'മുഖ്യമന്ത്രി അഴിമതി നടത്തിയാൽ ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാട്'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകർക്കാനും സർക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്യണം. ഇല്ലെങ്കിൽ ജനങ്ങൾ അക്കാര്യം ഏറ്റെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

എല്ലാ സർവകലാശാലകളിലും പിൻവാതിലിലൂടെയും അധികാര ദുർവ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റുകയും അഴിമതിയും ക്രമക്കേടും നടത്തുകയും ചെയ്ത ഇടതു സർക്കാർ തങ്ങളുടെ അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമ നിർമാണം കൊണ്ടുവരുന്നത്. ഒരു ചെറിയ സംസ്ഥാനത്തിൽ അധികാരമുപയോഗിച്ച് അഴിമതി നടത്താൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമാണവും കൊണ്ടുവരുന്ന ഇവർ ഇന്ദ്രപ്രസ്ഥത്തിന് അടുത്തെത്തിയാൽ നമ്മുടെ ഭരണഘടനയെ തന്നെ ഇല്ലാതാക്കി സ്റ്റാലിൻ -ഉത്തരകൊറിയൻ മോഡൽ നടപ്പാക്കുകയാണ് ചെയ്യുക.
ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവർ അഴിമതി നിർബാധം നടത്താനായി അതു തടയാൻ കഴിയുന്ന എല്ലാ പഴുതുകളും അടയ്ക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം ലോകായുക്ത ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ലോകായുക്തയുടെ പല്ലും നഖവും ഊരി എടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരിന്നു വി ഡി സതീശൻറെ വിമർശനം.അത്തരത്തിലുള്ള നിയമം പാസാകാൻ പാടില്ല. ബില്ലിനെ എതിർക്കേണ്ടത് തന്നെയാണ്. ഭേദഗതി നിയമ വിരുദ്ധവും ഭരണ ഘടന വിരുദ്ധവുമാണെന്നും പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications