കോടതിയുടെ ചിലവിൽ സുരേന്ദ്രൻ നിയമസഭയിലെത്തില്ല...!! കള്ളവോട്ട് ചെയ്ത പരേതർ ജീവനോടെ...!!
കാസര്‍കോഡ്: മഞ്ചേശ്വരത്ത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ പരാതി ബിജെപിയെ നാണം കെടുത്തുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ചേശ്വരത്ത് വെറും 89 വോട്ടിന് പരാജയപ്പെട്ട സുരേന്ദ്രന്‍ കോടതി വഴി നിയമസഭയിലേക്ക് എത്താനുള്ള കുറുക്ക് വഴിയാണ് തേടിയതെങ്കിലും കാര്യങ്ങള്‍ കണക്ക് കൂട്ടിയത് പോലെയല്ല നീങ്ങുന്നത്. ആരോപിച്ചതൊന്നും കോടതിയില്‍ തെളിയിക്കാന്‍ സുരേന്ദ്രന് സാധിച്ചിട്ടില്ല. മാത്രമല്ല കള്ളവോട്ട് ആരോപിച്ച സമന്‍സ് അയച്ച അഞ്ച് പരേതരില്‍ 3 പേര്‍ സമന്‍സ് കൈപ്പറ്റുകയും ചെയ്തിരിക്കുന്നു.

കള്ളവോട്ട് വാദം
മഞ്ചേശ്വരത്ത് വിദേശത്തുള്ള 197 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സുരേന്ദ്രന്‍ പരാതിയില്‍ ആരോപിച്ചത്. ഇവര്‍ തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് ആയിരുന്നുവെന്നും മരിച്ചവരുടെ പേരില്‍ വരെ വോട്ട് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രനും ബിജെപിയും വാദിക്കുന്നു.

പരേതർ ജീവനോടെ
പരേതര്‍ എന്ന് സുരേന്ദ്രന്‍ ആരോപിച്ച അഞ്ചുപേരില്‍ ഒരാളായ വോര്‍ക്കാടി സ്വദേശി അഹമ്മദ് കുഞ്ഞി സമന്‍സ് കൈപ്പറ്റിയതായി ഇന്നലെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അഹമ്മദ് കുഞ്ഞി മാത്രമല്ല, സുരേന്ദ്രന്‍ പരേതനാക്കി മറ്റു രണ്ട് വോട്ടര്‍മാര്‍ കൂടി ജീവനോടെ ഉണ്ട്.

പേര് രണ്ടിടത്ത്
ഉപ്പള സ്വദേശി അബ്ദുള്ള, ഇച്ചിലംപാടി സ്വദേശി ആയിശ എന്നിവരാണ് അഹമ്മദ് കുഞ്ഞിയെക്കൂടാതെ സമന്‍സ് കൈപ്പറ്റിയ പരേതര്‍. മാത്രമല്ല സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച കള്ളവോട്ട് ലിസ്റ്റില്‍ ആയിശയുടെ പേര് രണ്ടിടത്താണ് ഉള്ളതും.

വോട്ട് ചെയ്യാത്ത മരിച്ചയാളും
പരേതരായ അഞ്ച് പേരിലെ നാലാമന്‍ ബാംഗ്രഞ്ചേശ്വര്‍ സ്വദേശി ഹാജി അഹമ്മദ് ബാവ തിരഞ്ഞെടുപ്പിന് മുന്‍പേ മരിച്ചതാണ്. വോട്ട് രേഖപ്പെടുത്താത്ത ഇദ്ദേഹത്തിന്റെ പേരും ഉണ്ട് സുരേന്ദ്രന്റെ കള്ളവോട്ടുകാരുടെ ലിസ്റ്റില്‍.

വിദേശത്ത് ഉള്ളവരുടെ പേരില്‍ മഞ്ചേശ്വരത്ത് കള്ളവോ്ട്ട് ചെയ്തുവെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നവരുടെ ലിസ്റ്റില്‍ ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹിയായിരുന്ന അഷ്‌റഫും ഉണ്ട്. സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് കോടതി തളളിയിരുന്നു. പരിശോധിച്ച 26 പേരിൽ 20 പേരും വിദേശത്ത് ആയിരുന്നുവെന്നാണ് കേന്ദ്ര റിപ്പോർട്ട്

കോടതിയിൽ വിയർത്ത്
കള്ളവോട്ട് നടന്നുവെന്ന് സുരേന്ദ്രന്‍ കോടതിയില്‍ തെളിയിച്ചുവെന്നും ലീഗ് എംഎല്‍എയെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എന്നുമൊക്കെയാണ് സംഘികൾ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.. എ്ന്നാല്‍ ഒരൊറ്റ കള്ളവോട്ട് പോലും കോടതിയില്‍ തെളിയിക്കാന്‍ സുരേന്ദ്രന് സാധിച്ചിട്ടില്ലെന്നാണ് വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഒന്നും തെളിയിക്കാനായില്ല
സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി കോടതി തളളിയിരുന്നു. സുരേന്ദ്രനോട് സ്വന്തം നിലയ്ക്ക് തെളിവ് ഹാജരാക്കാനും ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്തവര്‍ എന്നാരോപിച്ച് സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലുള്ളവരോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു

തെളിവ് ഹാജരാക്കി
11 പേര്‍ക്ക് സമന്‍സ് അയച്ചതില്‍ മൂന്ന് പേരാണ് ഹാജരായത്. ഇവരില്‍ ഒരാള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കി തിരഞ്ഞെടുപ്പ് സമയത്ത് താന്‍ വിദേശത്ത് പോയിട്ടില്ലെന്നും നാട്ടില്‍ ഉണ്ടായിരുന്നുവെന്നതിനും തെളിവ് നല്‍കി. രണ്ടാമനും നാട്ടിലുണ്ടായിരുന്നുവെന്ന് രേഖാമൂലം തെളിയിച്ചു

വാദം പൊളിയുന്നു
ഹാജരായ മൂന്നാമന്റെ കുടുംബത്തിലെ എല്ലാവരും കള്ളവോട്ട് ചെയ്തുവെന്നായിരുന്നു ആരോപണം. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് തന്റെ കുടുംബത്തിലെ നാല് പേരും നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖ ഈ മൂന്നാമനും കോടതിയില്‍ ഹാജരാക്കി.

നിയമസഭ സ്വപ്നം കാണേണ്ട
അതായത് പരാതിയല്‍ പറഞ്ഞ കള്ളവോട്ടില്‍ ഒന്നു പോലും ഇതുവരെ തെളിയിക്കാന്‍ സുരേന്ദ്രന് സാധിച്ചിട്ടില്ല എന്നര്‍ത്ഥം. വിദേശത്തുള്ളവര്‍ വോട്ട് ചെയ്തു എന്നാരോപിക്കുമ്പോഴും അവര്‍ എവിടെയെന്ന് സുരേന്ദ്രന് പോലും ഉറപ്പില്ല എന്ന സ്ഥിതിയാണ്. പരേതർ എന്നാരോപിച്ചവരാകട്ടെ ജീവിച്ചിരിപ്പുമുണ്ട്. കോടതി വഴി ചുളുവിൽ ഒരു നിയമസഭാ സീറ്റ് കൂടി കേരളത്തിൽ നേടുകയെന്ന ബിജെപിയുടെ സ്വപ്നം വെള്ളത്തിൽ വരച്ച വര പോലെയാകാനാണ് സാധ്യത.












Click it and Unblock the Notifications