കുമ്മനത്തെ ഗവർണറാക്കിയത് ശിക്ഷാ നടപടി! ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കെ ബിജെപിക്കുള്ളിൽ പൊട്ടിത്തെറി
തൃശൂര്‍: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റെടുത്ത് പോയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇതുവരെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.
പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളെല്ലാം തീരുമാനമാകാതെ പിരിയുകയാണ്. കുമ്മനത്തെ തിരികെ കൊണ്ടുവരണം എന്ന ആവശ്യവും ബിജെപിക്കകത്ത് ശക്തമാണ്. അതിനിടെ കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയിരുന്നുവെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന് കഴിഞ്ഞു. നാഥനില്ലായ്മ സംസ്ഥാന ബിജെപിക്കുള്ളിൽ കലാപത്തിന് മരുന്നിട്ടിരിക്കുകയാണ്.
ആർഎസ്എസ് കെട്ടിയിറക്കൽ
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായാണ് 2015ല്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആയിരിക്കേ കുമ്മനം രാജശേഖരന്റെ വരവ്. സംസ്ഥാന അധ്യക്ഷ പദവിക്ക് വേണ്ടി ബിജെപി നേതാക്കള്‍ കടിപിടി കൂടുന്നതിനിടയില്‍ ആര്‍എസ്എസ് നേരിട്ട് ഇടപെട്ടാണ് കുമ്മനത്തെ കൊണ്ടുവന്നത്. ഈ തീരുമാനത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ അതൃപ്തിയുമുണ്ടായിരുന്നു.
നേട്ടമുണ്ടാക്കാതെ കുമ്മനം
രണ്ട് വര്‍ഷത്തെ കാലാവധി തികയ്ക്കാന്‍ അനുവദിക്കും എന്ന ഉറപ്പിന്‍ മേലാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. എന്നാല്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ അതൃപ്തിയാണ് കുമ്മനത്തെ കേരളത്തില്‍ നിന്ന് തന്നെ കെട്ട് കെട്ടിക്കാനുള്ള കാരണവും.
ഞെട്ടിച്ച തീരുമാനം
ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് തൊട്ടുമുന്‍പാണ് കുമ്മനത്തെ മിസ്സോറാം ഗവര്‍ണായി നിയമിച്ച് കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങിയത്. കേരളത്തില്‍ നിന്നും കുമ്മനത്തെ മാററി നിര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയേയും കുമ്മനത്തേയും ഒരുപോലെ ഞെട്ടിച്ചു. അതും തികച്ചും നിര്‍ണായകമായ സമയത്ത്.
അത് ശിക്ഷാ നടപടി
മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാനോ കേരളത്തില്‍ നിന്നും മാറി നില്‍ക്കാനോ താല്‍പര്യമില്ല എന്ന നിലപാടാണ് തുടക്കത്തില്‍ കുമ്മനം കൈക്കൊണ്ടത്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം കുമ്മനത്തിന് അനുസരിക്കേണ്ടി വന്നു. കുമ്മനത്തെ മിസ്സോറാം ഗവര്‍ണറാക്കിയത് മികച്ച സേവനത്തിനുള്ള നന്ദി പ്രകടനമായിട്ടില്ല, പകരം കുറച്ച് പേര്‍ നല്‍കിയ പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണ് എന്നാണ് ബിജെപി മുതിര്‍ന്ന നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പിൻവാതിൽ നിയമനത്തിന് ശ്രമം
കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുമ്മനത്തെ നാട് കടത്തിയ ശേഷം പിന്‍വാതില്‍ നിയമനത്തിനാണ് ശ്രമിക്കുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. അനവസരത്തിലാണ് കുമ്മനത്തെ നേതൃസ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ ആരോപണം ഉന്നയിക്കുന്നു.
കുമ്മനത്തെ തിരികെ വേണം
ബിജെപി എന്ന പെണ്ണിനെ കെട്ടാന്‍ ഒരുപാട് മണവാളന്മാര്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ അടുക്കള വഴി വീട്ടില്‍ കയറി പെണ്ണിനെ കെട്ടാന്‍ ശ്രമിക്കുകയാണ് എന്നും ഇത് അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പറയുന്നു. കുമ്മനത്തെ തിരികെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടണം എന്നതാണ് ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലടക്കമുള്ള പൊതുവികാരം.
രാഷ്ട്രീയമായും തിരിച്ചടി
ഇത്രയും നാളായിട്ടും നേതൃത്വത്തിലേക്ക് ഒരാളെ കണ്ടെത്താന്‍ സാധിക്കാത്തത് പാര്‍ട്ടിക്ക് രാഷ്ട്രീയമായും തിരിച്ചടിയാകുന്നുണ്ട്. കേരള കോണ്‍ഗ്രസ് മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള അവസരം പോലും ബിജെപിക്ക് നിലവില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാന ബിജെപിയിലെ ഉള്‍പ്പോര് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിക്കും ഇടയാക്കിയിട്ടുണ്ട്.
Recommended Video
ഉൾപ്പോര് കനക്കുന്നു
ഏറ്റവും ജനകീയനായ നേതാവ് എന്നതിനാല്‍ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ദേശീയ നേതൃത്വം താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഈ തീരുമാനത്തെ കേരള ബിജെപിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നു. മുരളീധര പക്ഷത്തിന്റെ പിന്തുണ സുരേന്ദ്രനുണ്ട്. അതേസമയം എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് കൃഷ്ണദാസ് വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്. ഇവരൊന്നുമല്ലാതെ ആര്‍എസ്എസിന്റെ താല്‍പര്യ പ്രകാരമുള്ള ഒരു കെട്ടിയിറക്കമാണോ ഉണ്ടാവുകയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.