ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, സുരേന്ദ്രനെ മഞ്ചേശ്വരത്ത് ഇറക്കാൻ ആലോചന
കോഴിക്കോട്: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്ന നേതാവ് കെ സുരേന്ദ്രനാണ്. ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ സമരത്തിലെ സജീവ പങ്കാളിത്തവും അറസ്റ്റും ജയില്‍വാസവുമെല്ലാം സുരേന്ദ്രന്റെ മൈലേജ് ഉയര്‍ത്തിയിട്ടുണ്ട് എന്നാണ് ബിജെപി വിലയിരുത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്നോ തൃശൂര്‍ നിന്നോ തിരുവനന്തപുരത്ത് നിന്നോ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ ബിജെപി മത്സരിപ്പിക്കില്ല എന്ന് ഏറെക്കുറേ ഉറപ്പായിരിക്കുന്നു.
മൈലേജ് ഉയർത്തി സുരേന്ദ്രൻ
ശബരിമല സമരവുമായി ബന്ധപ്പെട്ട ജയില്‍ വാസത്തിലൂടെ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് പാര്‍ട്ടി അണികള്‍ക്കിടയില്‍ വീരപരിവേഷമുണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് വളരെ അധികം ഗുണവും ചെയ്യുമെന്നും കരുതപ്പെടുന്നു. എന്നാല്‍ സുരേന്ദ്രന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മഞ്ചേശ്വരത്ത് മത്സരിപ്പിക്കും
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നത് എന്നാണ് സൂചന. മഞ്ചേശ്വരത്ത് എംഎല്‍എ ആയിരുന്ന പിബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
89 വോട്ടിന്റെ തോൽവി
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലെന്ന പോലയാണ് കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയം അകന്ന് പോയത്. വെറും 89 വോട്ടുകള്‍ക്കാണ് പിബി അബ്ദുള്‍ റസാഖിനോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. പിന്നാലെ കള്ളവോട്ട് നടന്നു എന്നാരോപിച്ച് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.
കേസ് പിൻവലിക്കണം
അബ്ദുുള്‍ റസാഖിന്റെ മരണശേഷവും കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കേസ് പിന്‍വവലിച്ച് മത്സരത്തിന് തയ്യാറാകാനാണ് കെ സുരേന്ദ്രന് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. മഞ്ചേശ്വരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കാനാണ് സാധ്യത.
കാസർകോഡ് അടിയന്തര യോഗം
കേരളത്തിന്റെ ചുമതലയുളള ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് കഴിഞ്ഞ ദിവസം കാസര്‍കോട്ട് എത്തി നേതൃയോഗം വിളിച്ച് ചേര്‍ത്തിരുന്നു. സുരേന്ദ്രന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നുളള ചര്‍ച്ചകള്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്. ബെംഗളൂരുവില്‍ ബിജെപി ഐടി സെല്‍ യോഗം വെട്ടിച്ചുരുക്കിയാണ് സുരേഷ് കാസര്‍കോഡ് എത്തിയത്.
ബോധപൂർവ്വം മാറ്റാൻ നീക്കം
ഈ യോഗത്തില്‍ വെച്ചാണ് മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങാനുളള നിര്‍ദേശം കെ സുരേന്ദ്രന് ലഭിച്ചത് എന്നാണ് അറിയുന്നത്. അതേസമയം കെ സുരേന്ദ്രനെ ബോധപൂര്‍വ്വം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്താനുളള നീക്കങ്ങളും നടക്കുന്നതായി സംശയമുണ്ട്. സുരേന്ദ്രനെ അനുകൂലിക്കുന്ന ജില്ലാ നേതൃത്വമാണ് തൃശൂരില്‍ മത്സരിപ്പിക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചത്.
രാധാകൃഷ്ണന് തൃശൂരിൽ നോട്ടം
എന്നാല്‍ തൃശൂരിലെ ജില്ലാ നേതൃത്വത്തിലുളള എഎന്‍ രാധാകൃഷ്ണന് തൃശൂര്‍ സീറ്റില്‍ കണ്ണുണ്ട്. തൃശൂരില്‍ അല്ലെങ്കില്‍ മറ്റെവിടെയും മത്സരിക്കാനില്ല എന്നാണ് രാധാകൃഷ്ണന്റെ നിലപാട്. സുരേന്ദ്രന്റെ പേര് പറഞ്ഞ് കേട്ട തിരുവനന്തപുരത്താകട്ടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും താല്‍പര്യമുണ്ട്.
തിരുവനന്തപുരം നോട്ടമിട്ട് പിളള
ബിജെപി ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിളള വരുത്തിയ പിഴവുകള്‍ തെരഞ്ഞെടുപ്പില്‍ ദോഷകരമായി വരുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കണക്ക് കൂട്ടുന്നു.. അതുകൊണ്ട് തന്നെ ശ്രീധധരന്‍ പിളളയ്ക്ക് തിരുവനന്തപുരം നല്‍കുന്നതിനോട് വലിയൊരു വിഭാഗത്തിന് യോജിപ്പില്ല.
ലാലോ സുരേഷ് ഗോപിയോ
മാത്രമല്ല ശശി തരൂരിനെ പോലൊരു കരുത്തനായ നേതാവിനെ തിരുവനന്തപുരത്ത് നേരിടണമെങ്കില്‍ ശ്രീധരന്‍ പിളള പോര എന്നാണ് പാര്‍ട്ടിക്കുളളിലെ വികാരം. തിരുവനന്തപുരത്ത് എംപിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും ശ്രമം നടക്കുന്നു. അതേസമയം മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കുമ്മനം രാജശേഖരന്‍ വരാനുളള സാധ്യകയും തള്ളിക്കളയാനാവില്ല.