ആ തലക്കെട്ട് സിപിഎം ഏതോ തീവ്രവാദ സംഘടനയാണെന്ന് തോന്നലുണ്ടാക്കാന്‍: മനോരമയ്ക്കെതിരെ ഐസക്
തിരുവനന്തപുരം: കരുവന്നൂർ വിഷയത്തില്‍ മലയാള മനോരമയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് തോമസ് ഐസക്. "കരുവന്നൂർ ഭരിച്ചത് സിപിഎം സെൽ" എന്ന തലക്കെട്ട് വായിക്കുന്നവരിൽ സിപിഎം ഏതോ നിരോധിത തീവ്രവാദ സംഘടനയാണെന്ന തോന്നലുണ്ടാക്കാൻ ലക്ഷ്യംവെച്ചുള്ള ഈ തലക്കെട്ടിൽ പഴയ വിമോചനസമരത്തിന്റെ ഹാങ്ഓവർ കൂടിയുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നത്. തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
'സെൽ ഭരണം' എന്ന ഉപമ ചേർത്ത് അല്പം നിഗൂഢതയൊക്കെ ആരോപിച്ച് നുണഎഴുതി നാട്ടിലെ സാധാരണ മനുഷ്യരെ ആശങ്കപ്പെടുത്തുന്ന രീതി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾക്ക് എല്ലാ കാലത്തുമുള്ള ഒരു ശീലമാണ്. ഇതിന്റെ ഏറ്റവും പുതിയ ഒരു ഉദാഹരണമാണ് മലയാള മനോരമ ദിനപത്രം ഇന്ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത. "കരുവന്നൂർ ഭരിച്ചത് സിപിഎം സെൽ". തലക്കെട്ട് വായിക്കുന്നവരിൽ സിപിഎം ഏതോ നിരോധിത തീവ്രവാദ സംഘടനയാണെന്ന തോന്നലുണ്ടാക്കാൻ ലക്ഷ്യംവെച്ചുള്ള ഈ തലക്കെട്ടിൽ പഴയ വിമോചനസമരത്തിന്റെ ഹാങ്ഓവർ കൂടിയുണ്ട്.

എന്തായാലും വാർത്തയുടെ ഉള്ളടക്കം ഏറെ തമാശ നിറഞ്ഞതാണെന്ന് പറയാതെ വയ്യ. കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയെ മറികടന്ന് സിപിഎമ്മിന്റെ രണ്ട് ഉപസമിതികൾ പ്രവർത്തിച്ചിരുന്നു എന്നാണു ഇഡിയുടേതെന്ന പേരിലുള്ള മനോരമയുടെ കണ്ടെത്തൽ. സഹകരണ മേഖല മാത്രമല്ല സമൂഹത്തിലെ മനുഷ്യജീവിതത്തെ ബാധിക്കുന്ന സകലമേഖലകളിലും വർഗ, ബഹുജന സംഘടനകളുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐഎം. ഇടപെടുന്ന സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും അതുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങൾ തീരുമാനിക്കാനും ക്രമക്കേടുകൾ ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്താനും പാർട്ടി കമ്മിറ്റികളുടെ സബ്‌കമ്മിറ്റികളുണ്ടാവും.
സ്ഥാപങ്ങങ്ങളിലും പ്രസ്ഥാനങ്ങളിലും അവിടെയുള്ള പാർട്ടി അംഗങ്ങളെ ചേർത്ത് ഒരു ഫ്രാക്ഷനും ഉണ്ടാവും. ഇതൊക്കെ എത്രയോ കാലങ്ങളായുള്ള സംവിധാനമാണ്. നാട്ടിലെ ജനങ്ങൾക്കെല്ലാം അറിയുന്ന ഒന്നാണത്. ഇത് മനോരമയ്ക്കും അറിയാം. ഈ കമ്മിറ്റികൾ ഒന്നും ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയില്ല. ഓരോ മേഖലയിലെയും പാർട്ടി അംഗങ്ങളുടെ പ്രവർത്തനവും രീതിയും പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനമാണത്. ആ സമിതികൾ ലോൺ കൊടുക്കാനോ ചിട്ടി പിരിക്കാനോ ഒന്നും ഇടപെടില്ല. നയപരമായ കാര്യങ്ങൾ തീരുമാനിക്കും. ക്രമക്കേടുകളോ തെറ്റുകളോ കണ്ടാൽ തിരുത്തും.
പാർട്ടി നിയന്ത്രണത്തിലുള്ള ഒരു സഹകരണ പ്രസ്ഥാനം എന്ന നിലയിൽ കരുവന്നൂർ ബാങ്കിലും ഇത്തരം ഒരു സംവിധാനം പ്രവർത്തിച്ചിരുന്നു. എന്നാൽ കരുവന്നൂർ ബാങ്ക് ഭരണസമിതിയെ നിയന്ത്രിക്കുന്നതിലും കൃത്യമായ പരിശോധന നടത്തുന്നതിലും മേല്പറഞ്ഞ സംവിധാനങ്ങൾക്ക് വലിയ തരത്തിലുള്ള വീഴ്ച സംഭവിച്ചു എന്നതാണ് പാർട്ടിയുടെ കണ്ടെത്തൽ. അതുകൊണ്ടാണ് കൃത്യസമയത്ത് പിശക് കണ്ടെത്താനും തിരുത്താനും കഴിയാതെ പോയത്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഇത്തരത്തിലുള്ള സബ്കമ്മിറ്റികളുടെയും ഫ്രാക്ഷനുകളുടെയും പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനമെടുക്കുകയും അതിപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുകയുമാണ്.
കരുവന്നൂരിൽ ഉണ്ടായ രീതിയിലുള്ള പ്രശ്‍നങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണിത്. മനോരമ പറയുന്നത് പോലെയല്ല, കമ്മിറ്റികൾ ഇടപെട്ടതല്ല, ശക്തമായി ഇടപെടാത്തതാണ് പ്രശ്നം. അത് പരിഹരിക്കാൻ കൂടുതൽ ശക്തമായി സബ്കമ്മിറ്റിയെയും ഫ്രാക്ഷനെയും പ്രവർത്തിപ്പിക്കുകയാണ് വേണ്ടത്. അതാണ് ഞങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റുചില പാർട്ടികളിൽ ആണെങ്കിൽ ഏതെങ്കിലും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ആ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയുടെ പരമാധികാര പ്രയോഗമായിരിക്കും അവിടെ നടക്കുക. അതാണ് മനോരമയ്ക്കും പരിചയം.
സിപിഐ എമ്മിന്റെ സഹകരണ സബ്‌കമ്മിറ്റി എന്നത് ലോൺ കൊടുക്കുന്നതടക്കം തീരുമാനിക്കാൻ ശേഷിയുള്ള ഏതോ അധോലോക സംഘമായി മനോരമ ചിത്രീകരിക്കുകയാണ്. സഹകരണ സംഘങ്ങളിലെ ദൈനംദിന കാര്യങ്ങൾ തീരുമാനിക്കുന്നത് അവിടത്തെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികൾ മാത്രമാണെന്ന് നാട്ടിലെ സകലമനുഷ്യർക്കും അറിയാവുന്ന കാര്യമായിട്ടും മനോരമ ഇത്തരം വാർത്ത നൽകിയത് മറ്റു ചില ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണെന്ന് കരുതേണ്ടി വരും. അത് ഇപ്പോൾ ഇ ഡി നടത്തുന്ന അന്വേഷണ നാടകങ്ങൾക്ക് നാട്ടുകാർക്കിടയിൽ സ്വീകാര്യതയുണ്ടാക്കാൻ വേണ്ടിയാണ്. അത് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകർക്കാൻ വേണ്ടികൂടിയാണ്.












Click it and Unblock the Notifications