ആ കാരണവര്‍ തുടരണം, ഈ കുടുംബം അഭിവൃദ്ധിയോടെ മുന്നോട്ടുപോകണം: ഇന്ദ്രൻസ്
നമുക്ക് അന്നമുണ്ടോ വസ്ത്രമുണ്ടോ കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നു. ആ കാരണവര്‍ തുട
കണ്ണൂർ: കേരളത്തിൽ ഇടത് തുടർഭരണം ഉണ്ടാകുമെന്ന് സിനിമ നടൻ ഇന്ദ്രൻസ്. പ്രളയവും കൊവിഡും നിപ്പയുമടക്കം എല്ലാ പ്രതിസന്ധികളുമുണ്ടായപ്പോഴും മക്കളെ കൈവെള്ളിയില്‍ ഒരുപോറലുപോലും ഏല്‍പിക്കാതെ, കേരളത്തെ കാത്തുസൂക്ഷിച്ച സഖാവ് പിണറായി വിജയന് തുടര്‍ഭരണം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രചരണത്തിന് ധർമ്മടത്തെത്തിയപ്പോഴാണ് ഇന്ദ്രൻസിന്റെ പ്രതികരണം.
"നമുക്ക് മുമ്പ് ഒരുപാട് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, നമുക്ക് കേട്ടുകേള്‍വിയില്ലാത്ത ദുരന്തങ്ങളും മഹാമാരിയുമാണ് വന്നുപോയത്. അപ്പോഴൊക്കെ നമ്മള്‍ പകച്ചുനിന്നപ്പോള്‍, നമുക്ക് അന്നമുണ്ടോ വസ്ത്രമുണ്ടോ കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നു. ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ടുപോകണം," ഇന്ദ്രന്‍സ് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ച ഇന്ന് സ്വന്തം മണ്ഡലമായ ധർമ്മടത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് അഭ്യർത്ഥനയുമായി എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം സിനിമ താരങ്ങളായ ഇന്ദ്രൻസും ഹരിശ്രീ അശോകനും അദ്ദേഹത്തിനുവേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ജനങ്ങൾക്ക് ഇടയിലേക്ക് എത്തി. ഇവരോടൊപ്പം പ്രകാശ് രാജ്, മധുപാല്‍ എന്നിവരും താരങ്ങളാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി അണി നിരന്നു.
മുഖ്യമന്ത്രിയുടെ റോഡ് ഷോയിലും ഇരുവരും പങ്കെടുത്തിരുന്നു. ഇടത് സർക്കാർ തുടർ ഭരണം നേടുമെന്നും ഈ പ്രകടനത്തില്‍ പങ്കെടുത്തപ്പോള്‍ത്തന്നെ വ്യക്തമായ രൂപം കിട്ടിയിട്ടുണ്ടെന്നും അടുത്ത ഭരണം പത്തിരട്ടി നേട്ടത്തോടെയാണെന്ന് ഉറപ്പാണെന്നും ഹരിശ്രീ അശോകനും പറഞ്ഞു.
അതേസമയം, പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നതിമ് മുൻപ് അതിവേഗം പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. രാത്രി ഏഴ് മണി വരെ പരസ്യ പ്രചാരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം വേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ഇക്കാര്യം ഉറപ്പാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.