Get Updates
Get notified of breaking news, exclusive insights, and must-see stories!

'2019 മുതൽ ഉണ്ണിത്താന്റെ നെറ്റിയിലെ കറുത്ത തിലകം കാണുന്നില്ല, വനിതാ നേതാവിന് തട്ടം വന്നു'; സുരേന്ദ്രൻ

തിരുവനന്തപുരം: എം പി രാജ്മോഹൻ ഉണ്ണിത്താനേയും കോൺഗ്രസിനേയും കണക്കറ്റ് പരിഹസിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എകെ ആന്റണിയുടെ മൃദുഹിന്ദുത്വ പ്രസ്താവനയിൽ ഉണ്ണിത്താൻ കഴിഞ്ഞ ദിവസം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രൻറെ പ്രതികരണം. വിദ്യാഭ്യാസ കാലം മുതല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത കുറി ചാര്‍ത്തിയിരുന്നുവെന്നും എന്നാൽ 2019ല്‍ കാസര്‍കോട് മത്സരിക്കാനെത്തിയതു മുതല്‍ ഉണ്ണിത്താന്‍ കറുത്ത കുറി ചാര്‍ത്തുന്നില്ലെന്നുമാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് എന്തിന് വേണ്ടിയാണെന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് സുരേന്ദ്രൻ പറയുന്നു.

ഒരു കോൺഗ്രസ് വനിത നേതാവിനേയും പേര് പരാമർശിക്കാതെ സുരേന്ദ്രൻ പരിഹസിക്കുന്നുണ്ട്.കാസർഗോഡ് മൽസരിക്കാൻ വരും മുൻപ് അവർ തട്ടം ധരിക്കാറില്ലായിരുന്നുവെന്നാണ് സുരേന്ദ്രൻ കുറിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

 കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം


എന്റെ പ്രിയ സുഹൃത്ത് ശ്രീ ഉണ്ണിത്താനെ വിദ്യാർത്ഥികാലം മുതൽ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാർത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രിൽ മുതൽ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുനോക്കുന്നത് നല്ലതല്ലേ. കാസർഗോഡ് മൽസരിക്കാൻ വരുന്നതിനുമുൻപ് എന്റെ മറ്റൊരുസുഹൃത്തായ കോൺഗ്രസ്സ് മുൻ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് ബഹുമാന്യനായ ശ്രീ. എ. കെ. ആന്റണിയുടെ ബധിരവിലാപം ചർച്ചയാവുന്നത്.

കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്


കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോൺഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്. അതിൽ ആന്റണിക്കുള്ള പങ്ക് ചെറുതല്ലതാനും. ഭൂരിപക്ഷസമുദായം കോൺഗ്രസ്സിന്റെ ചെപ്പടിവിദ്യകളിൽ വീഴാൻ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികൾ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കിൽ തകരാറ് അദ്ദേഹത്തിനുമാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോൺഗ്രസ്സുകാർക്ക് വേറൊരു നിവൃത്തിയുമില്ല', സുരേന്ദ്രൻ കുറിച്ചു.

കോൺഗ്രസ് ഒരു സാമുദായിക സംഘടന അല്ല


ആന്റണിയുടെ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിത്താൻ വിമർശനം ഉയർത്തിയത്. 'കോൺഗ്രസ് ഒരു സാമുദായിക സംഘടന അല്ല, കോൺഗ്രസ് എന്നത് ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനമാണ്. എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. മതാത്മകമായ സമൂഹത്തിൽ നിന്ന് ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമാക്കി മാറ്റിയത് കോൺഗ്രസ് ആണ്. അതുകൊണ്ട് കോൺഗ്രസിനകത്ത് ഇന്ന സമുദായത്തെ ഉൾപ്പെടുത്തണം, ഇന്ന സമുദായത്തെ ഒഴിവാക്കണം എന്നൊന്നുമുള്ള ചിന്തയ്ക്ക് പ്രസക്തിയില്ല', എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. അതേസമയം വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത പുകയുന്നതിനിടെ സിപിഎമ്മും വിവാദത്തിൽ പ്രതികരിച്ചിരുന്നു.കോൺഗ്രസ്‌ നേരത്തേതന്നെ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനമാണ്‌ എ കെ ആന്റണിയുടെ വാക്കുകൾ എന്നായിരുന്നു പാർട്ടി അധ്യക്ഷൻ എംവി ഗോവിന്ദൻ പ്രതികരിച്ചത്.

ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ

'മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല എ കെ ആന്റണി ചെയ്‌തത്‌. അത്‌ സ്വീകരിക്കണമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. മൃദു ഹിന്ദുത്വനിലപാടുകൊണ്ട്‌ ബിജെപിയെ പ്രതിരോധിക്കാനാകില്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വനിലപാട്‌ ബിജെപിയിലേക്ക്‌ ആളെ സംഘടിപ്പിച്ചുകൊടുക്കുന്ന പാലമായാണ്‌ പ്രവർത്തിക്കുന്നത്‌. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ്‌', എന്നായിരുന്നു ഗോവിന്ദൻ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+