കൂടത്തായിയിലെ ആദ്യ കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തല്ലേ; കടകംപള്ളി സുരേന്ദ്രന്‍
കാസര്‍ഗോഡ്: കൂടത്തായി കൊലപാതകത്തില്‍ മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടത്തായിയിലെ ആദ്യ കൊലപാതകങ്ങള്‍ ശരിയായ രീതിയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ മറ്റ് മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നില്ലേയെന്ന് കടകംപള്ളി ചോദിച്ചു. മഞ്ചേശ്വരത്ത് പ്രചരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടത്തായിയിലെ ആദ്യ മൂന്ന് കൊലപാതകങ്ങള്‍ നടന്നത് ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കാലത്താണ് അന്ന് ശരിയായ രീതിയിലാണ് അന്വേഷിച്ചിരുന്നതെങ്കില്‍ തുടര്‍ കൊലപാതകങ്ങള്‍ തടയാനുകുമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറ് പേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. 2002 ലാണ് പരമ്പരയിലെ ആദ്യ കൊലപാതകം നടക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടേതായിരുന്നു ആദ്യ മരണം. 2008 സെപ്തംബര്‍ 26 നായിരുന്നു ടോം തോമസ് സാമാനമായ രീതിയില്‍ മരിച്ചത്. 2011 ഓക്ടോബറില്‍ ടോം തോമസിന്‍റെ മൂത്തമകന്‍ റോയി തോമസ് മരിച്ചതോടെയാണ് സംശയം ഉടലെടുത്തത്.
2014 ഏപ്രിലിലാണ് അന്നമ്മയും സഹോദരനും അയല്‍വാസികളുമായ എംഎം മാത്യു മരിച്ചത്. മാത്യുവിന്‍റെ മരണം നടന്ന് ഒരാഴ്ച്ചക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകൾ അൽഫൈനെ മരിക്കുന്നത്. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.