തിരഞ്ഞെടുപ്പിലെ നിലപാട് സമുദായ സംഘടനകളുടെ ഇഷ്ടം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മുരളീധരന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ പരസ്യ നിലപാട് എടുക്കുന്നത് ചട്ട ലംഘനമാണെന്ന് അഭിപ്രായപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സമുദായ സംഘടനകളെ നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അധികാരമില്ല. തിരഞ്ഞെടുപ്പിലെ നിലപാട് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതിരഞ്ഞെടുപ്പില്‍ ജാതി- മത സംഘടനകൾ ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യണമെന്നു പരസ്യമായി പറയുന്നത് ചട്ടലംഘനമാണെന്ന് ടീക്കാറാം മീണ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എൻഎസ്എസിന്റെ തീരുമാനത്തിനെതിരെ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഇത് സംബന്ധിച്ച് പരിശോധന ഉണ്ടാകുമെന്ന് ടീക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

എന്‍എസ്എസിന്‍റെ നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമെങ്കില്‍ പരിശോധിക്കട്ടേയെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്. രാഷ്ട്രീയ പാര്‍ട്ടികളേയല്ല എന്‍എസ്എസ് പിന്തുണയ്ക്കുന്നത്. വിശ്വാസികളെയാണന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് കരയോഗങ്ങളിലും പൊതുയോഗങ്ങളിലും എന്‍എസ്എസ് നടത്തുന്നത്. ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ച ശരിദൂര നിലപാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാവുന്ന തരത്തിലായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളില്‍ എന്‍എസ്എസ് നിലപാട് ഏറെ നിര്‍ണ്ണായകമാണ്.












Click it and Unblock the Notifications