അന്നു പെട്രോള്‍ വാങ്ങിയത് കേഡല്‍ തന്നെ!! അവര്‍ തിരിച്ചറിഞ്ഞു, പമ്പിലെത്തിച്ചത്...
പമ്പ് ജീവനക്കാരന്‍ കേഡലിനെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജയുമായുള്ള തെളിവെടുപ്പ് പോലീസ് ആരംഭിച്ചു. സംഭവത്തില്‍ കേഡലിനെ സഹായിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെ ഇയാള്‍ക്കെതിരേ കേസ് കൂടുതല്‍ മുറുകിയിരിക്കുകയാണ്.
കൊലയ്ക്കു ശേഷം കുടുംബാംഗങ്ങളെ പെട്രോള്‍ ഒഴിച്ചാണ് കേഡല്‍ കത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേഡല്‍ പെട്രോള്‍ വാങ്ങിയ പമ്പിലെത്തിച്ച് അന്വേഷണസംഘം മൊഴിയെടുത്തു. കവടിയാറിലെ പമ്പില്‍ നിന്നാണ് കേഡല്‍ പെട്രോള്‍ വാങ്ങിയത്. പമ്പ് ജീവനക്കാരന്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പെട്രോള്‍ വാങ്ങിക്കാന്‍ അന്നു കേഡല്‍ സഞ്ചരിച്ചത് ഓട്ടോയിലാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഈ ഓട്ടോ ഡ്രൈവറുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. കേഡല്‍ തന്നെയാണ് അന്നു തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.
കേഡലുമായുള്ള പോലീസിന്റെ കേരളത്തിലെ തെളിവെടുപ്പ് കഴിഞ്ഞെന്നാണ് സൂചന. ഇനി കേരളത്തിനു പുറത്തേക്കാണ് അന്വേഷണസംഘം തെളിവെടുപ്പിനായി പോവുന്നത്. അടുത്ത ദിവസം തന്നെ ഇയാളെ ചെന്നൈയിലെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തും.
ഇതേ പമ്പില്‍ നിന്നു കേഡല്‍ സ്ഥിരമായി പെട്രോള്‍ വാങ്ങിക്കാറുണ്ടെന്ന് ജീവനക്കാരന്‍ പോലീസിനോടു പറഞ്ഞു. ഏപ്രില്‍ ആറിനു വൈകീട്ട് നാലു മണിക്കു ശേഷമാണ് കേഡല്‍ ഇവിടെ അവസാനമായി പെട്രോള്‍ വാങ്ങാനെത്തിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
പത്ത് ലിറ്റര്‍ വീതമുള്ള രണ്ടു കന്നാസുകളിലാണ് കേഡല്‍ അന്നു പെട്രോള്‍ വാങ്ങിയത്. പെട്രോള്‍ വാങ്ങാന്‍ കേഡല്‍ അവസാനമായി പമ്പിലെത്തിയപ്പോള്‍ കൂടെ മറ്റൊരാള്‍ ഉണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നു അതു ശരിയല്ലെന്നാണ് സൂചന.
മാതാപിതാക്കളെയും സഹോദരിയെയും മഴു ഉപയോഗിച്ചാണ് കേഡല്‍ കൊലപ്പെടുത്തിയത്. ബന്ധുവായ ലളിതയെ ഇയാള്‍ തലയ്ക്ക് അടിച്ചും കൊല ചെയ്യുകയായിരുന്നു. സ്വന്തം മുറിയില്‍ വച്ചാണ് കേഡല്‍ ഈ ക്രൂരകൃത്യം ചെയ്തത്. തുടര്‍ന്ന് കുളിമുറിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കേഡല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നാണ് മഴുവടക്കമുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തത്. വിഷക്കുപ്പിയും പോലീസിന് ഇവിടെ നിന്നു ലഭിച്ചിരുന്നു.
കേഡലിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും സാത്താന്‍ സേവയാണ് ഇയാള്‍ നടത്തിയതെന്നുമുള്ള തരത്തിലായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുമില്ലെന്നും ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള ഇയാളുടെ തന്ത്രമാണ് ഇതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.