മലപ്പുറത്ത് ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയത് അവിഹിതം പുറത്താകുമെന്ന ഭയത്താൽ!കാമുകൻ പിടിയിൽ
ഒരു വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞശേഷം കാമുകനായ ഷെരീഫിനൊപ്പമായിരുന്നു ഉമ്മുകുൽസുവിന്റെയും മകന്റെയും താമസം.
മലപ്പുറം: കാടാമ്പുഴയിൽ പൂർണ്ണ ഗർഭിണിയായ യുവതിയും മകനും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിലായി. മെയ് 26നാണ് കാടാമ്പുഴ സ്വദേശിനി ഉമ്മുകുൽസു, മകൻ ഇർഷാദ്(7), ഉമ്മുകുൽസുവിന്റെ നവജാത ശിശു എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സംഭവത്തിലാണ് ഉമ്മുകുൽസുവിന്റെ കാമുകൻ കരിപ്പൂർ സ്വദേശി ഷെരീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയിരുന്ന ഷെരീഫിനെ ജൂൺ 5നാണ് പിടികൂടിയത്. ഒരു വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞശേഷം കാമുകനായ ഷെരീഫിനൊപ്പമായിരുന്നു ഉമ്മുകുൽസുവിന്റെയും മകന്റെയും താമസം.

ഈ ബന്ധത്തിൽ യുവതി ഗർഭിണിയാകുകയും ചെയ്തു. പ്രസവശേഷം ഷെരീഫുമൊത്ത് സ്ഥിരമായി താമസിക്കണമെന്ന് ഉമ്മുകുൽസു നിർബന്ധം പിടിച്ചിരുന്നു. എന്നാൽ മറ്റൊരു ഭാര്യയും കുട്ടികളുമുള്ള ഷെരീഫ്, ഉമ്മുകുൽസു പ്രസവിക്കുന്നതോടെ തന്റെ അവിഹിത ബന്ധം പുറത്തറിയുമെന്ന് ഭയപ്പെട്ടു. ഇതിനെ തുടർന്നാണ് പൂർണ്ണ ഗർഭിണിയായ യുവതിയെയും മകനെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഉമ്മുകുൽസുവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. പൂർണ്ണ ഗർഭിണിയായിരുന്ന ഉമ്മുകുൽസു ഇതിനിടെ പ്രസവിക്കുകയും നവജാത ശിശു ശുശ്രൂഷ ലഭിക്കാതെ മരണപ്പെടുകയായിരുന്നു. ഉമ്മ മരിച്ചു കിടക്കുന്നത് കണ്ട് വീട്ടിലേക്ക് കയറിവന്ന ഇർഷാദിനെയും ഇതേരീതിയിൽ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഷെരീഫ് പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications