നിർണായകമാകുന്ന ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും
ഇടത് വലത് മുന്നണികൾക്കൊപ്പം ബിജെപിയും ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്
തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രിയ സമവാക്യങ്ങളിലും മാറ്റം വ്യക്തമാണ്. പ്രത്യേകിച്ച് സമുദായങ്ങളെ തങ്ങളൊടൊപ്പം നിർത്താനുള്ള ശ്രമങ്ങളിലാണ് മുന്നണികളെല്ലാം. ക്രിസ്തിയ വിഭാഗം സംസ്ഥാനത്ത് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രത്യേകിച്ച് മധ്യ കേരളത്തിൽ. അതുകൊണ്ട് തന്നെ ഇടത് വലത് മുന്നണികൾക്കൊപ്പം ബിജെപിയും ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

നിർണായകമാകുന്നതെങ്ങനെ?
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 18.38 ശതമാനം വരുന്ന ക്രിസ്തിയ വിഭാഗങ്ങളുടെ തീരുമാനം 33 മണ്ഡലങ്ങളിലെയെങ്കിലും വിജയസാധ്യതകളെ ബാധിക്കുമെന്നാണ് ചരിത്രവും കണക്കുകളും വ്യക്തമാക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾ ഏറെ നിർണായകമാണ്. തുടക്കത്തിൽ കോൺഗ്രസിനോട് ചായ്‌വ് കാണിച്ചിരുന്ന ക്രിസ്ത്യൻ വിഭാഗത്തെ തങ്ങളിലേക്ക് ആകർഷിക്കാൻ ഇടതുപക്ഷത്തിനും ബിജെപിക്കും കഴിഞ്ഞ കുറച്ച് നാളുകളിലായി സാധിച്ചിട്ടുണ്ട്.

കേരള കോൺഗ്രസിലെ പിളർപ്പ്
സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പാർട്ടികളിലൊന്നായ കേരള കോൺഗ്രസ് എമ്മിൽ വ്യക്തമായ മറ്റൊരു പിളരലിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കഴിഞ്ഞ 40 വർഷമായി ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എം എന്നാൽ ഇത്തവണ ഇടതുപക്ഷത്തോടൊപ്പമാണ്. കെ.എം മാണിയുടെ നിര്യണത്തെ തുടർന്നുണ്ടായ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പിളർപ്പിൽ അവസാനിച്ചപ്പോൾ ജോസ്.കെ മാണിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തുകയായിരുന്നു.

അടിയുറച്ച സിപിഎം മണ്ഡലങ്ങളും കേരള കോൺഗ്രസിന്
മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസിന് 13 സീറ്റുകളാണ് സിപിഎം നയിക്കുന്ന ഇടതുപക്ഷം നഷകിയത്. ഇതിൽ ഭൂരിഭാഗവും മധ്യ കേരളത്തിലാണ്. റാന്നി ഉൾപ്പടെയുള്ള തങ്ങളുടെ അടിയുറച്ച മണ്ഡലങ്ങൾ സിപിഎം കേരള കോൺഗ്രസിന് കൈമാറിയത് മധ്യ കേരളത്തിലെ വോട്ടുബാങ്കിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം വകവയ്ക്കാതെയാണ് സിപിഎം തങ്ങളുടെ കോട്ടകൾ ഘടകകക്ഷിക്ക് നൽകിയത്.

കേരള കോൺഗ്രസുകൾ നേർക്കുന്നേർ
ജോസ്.കെ മാണി വിഭാഗം ഇടതു പക്ഷത്ത് എത്തിയെങ്കിലും പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് ഘടകം ഇപ്പോഴും യുഡിഎഫിന് ഒപ്പമാണ്. ഇത്തവണ 9 മുതൽ 10 വരെ സീറ്റുകൾ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് യുഡിഎഫ് നൽകും. ഇതെല്ലാം തന്നെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരിക്കും. പാർട്ടിയുടെ ശക്തി ക്ഷയിച്ചെങ്കിലും ക്രിസ്ത്യൻ വോട്ടുകൾ മുന്നിൽ കണ്ട് തന്നെയാണ് യുഡിഎഫും ഇത്തരത്തിലൊരു ധാരണയിലെത്തിയത്.

ഇടതിനോട് ഇടഞ്ഞ് യാക്കോബായ വിഭാഗം
യാക്കോബായ - ഓർത്തഡോക്സ് വിഷയത്തിൽ 2017ൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക വിധിക്ക് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. തങ്ങളുടെ കൈവശമുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ ഉത്തരവായി വിധിക്ക് ശേഷം തിരഞ്ഞെടുപ്പ് എത്തുമ്പോൾ കുറഞ്ഞത് പത്ത് മണ്ഡലങ്ങളിലെങ്കിലും യാക്കോബായ വോട്ടുകൾ ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്നെങ്കിലും നിയമസഭയിൽ യാക്കോബായ വിഭാഗം ഇപ്പോൾ ഇടതുപക്ഷ വിരുദ്ധ മനോഭാവമാണ് സ്വാകരിച്ചിരിക്കുന്നത്.

ബിജെപിക്ക് പരസ്യ പിന്തുണ
നിയമസഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ വിഭാഗം ബിജെപിക്ക് പരസ്യ പിന്തുണ നൽകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. എറണാകുളത്തെ 5 മണ്ഡലങ്ങളിൽ എൻഡിഎയ്ക്കായി സഭാ സ്ഥാനാർഥികൾ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യം ആലോചിക്കുന്നതിനായി അടിയന്തര സഭാ സൂനഹദോസും ചേരുകയാണ്. പളളിത്തർക്കത്തിൽ ഇടത്-വലത് മുന്നണികൾ കൈവിട്ടതോടെയാണ് യാക്കാബോയ സഭയുടെ ഈ പുത്തൻ രാഷ്ടീയ നീക്കം. ഓർത്തഡോക്സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്ത പശ്ചാത്തലത്തിൽകൂടിയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് യാക്കോബായ സഭ എത്തുന്നത്.

ഓർത്തഡോക്സ് വിഭാഗത്തെയും ഒപ്പംകൂട്ടാൻ ബിജെപി
ഓർത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണയും ബിജെപിക്ക് ലഭിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സഭയ്ക്ക് നിർണായക ശക്തിയാകാൻ കഴിയുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലടക്കം സഭാ സ്ഥാനാർഥികളാണ് പരിഗണനയിലുള്ളത്. ഇടത് വലത് മുന്നണികളിൽ നിന്നും മാറി ചിന്തിക്കുകയാണ് ഓർത്തഡോക്സ് വിഭാഗവും.

സഭാ നേതൃത്വത്തെ കണ്ട് ദേശീയ നേതാക്കളും
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്തെത്തി കർദിനാളിനെ കണ്ടു. രാഷ്ട്രീയം ചർച്ചയായെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായൺ വ്യക്തമാക്കി. ക്രിസ്ത്യൻ സ്ഥാനാർഥികൾ മത്സരരംഗത്ത് ഉണ്ടാകുമെന്നും കൂടുതൽ ക്രൈസ്തവ വോട്ടുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications