ശബരിമലയിലെത്തിച്ചത് കണ്ണൂരിലെ രാഷ്ട്രീയക്കൊലകൾക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ, ബിജെപിക്കെതിരെ മന്ത്രി
തിരുവനന്തപുരം: ശബരിമലയിലേത് വിശ്വാസി സമരം മാത്രമല്ലെന്നും ബിജെപിക്ക് കൃത്യമായ അജണ്ടയുണ്ടെന്നും സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയിൽ നിന്ന് തന്നെയാണ് കേരളം കേട്ടത്. ശബരിമല പ്രശ്നം ബിജെപി ഏറ്റെടുത്തത് മുതൽ സർക്കാരും സിപിഎമ്മും പറയുന്നത് ശരിയാണ് എന്നതാണ് ശ്രീധരൻ പിളളയുടെ വെളിപ്പെടുത്തലിലൂടെ സാധൂകരിക്കപ്പെടുന്നത്.
മാത്രമല്ല ആചാര സംരക്ഷകർ എന്ന് പറയുന്നവർ തന്നെ ശബരിമലയിലെ ആചാരവും ലംഘിച്ചു. സംഘപരിവാറുകാർക്ക് ആചാരം ലംഘിക്കാം മറ്റുളളവർക്ക് പാടില്ല എന്ന വാദത്തെയാണിപ്പോൾ പൊതുസമൂഹം ചോദ്യം ചെയ്യുന്നത്. ശബരിമലയിലെ സംഘപരിവാർ നീക്കത്തെ പൊളിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ രംഗത്ത് വന്നിട്ടുണ്ട്.
ഗുണ്ടാനേതാവ് വത്സൻ
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ശബരിമലയിൽ കലാപം അഴിച്ചു വിട്ട് ‘രാഷ്ട്രീയ സുവർണാവസരം’ ഉണ്ടാക്കുന്നതിനായാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയിൽ എത്തിച്ചത്. ‘ആചാര സംരക്ഷകൻ’ എന്ന ആട്ടിൻതോലണിഞ്ഞ് ശബരിമലയില്‍ എത്തിയ വല്‍സന്‍ എത്രമാത്രം ആചാര ലംഘനമാണ് നടത്തിയതെന്ന് യഥാർത്ഥ അയ്യപ്പ ഭക്തർ കാണുന്നുണ്ട്.
ഇതാണോ ആചാരസംരക്ഷണം
പുണ്യ പരിപാവനമായ പതിനെട്ടാം പടി ഇരുമുടി കെട്ടില്ലാതെ ചവിട്ടരുത് എന്നല്ലേ ആചാരം? എന്നിട്ടീ ‘ആചാരസംരക്ഷകർ’ എന്താണവിടെ കാണിക്കുന്നത്? ഇവർക്ക് ഇരുമുടിക്കെട്ടില്ലാതെയും ക്ഷേത്രത്തിന് പിന്‍തിരിഞ്ഞു നിന്നും വെല്ലുവിളിക്കാൻ ഉള്ളതാണോ ഭക്തർ പരിപാവനമായി കണക്കാക്കുന്ന പതിനെട്ടാം പടി? ഈ ആചാരലംഘനത്തെ കുറിച്ച് തന്ത്രിസമൂഹത്തിന്റെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ട്.
"കൊല്ലെടാ അവളെ"
അയ്യപ്പ ദർശനത്തിനായി എത്തിയ 52 വയസ് പിന്നിട്ട സ്ത്രീയെ, അയ്യപ്പഭക്തയായ മാളികപ്പുറത്തെ "കൊല്ലെടാ അവളെ" ആക്രോശവുമായി ആക്രമിക്കുന്ന ആര്‍.എസ്.എസ് തീവ്രവാദികളെ മലയാളികൾ ഇന്ന് ഞെട്ടലോടെയാണ് കണ്ടത്. മാളികപ്പുറത്തോടൊപ്പം എത്തിയ അയ്യപ്പനെയും കുഞ്ഞ് മാളികപ്പുറത്തെയും വരെ അക്രമിച്ചു ഈ തീവ്രവാദി കൂട്ടം. മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ശാന്തിയും സമാധാനവും തേടി അയ്യപ്പഭക്തർ എത്തിയിരുന്ന പുണ്യസ്ഥാനത്തെ കലാപഭൂമിയാക്കി മാറ്റുവാൻ സംഘപരിവാർ കിണഞ്ഞു ശ്രമിക്കുകയാണ്.
ലക്ഷ്യം കലാപം
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ശബരിമലയെ ബി.ജെ.പി ഒരു കുരുതി കളമാക്കാൻ ശ്രമിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവുകൾ ആവശ്യമില്ല. ബി ജെ പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞതുപോലെ ഇത് അവരെ സംബന്ധിച്ചിടത്തോളം 4 വോട്ട് കൂടുതൽ നേടാനുള്ള കേവലം സുവർണാവസരം മാത്രമാണ്. അല്ലാതെ അവർക്ക് ഇതിനുപിന്നിൽ യാതൊരുവിധ ഭക്തി സംരക്ഷണവും അല്ല. ശബരിമലയെ ഒരു കുരുതിക്കളമാക്കി കേരളമാകെ കലാപം അഴിച്ചുവിടുക എന്നത് തന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യം.
ചോരക്കൊതിയന്മാരെ തിരിച്ചറിഞ്ഞു
അതിനുവേണ്ടി മാത്രമാണ് ഇന്നലെ വരെ തിരിഞ്ഞു നോക്കാത്തവർ പെട്ടെന്ന് അയ്യപ്പഭക്തരായി അക്രമങ്ങൾക്ക് നേതൃത്വം നൽകാൻ മാത്രം ശബരിമലയിൽ എത്തിയത്. ഈ കള്ളനാണയങ്ങളെ, കപട ഭക്തരെ, മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളെ, ചോരക്കൊതിയൻമാരെ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നാണ് ശബരിമലയിലെ സംഘപരിവാർ ഇടപെടലുകളെ കുറിച്ച് കടകംപളളി സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്