വട്ടിയൂർക്കാവിൽ കെ മുരളീധരൻ ഇടഞ്ഞു തന്നെ? കോന്നിയിൽ പടലപിണക്കങ്ങൾക്ക് താൽക്കാലിക ശമനം
തിരുവനന്തപുരം: സംസ്ഥാനത്തെ 5 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി തിങ്കഴാഴ്ച അവസാനിക്കുന്നതോടെ പ്രചാരണത്തിരക്കിലാണ് സംസ്ഥാനത്തെ പ്രമുഖ മുന്നണികളും സ്ഥാനാർത്ഥികളും. തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പ് തന്നെ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം പക്രിക സമർപ്പിച്ചു. പ്രധാന നേതാക്കളോടും അണികളോടും ഒപ്പം പ്രകടനമായി എത്തിയാണ് പലരും പത്രിക സമർപ്പിച്ചത്.
പത്രികാ സമർപ്പണം കഴിഞ്ഞെങ്കിലും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളാണ് യുഡിഎഫിനേയും എൻഡിഎയേയും വലയ്ക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് പ്രധാന വെല്ലുവിളി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ വെട്ടി എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതിൽ അണികൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.

പത്രികാ സമർപ്പണം
വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറും എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്തും പത്രിക സമർപ്പിച്ചു. സാമുദായ സമവാക്യങ്ങൾ മാറ്റിവെച്ച് മികച്ച സ്ഥാനാർത്ഥി എന്ന നിലയിലാണ് എൽഡിഎഫ് ഇത്തവണ വികെ പ്രശാന്തിനെ രംഗത്തിറക്കിയത്. പ്രളയ കാലത്തെ പ്രശാന്തിന്റെ പ്രവർത്തനങ്ങളും മേയർ എന്ന നിലയിലെ പ്രകടനങ്ങളും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. അതേസമയം ബിജെപി ഏറ്റവും അധികം വിജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കത്തതോടെ വട്ടിയൂർക്കാവിലെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടുണ്ടോയെന്ന ആശങ്കയും ബിജെപി കേന്ദ്രങ്ങളിലുണ്ട്. പാർട്ടി വോട്ടുകൾ ചോരാതെ പിടിച്ചുനിർത്തുകയാണ് ബിജെപി സ്ഥാനാർത്ഥി എസ് സുരേഷിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി,

മുരളി വന്നില്ല
വട്ടിയൂർക്കാവിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന കെ മുരളീധരന്റെ എതിർപ്പ് മറികടന്നാണ് കെ മോഹൻ കുമാറിനെ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. വിഎം സുധീരൻ അടക്കമുള്ള നേതാക്കളോടൊപ്പം എത്തിയാണ് മോഹൻ കുമാർ പത്രിക സമർപ്പിച്ചതെങ്കിലും കെ മുരളീധരന്റെ അസാന്നിധ്യവും ശ്രദ്ധയിൽപ്പെട്ടു. മുരളീധരൻ എൻ പീതാംബരക്കുറിപ്പിനെയാണ് വട്ടിയൂർക്കാവിൽ തന്റെ പിൻഗാമിയായി നിർദ്ദേശിച്ചിരുന്നത്.

പ്രതിഷേധം
പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിന് പ്രാദേശിക ഘടകങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യാനായി വിളിച്ച കെപിസിസി യോഗത്തിന് മുമ്പ് തന്നെ പ്രതിഷേധവുമായി നേതാക്കൾ ഇന്ദിരാ ഭവന് മുമ്പിൽ എത്തിയിരുന്നു. പീതാംബരക്കുറുപ്പിന് ജയസാധ്യതയില്ലെന്നും മോശം പ്രതിച്ഛായയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ പ്രതിഷേധങ്ങൾ കാര്യമാക്കേണ്ടെന്നും 2011ൽ തനിക്ക് നേരെ ഇതിലും വലിയ പ്രതിഷേധങ്ങളാണ് ഉയർന്നതെന്നുമായിരുന്നു മുരളീധരൻ നിലപാട്. പ്രതിഷേധങ്ങൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ചെന്നിത്തലയും സുധീരനും അടക്കമുള്ള നേതാക്കൾ ചേർന്നാണ് മുരളീധരനെ അനുനയിപ്പിച്ചത്.

എറണാകുളത്ത്
എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദും എൽജിഎഫ് സ്ഥാനാർത്ഥി മനു റോയിയും പത്രിക സമർപ്പിച്ചു. ഹൈബി ഈഡൻ, സൗമിനി ജെയിൻ, വിഡി സതീശൻ എന്നിവർ ടിജെ വിനോദിനൊപ്പം ഉണ്ടായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ എംപി കെവി തോമസ് എറണാകുളം സീറ്റിനായി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ടിജെ വിനോദിനെ നേതൃത്വം പിന്തുണയ്ക്കുകയായിരുന്നു. സിജി രാജഗോപാലാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.
Recommended Video

കോന്നിയിൽ സമവായം
കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജിനൊപ്പം ഡിസിസി അധ്യക്ഷൻ ബാബു ജോർജും റോബിൻ പീറ്ററും ഉണ്ടായിരുന്നു. കോന്നി സീറ്റിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അടൂർ പ്രകാശ് ശക്തമായി ഉന്നയിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇടഞ്ഞ് നിന്നിരുന്ന അടൂർ പ്രകാശിനെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് അനുനയിപ്പിച്ചത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലും അടൂർ പ്രകാശ് പങ്കെടുത്തത് യുഡിഎഫിന് ആശ്വാസമായിട്ടുണ്ട്.












Click it and Unblock the Notifications