പത്മനാഭസ്വാമി ക്ഷേത്രം; സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണം, നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി. നിലവറ 5 തവണ തുറന്നെന്ന റിപ്പോര്‍ട്ട് തെറ്റാവില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ രാജകുടുംബം പ്രതികരിച്ചത് എന്ത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയുടെ നിവപാട് തന്നെയാണ് സർക്കാരിനുള്ളത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ആശങ്ക മനസിലാക്കാന്‍ രാജകുടുംബവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും കടകംപള്ളി പറഞ്ഞു.അതേസമയം നിലവറ തുറക്കണമെന്ന ആവശ്യവുമായി ഭരണ പരിഷ്ക്കരണ കമ്മീഷൻ വിഎസ് അച്യുതാനന്ദനും രംഗത്ത് വന്നു.

അനാവശ്യ സംശയങ്ങൾക്ക് വഴിവെക്കും
ബി നിലവറ തുറക്കണമെന്നും തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും ബി നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

രാജകുടുംബത്തിന്റെ അഭിപ്രായം ആരായണം
ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്.

തുറക്കാൻ സമ്മതിക്കില്ലെന്ന് രാജകുടുംബം
ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. നിലവറ തുറക്കുന്നതില്‍ രാജകുടുംബത്തിന് അതൃപ്തിയുണ്ടെന്നും ഇത് ദേവഹിതത്തിന് എതിരാണെന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്.

ബി നിലവറയിൽ അമൂല്യ ശേഖരം
ബി നിലവറ വിവിധ കാലത്തായി ഏഴുതവണ തുറന്നിട്ടുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു. ബി നിലവറയില്‍ അമൂല്യമായ വെള്ളിശേഖരമുണ്ടെന്നാണ് അനുമാനം.

അഞ്ച് നിലവറകൾ തുറന്നിരുന്നു
ആറുനിലവറകളുള്ള ക്ഷേത്രത്തില്‍ ബി ഒഴികെയുള്ള നിലവറകള്‍ ഘട്ടംഘട്ടമായി തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു. ഇ, എഫ്, എന്നീ നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്.

അമൂല്യ രത്ന ശേഖരം
രത്നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളും സ്വര്‍ണവിഗ്രഹങ്ങളും സ്വര്‍ണക്കട്ടികളും എ നിലവറയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നിലുള്ള ബിയിലും സമാനമായ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്.

തുറന്നത് ബി നിലവറയുടെ പൂമുഖം
മുമ്പ് ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു. എന്നാൽ അത് ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണെന്നും രാജകുടുംബം വ്യക്തമാക്കി.












Click it and Unblock the Notifications