നാട്ടികയില്‍ ഗീതയോ, ദാസനോ, ബാബുവോ? മത്സ്യത്തൊഴിലാളികള്‍ തീരുമാനിക്കും!
നാട്ടികയില്‍ തിരഞ്ഞെടുപ്പിലെ വോട്ടുപിടുത്തം അത്ര എളുപ്പമല്ല. അകലെ നിന്ന് കൈവീശി കാണിച്ച് പോയാലൊന്നും വോട്ടാകില്ല. അടുത്ത് ചെന്ന് കാര്യം പറഞ്ഞ് മനസിലാക്കി, സ്‌നേഹിച്ച് ഒപ്പം നിര്‍ത്തണം. സാധാരണക്കാരായ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഏറെയുമുള്ളത്. മൂന്ന് സ്ഥാനാര്‍ഥികളും അവസാന പ്രചാരണത്തിരക്കിലെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുക പ്രയാസം. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം രണ്ടാംവട്ട തിരഞ്ഞെടുപ്പാണ് നാട്ടികയിലേത്.
ടി.എന്‍. പ്രതാപന്‍ ഉഴുതുമറിച്ച് കോണ്‍ഗ്രസിന് അനുകൂലമാക്കിയ മണ്ഡലമാണ് 2011ല്‍ ഗീത ഗോപിയിലൂടെ ഇടതുമുന്നണി തിരിച്ച് പിടിച്ചത്. സി.എം.പി. സ്ഥാനാര്‍ഥി വികാസ് ചക്രപാണിയെയാണ് കഴിഞ്ഞ തവണ ഗീതാ ഗോപി പരാജയപ്പെടുത്തിയത്. ഘടക കക്ഷിയായതിനാല്‍ കോണ്‍ഗ്രസും അത്ര വലിയ പ്രാധാന്യമൊന്നും മണ്ഡലത്തിന് നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ അത്ര നിസാരമല്ല കാര്യങ്ങള്‍. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കൈയ്യും മെയ്യും മറന്ന് മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണി നേതാക്കള്‍.
ബി.ഡി.ജെ.എസിന്റെ ടി.വി.ബാബുവും ഒപ്പത്തിനൊപ്പമുണ്ട്. ചാഴൂര്‍ പഞ്ചായത്തിന്റെയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്ന കാലത്തെ സേവന പ്രവര്‍ത്തനങ്ങളാണ് ബാബുവിന് കൂട്ട്. വികസനമാണ് മണ്ഡലത്തിലെ പ്രധാന മുദ്രാവാക്യം. കഴിഞ്ഞ തവണ എം.എല്‍.എ. എന്ന നിലയില്‍ ലഭിച്ച തുക വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഗീതാഗോപിക്ക് കഴിഞ്ഞില്ലെന്നാണ് പ്രധാന ആരോപണം. കാര്‍ഷിക മേഖല, വിദ്യാഭ്യാസ രംഗം എന്നിവിടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു.
അഴിമതിയോ മറ്റ് രീതിയിലുള്ള ആരോപണങ്ങളോ ഉന്നയിക്കാന്‍ കഴിയാത്തതിനാലാണ് വികസനം നടത്തിയില്ലെന്ന് പറഞ്ഞ് വോട്ട് തേടുന്നതെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കാണ് ഇവര്‍ വോട്ടര്‍മാരെ കാണുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനെ തകര്‍ക്കുന്ന രീതിയില്‍ പ്രത്യാരോപണങ്ങള്‍ എയ്താണ് മൂന്ന് കൂട്ടരും മുന്നേറുന്നത്.
എല്‍.ഡി.എഫിന് കഴിഞ്ഞ തവണ 16054 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വിജയ പ്രതീക്ഷയില്‍ ഇത് വലിയ ഘടകമാണ്. ലോകസഭ തിരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും വോട്ട് നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇടതുമുന്നണിക്കായിരുന്നു മുന്നേറ്റം. എന്നാല്‍ കണക്കുകള്‍ ഈ തിരഞ്ഞെടുപ്പില്‍ മാറിമറിയുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തുന്നത്.
ബി.ജെ.പി.ക്ക് 11144 വോട്ടായിരുന്നു കഴിഞ്ഞ തവണയിലെ സമ്പാദ്യം. ലോകസഭ തിരഞ്ഞെടുപ്പില്‍ അത് 16785 ലേക്ക് ഉയര്‍ന്നു. ബി.ഡി.ജെ.എസിന്റെ സാന്നിധ്യമാണ് ഇനി വിലയിരുത്തുന്നത്. രാഷ്ട്രീയത്തേക്കാള്‍ പ്രധാനമാണ് ഇവിടെ സാമുദായിക വോട്ടുകള്‍. മത്സ്യതൊഴിലാളികളും കര്‍ഷകരും ഏറെയുള്ള പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇവരുടെ വോട്ടുകള്‍ നിര്‍ണ്ണായകമാകും. ഒപ്പം ഇതര സമുദായക്കാരുടെ വോട്ടുകള്‍ ആര്‍ക്കൊപ്പമാകുമെന്നതും വിജയ ഘടകമാണ്.