത് അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട് മാത്രമാണ്. തരൂർ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് കോൺഗ്രസ് നേതൃത്വം എന്ന നിലയ്ക്ക് പറയാനുള്ളതെന്നും കെ സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ചു.
അതിനിടെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നു. തരൂർ വിവാദം തുടരാൻ ആഗ്രഹമില്ലെന്നാണ് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഇന്ന് അറിയിച്ചത്. ശശി തരൂർ വിവാദം യുഡിഎഫിനെ ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നും വിഷയം കോൺഗ്രസ് തന്നെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications