ബിജെപിക്ക് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ല, നേമം ശിവൻകുട്ടി പിടിച്ചെടുക്കും, സിപിഎം വിലയിരുത്തൽ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കും എന്നുളള ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. അധികാരം പിടിക്കാനാകുമെന്ന് യുഡിഎഫും കണക്ക് കൂട്ടുന്നു. അതേസമയം സീറ്റുകളുടെ എണ്ണം ഉയര്‍ത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മാത്രമല്ല ബിജെപിക്ക് ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ലെന്നും സിപിഎം വിലയിരുത്തുന്നു.
5 സീറ്റില്‍ വിജയിക്കാനാവും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. നേമത്ത് ഒ രാജഗോപാല്‍ ആണ് ബിജെപി ടിക്കറ്റില്‍ വിജയിച്ചത്. ഇത്തവണ നേമം അടക്കം 5 സീറ്റില്‍ വിജയിക്കാനാവും എന്നാണ് ബിജെപി കണക്ക് കൂട്ടല്‍. നിരവധി മണ്ഡലങ്ങളില്‍ രണ്ടാമത് എത്തുമെന്ന് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിലയിരുത്തുന്നു.
മഞ്ചേശ്വരത്ത് സുരേന്ദ്രനും പാലക്കാട് ശ്രീധരനും
നേമം, മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ 5 മണ്ഡലങ്ങളില്‍ വിജയിക്കും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനും പാര്‍ട്ടി വോട്ടുകള്‍ക്ക് പുറത്തുളള വോട്ടുകളും ലഭിക്കും എന്നാണ് ബിജെപി കരുതുന്നത്. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും അട്ടിമറി വിജയം നേടുമെന്നും ബിജെപി വിലയിരുത്തുന്നു.
എല്‍ഡിഎഫ് തിരിച്ച് പിടിക്കും
എന്നാല്‍ ഇക്കുറി ബിജെപിക്ക് സംസ്ഥാനത്ത് നേമം പോലും ലഭിക്കില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്. നേമം ഇത്തവണ എല്‍ഡിഎഫ് തിരിച്ച് പിടിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. വി ശിവന്‍കുട്ടിയെ തന്നെയാണ് നേമത്ത് ഇത്തവണ സിപിഎം ഇറക്കിയിരിക്കുന്നത്. ബിജെപി കുമ്മനം രാജശേഖരനേയും കോണ്‍ഗ്രസ് കെ മുരളീധരനേയും നേമത്ത് ഇറക്കി.
ശിവന്‍കുട്ടിക്ക് വിജയം ഉറപ്പ്
2016ല്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ആണ് ബിജെപി പിടിച്ചെടുത്തത്. നേമത്ത് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ച് നല്‍കി എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. ഇത്തവണ കെ മുരളീധരനെ പോലൊരു കരുത്തനായ നേതാവ് മത്സരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ യുഡിഎഫിന് തന്നെ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതോടെ ശിവന്‍കുട്ടിക്ക് വിജയം ഉറപ്പാണ് എന്നാണ് സിപിഎം വിലയിരുത്തുന്നത്.
താഴെ തട്ടില്‍ പ്രവര്‍ത്തനം മോശം
സംസ്ഥാനത്ത് പലയിടത്തും ബിജെപി നിര്‍ജീവം ആണെന്ന് സിപിഎം വിലയിരുത്തി. പല മണ്ഡലങ്ങളിലും ബിജെപി പ്രചാരണത്തില്‍ മുന്നിലായിരുന്നു. എന്നാല്‍ താഴെ തട്ടില്‍ പ്രവര്‍ത്തനം മോശമായിരുന്നു എന്നും സിപിഎം വിലയിരുത്തുന്നു. ഫലം വരുമ്പോള്‍ അതിന്റെ പ്രതിഫലനമുണ്ടാകും. ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്ന മണ്ഡലങ്ങളിലെ സാഹചര്യവും കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗം അവലോകനം ചെയ്തു.
ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു
സ്ഥാനാര്‍ത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയതിനെ തുടര്‍ന്ന് ഗുരുവായൂരും തലശ്ശേരിയിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ലായിരുന്നു. ഗുരുവായൂരില്‍ ബിജെപിയുടെ വോട്ടുകള്‍ അധികം പോള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. പോള്‍ ചെയ്ത വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചെന്നത് വ്യക്തമല്ല.. അതേസമയം തലശ്ശേരിയില്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.
80 സീറ്റ് വരെ നേടും
സുരേഷ് ഗോപി മത്സരിച്ച തൃശൂര്‍ മണ്ഡലത്തില്‍ ഇത്തവണ കടുത്ത മത്സരമാണ് നടന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ പോലുളള പ്രചാരണം തൃശൂരില്‍ ഇത്തവണ ബിജെപിക്കുണ്ടായില്ലെന്നും സിപിഎം വിലയിരുത്തി. സംസ്ഥാനത്ത് ഏത് സാഹചര്യത്തിലും 80 സീറ്റ് വരെ നേടി ഇടത് തുടര്‍ഭരണം ഉറപ്പാണെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ഇടത് തരംഗമുണ്ടായാല്‍ 100ന് മേലെ സീറ്റുകളും സിപിഎം പ്രതീക്ഷിക്കുന്നു.
ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം