രാഹുൽ ഗാന്ധി ഇടപെട്ടിട്ടും പരിഹാരമില്ല, 6 സീറ്റുകൾ അധികം വേണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്നുളള ലീഗിന്റെ ആവശ്യം കോണ്‍ഗ്രസിന് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും ലീഗിന്റെ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് ഇത്തവണ 30 സീറ്റുകളാണ് ആവശ്യപ്പെടുന്നത്.
കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രന്‍, യുഡിഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പം മുസ്ലീം ലീഗ് നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട് എത്തിയും സീറ്റിന്റെ കാര്യത്തില്‍ അനുനനയത്തിന് ശ്രമം നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും എല്‍ജെഡിയും മുന്നണി വിട്ട പശ്ചാത്തലത്തിലാണ് കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം മുസ്ലീം ലീഗ് അടക്കമുളള ഘടകകക്ഷികള്‍ ഉന്നയിക്കുന്നത്. ലീഗ് മൂന്ന് സീറ്റുകള്‍ അധികമായി നല്‍കാം എന്നതാണ് കോണ്‍ഗ്രസ് നിലപാട്. ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുമ്പോള്‍ തങ്ങള്‍ക്കും അധിക സീറ്റുകള്‍ വേണമെന്ന് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഘടകകക്ഷികള്‍. കഴിഞ്ഞ തവണത്തെ 15 സീറ്റുകളും വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സിഎംപിയും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫിനെ പരിക്കേല്‍പ്പിക്കുന്ന ഒരു അവകാശവാദവും മുസ്ലീം ലീഗ് ഉന്നയിക്കില്ല എന്നാണ് പ്രതിപക്ഷ ഉപനേതാവ് കൂടിയായ എംകെ മുനീറിന്റെ പ്രതികരണം. യുഡിഎഫിനെ നയിക്കുന്നത് മുസ്ലീം ലീഗ് ആണെന്ന് ഇടതുപക്ഷം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാല്‍ പോലും മുന്നണിയെ നയിക്കുക കോണ്‍ഗ്രസ് തന്നെ ആയിരിക്കുമെന്നാണ് എംകെ മുനീര്‍ പറയുന്നത്. കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ല. അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി പദവി എന്നത് ഇപ്പോള്‍ തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്നും എംകെ മുനീര്‍ വ്യക്തമാക്കി.
Recommended Video