'സിപിഎം കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും കൂടാരമായി മാറി'; കെ സുധാകരന്‍
കണ്ണൂര്‍: സി പി എം കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും വര്‍ഗീയ വാദികളുടെയും കൂടാരമായി മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.'സി പി എമ്മിന്റെ പൊതുനയം ക്രിമിനലുകളെ സംരക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നതെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ തോട്ടടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
'സി പി എമ്മിന്റെ പൊതുനയം ക്രിമിനലുകളെ സംരക്ഷിക്കുകയെന്നതാണ്. അതിനു വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന കാഴ്ച്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. എല്ലായിടത്തും ഇവര്‍ സംരക്ഷിക്കുന്നത് കൊള്ളക്കാരെയും ഗുണ്ടകളെയുമാണ്. ഇതു തിരുത്താന്‍ സി പി എം തയ്യാറാകണം. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് വാവിനും സംക്രാന്തിക്കും എന്തെങ്കിലും തോന്നിയിട്ടു കാര്യമില്ല. ഇതു തിരുത്താനുള്ള അവസാന അവസരമാണ് സി പി എമ്മിന്'.

'വിദ്യയ്ക്ക് ഒറ്റയ്ക്കൊന്നും വ്യാജ രേഖയുണ്ടാക്കാന്‍ കഴിയില്ല. ആരുടെയൊക്കയോ പിന്‍തുണയുണ്ട്. അവരെ കണ്ടെത്തണം. എന്നാല്‍ ഒരു അന്വേഷണവും ഇപ്പോള്‍ നടക്കുന്നില്ല. സത്യസന്ധതയും സുതാര്യതയും അതിനില്ല. ആരോപണം ഉണ്ടാകുമ്പോള്‍ തള്ളിപ്പറയുന്നതും രഹസ്യമായി സംരക്ഷണം നല്‍കുന്നതും സി പി എമ്മിന്റെ ശൈലിയാണ്.'
'പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരം പോലീസ് ഒരുക്കുന്നു.എസ് എഫ് ഐയെന്നും ഡി വൈ എഫ് ഐയെന്നും കേട്ടാല്‍ ആ ഭാഗത്തേക്ക് പോലീസ് തിരിഞ്ഞു നോക്കുന്നില്ല. കേരളത്തിലെ ക്യാമ്പസുകളെ സംഘര്‍ഷഭരിതമാക്കുന്നതും അവിടെ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നതും ഈ സംഘടനകളുടെ നേതാക്കളാണ്. ഇങ്ങന ഒരു നാടിന് എത്ര കാലം മുന്‍പോട്ടു പോകാന്‍ കഴിയും. എത്ര കാലം സത്യം മൂടിവെയ്ക്കാന്‍ കഴിയും. സി പി എമ്മിന്റെ തൊഴിലാളി മുഖം തകരുകയാണ്. സ്വയം നാശത്തിന്റെ കുഴിതോണ്ടുകയാണ് സി പി എമ്മെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, ഉന്നത വിദ്യാഭ്യാസരംഗത്തിനാകെ അപമാനകരമായ സംഭവങ്ങളാണ് ഒരോ ദിവസവും സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 'എസ്.എഫ്.ഐ നേതാക്കളുടെയും മുതിര്‍ന്ന സി.പി.എം നേതാക്കളുടെയും സഹായത്തോടെയാണ് വിദ്യാര്‍ത്ഥി നേതാവ് മഹാരാജാസില്‍ ഗസ്റ്റ് ലക്ചററാണെന്ന വ്യാജരേഖയുണ്ടാക്കിയത്. ഇതേ നേതാവ് സംവരണം അട്ടിമറിച്ചാണ് പി.എച്ച്.ഡി പ്രവേശനം നേടിയയതും'.
'കാലടി സര്‍വകലാശാലയിലെ എസ്.സി എസ്.ടി സെല്‍ 2000-ല്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വി.സിയുടെ ഓഫീസും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് കൊല്ലം മുന്‍പ് ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും അത് മറച്ച് വച്ചാണ് വനിതാ നേതാവിന് സൗകര്യം ഒരുക്കിക്കൊടുത്തത്'- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications