വലത് മാറി ഫ്രാൻസിസ്, ഇടത് മാറി റോഷി; തിരഞ്ഞെടുപ്പിൽ ഇടുക്കി ശ്രദ്ധാകേന്ദ്രമാകുന്നതെങ്ങനെ?
ഇത്തവണയും കേരള കോൺഗ്രസുകൾ നേർക്കുന്നേർ വരുമ്പോൾ സ്ഥാനാർഥികളിൽ മാറ്റമില്ല, എന്നാൽ ഇരുവരുടെയും മുന്നണികൾ വേറെയാണ്
ഇടുക്കി: സംസ്ഥാന രാഷ്ട്രിയത്തിലെ മാറ്റങ്ങൾ കൃത്യമായി പ്രതിഫലിക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി നിയോജക മണ്ഡലം. എന്നും വലത്തോട്ട് കൂറ് കാട്ടിയ മണ്ഡലം ഇടുക്കി ജില്ലയിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും ഏറെ വളക്കൂറുള്ള മണ്ണ്. ഇരു പാർട്ടികളുടെയും പ്രദേശത്തെ വളർച്ചയിലും പ്രധാന പങ്കുവഹിച്ച ഇടുക്കിയിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസുകൾ നേർക്കുന്നേർ ആണ് മത്സരിച്ചത്. ഇത്തവണയും കേരള കോൺഗ്രസുകൾ നേർക്കുന്നേർ വരുമ്പോൾ സ്ഥാനാർഥികളിൽ മാറ്റമില്ല, എന്നാൽ ഇരുവരുടെയും മുന്നണികൾ വേറെയാണ്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം
ഫ്രാൻസിസ് ജോർജ് ജോസഫ് പക്ഷത്തോടൊപ്പം
കഴിഞ്ഞ തവണ യുഡിഎഫിനായി മത്സരിച്ച റോഷി അഗസ്റ്റിൻ ഇത്തവണ എൽഡിഎഫിലും ഇടതുമുന്നണിക്കായി മത്സരിച്ച ഫ്രാൻസിസ് ജോർജ് യുഡിഎഫിനുവേണ്ടിയുമാണ് ഇത്തവണ ജനവിധി തേടുന്നത്. ജോസ് കെ മാണിയുടെ നയങ്ങളിലുള്ള എതിര്‍പ്പില്‍ കേരള കോണ്‍ഗ്രസ് എം വിട്ട ഫ്രാന്‍സിസ് ജോര്‍ജ്ജ് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ചായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചത്. ഇത്തവണയും അതേ ജോസ് കെ മാണി വിഭാഗത്തിനെതിരെയാണ് ഫ്രാൻസിസ് ജോർജ് എത്തുന്നത്. കേരള കോൺഗ്രസ് ജോസഫ് പക്ഷത്ത് നിന്നാണ് ഫ്രാൻസിസ് ജോർജ് മത്സരിക്കുന്നത്. 2016ലെ തോൽവി ഇത്തവണ വലത് കോട്ടയിൽ വിജയമാക്കാമെന്ന് ഫ്രാൻസിസ് ജോർജ് കരുതുന്നു.
റോഷി അഗസ്റ്റിൻ ഇടത് പാളയത്തിൽ
കേരള കോൺഗ്രസ് ജോസ് പക്ഷം ഇടത് മുന്നണിയിലെത്തിയതോടെയാണ് കെ.എം മാണിയുടെയും അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണിയുടെ വിശ്വസ്തനായ റോഷിയും കൂടുമാറിയത്. നാല് തവണ യുഡിഎഫിനൊപ്പം നിന്ന് വിജയിച്ച മണ്ഡലം അഞ്ചാം തവണ ഇടത് മുന്നണിക്കായി നേടാമെന്ന വിശ്വാസത്തിലാണ് റോഷി അഗസ്റ്റിൻ.
പിളർപ്പിനും ലയനത്തിനും ശേഷം
കഴിഞ്ഞ തവണയും കേരള കോൺഗ്രസുകാർ തമ്മിലായിരുന്നു പോരാട്ടമെങ്കിലും ഫ്രാൻസിസ് ജോർജ് ഒരു കേരള കോൺഗ്രസ് പ്രബല വിഭാഗത്തെയല്ല പ്രതിനിധീകരിച്ചിരുന്നത്. 2019ലേക്ക് എത്തുമ്പോൾ ഇത് തന്നെയാണ് പ്രധാന മാറ്റവും. കെ.എം മാണിയുടെ മരണത്തിന് ശേഷം മറ്റൊരു പിളർപ്പും ലയനവും കഴിഞ്ഞാണ് കേരള കോൺഗ്രസുകൾ ഇക്കുറി നേർക്കുന്നേർ എത്തുന്നത്. ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ജോസഫ് പക്ഷത്തിലേക്ക് ഫ്രാൻസിസ് ജോർജ് എത്തി. ജോസഫ് പക്ഷം തോമസ് വിഭാഗവുമായി ലയിച്ചു. മാണിയുടെ കേരള കോൺഗ്രസ് ജോസ് പക്ഷം മാത്രമായി. ഇതൊക്കെയാണ് രാഷ്ട്രീയ കേരളം ഇത്തവണ ഇടുക്കിയുടെ മണ്ണിലേക്ക് ഉറ്റുനോക്കുന്നതിനുള്ള പ്രധാന കാരണം.
ഇടത്തോട്ട് ചായുമോ?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ അഞ്ചിൽ മൂന്ന് സീറ്റിലും വിജയിച്ച ഇടത് മുന്നണിക്ക് അടിതെറ്റിയത് ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിലാണ്. എന്നും വലത് പക്ഷത്തിനും കേരള കോൺഗ്രസിനുമൊപ്പം നിന്നിട്ടുള്ള ഇടുക്കി മണ്ഡലത്തിന്റെ മനസ് ഇത്തവണ ഇടത്തോട്ട് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. മണ്ഡലത്തിൽ കേരള കോൺഗ്രസിനും ക്രിസ്ത്യൻ വോട്ടുകൾക്കുമുള്ള പ്രാധാന്യം വലുതാണ്. ഇടത് മുന്നണിയിലേക്ക് കേരള കോൺഗ്രസിനെ ക്ഷണിക്കുമ്പോൾ എൽഡിഎഫിന്റെ പരിഗണനയിൽ ഇതെല്ലാം ഉണ്ടായിരുന്നുവെന്നതും വാസ്തവമാണ്. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല.
യുഡിഎഫ് പ്രതീക്ഷകൾ
ഇതിനോടകം തന്നെ പ്രചരണം സജീവമാക്കിയ ഫ്രാൻസിസ് ജോർജ് മണ്ഡലത്തിൽ ജയിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ ഇടതുപക്ഷം നേടിയ മേല്‍ക്കൈ ഇല്ലാതാക്കി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ വന്‍ വിജയം നേടാനായതും യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നു. 1999 മുതൽ പത്ത് കൊല്ലം ഇടുക്കി മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധികരിച്ച ഫ്രാൻസിസ് ജോർജിന് നിയമസഭയിലേക്ക് ആ നേട്ടം ആവർത്തിക്കാനാകുമോയെന്ന് കാത്തിരുന്ന കാണണം.
2016ലെ തിരഞ്ഞെടുപ്പ്
റോഷി അഗസ്റ്റിൻ നാലാം അങ്കത്തിന് ഇറങ്ങിയപ്പോൾ മണ്ഡലത്തിലെ വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവ് യുഡിഎഫിനുണ്ടായി. 60,556 വോട്ടുകൾ നേടിയെങ്കിലും 12 ശതമാനത്തോളം വോട്ടുവിഹിതം കുറഞ്ഞു. 50758 വോട്ടുകളാണ് ഫ്രാൻസിസ് ജോർജ് നേടിയത്. ബിഡിജെഎസിന്റെ ബിജു മാധവൻ 27,403 വോട്ടുകളും സ്വന്തമാക്കി മണ്ഡലത്തിൽ സാനിധ്യം അറിയിച്ചിരുന്നു.
തമിഴ്‌നടി വാണി ഭോജന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍