പാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെ
കോട്ടയം: പാലായിലെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും യുഡിഎഫ് ക്യാമ്പ് ഇതുവരെ മുക്തമായിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ തമ്മില്‍ തല്ലാണ് പാര്‍ട്ടിയുടെ ജീവനാഡിയായ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വിജയം സമ്മാനിച്ചത്. എന്നാല്‍ പാലായില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളിലും തിരിച്ചടിക്കാന്‍ ഒരുങ്ങുകയാാണ് കോണ്‍ഗ്രസ്.
ഇവിടെ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസ് സ്വപ്നം കാണുന്നില്ല.
എന്നാല്‍ വരാനിരിക്കുന്ന അങ്കം അത്ര എളുപ്പമായേക്കില്ലെന്ന് ചിന്ത യുഡിഎഫിന് ഉണ്ട്. ഈ സാഹചര്യത്തില്‍ അഞ്ച് മണ്ഡലങ്ങളിലും വ്യക്തമായ കണക്ക് കൂട്ടലുകളാണ് യുഡിഎഫ് ക്യാമ്പില്‍ ഒരുക്കുന്നത്. വിശദാംശങ്ങളിലേക്ക്

ലക്ഷ്യം ഇങ്ങനെ
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം ഇവയില്‍ അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റ്. അരൂര്‍ പിടിച്ചെടുത്തും മറ്റ് മണ്ഡലങ്ങള്‍ നിലനിര്‍ത്തിയും പാലായില്‍ എല്‍ഡിഎഫിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രചരണത്തെ വളരെ കുറച്ച് ദിനങ്ങള്‍ മാത്രമാണ് ഇനി മുന്നണികള്‍ക്ക് മുന്നില്‍ ഉള്ളത്. അതുകൊണ്ട് കൂടിയാണ് മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ ഇറക്കി വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് പകരം പരിചിത മുഖങ്ങളെ തന്നെ കോണ്‍ഗ്രസ് ഇറക്കിയത്.

വട്ടിയൂര്‍ക്കാവിലെ പ്ലാന്‍
മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെയാണ് അഞ്ച് മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുത്തിരിക്കുന്നതെന്ന ആത്മവിശ്വാസം യുഡിഎഫില്‍ ഉണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നെങ്കിലും ഡോ കെ മോഹന്‍ കുമാറിനെ മത്സരിപ്പിച്ചത് വ്യക്തമായ ഉദ്ദേശത്തോട് കൂടിയാണ്.

പ്ലസ് പോയിന്‍റ്
ദീര്‍ഘകാലം തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായിരുന്നു മോഹന്‍കുമാര്‍. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവിന്‍റെ സ്ഥാനാര്‍ത്ഥിത്വം വട്ടിയൂര്‍ക്കാവില്‍ പ്ലസ് പോയിന്‍റായി കോണ്‍ഗ്രസ് വിലയിരുത്തുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

പാലാ കണ്ണ് തുറപ്പിച്ചു
അടൂര്‍ പ്രകാശിന്‍റെ കോന്നിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കടുത്ത തലവേദനയായിരുന്നു. പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റും അടൂര്‍ പ്രകാശിന്‍റെ അടുത്ത ആളുമായ റോബന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു തുടക്കം മുതല്‍ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ പാലാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് യുഡിഎഫ് അറ്റകൈ നീക്കത്തിന് ഒരുങ്ങിയത്.

എന്‍എസ്എസിന്‍റെ സമ്മര്‍ദ്ദം
റോബന്‍ പീറ്ററിന് പകരം ഡിസിസി പ്രസിഡന്‍റ് എന്ന നിലയിള്‍ കഴിവ് തെളിയിച്ച പി മോഹന്‍ രാജിനെ മത്സര രംഗത്ത് ഇറക്കിയതും ചില കണക്ക് കൂട്ടലുകളോടെയാണ്. മോഹന്‍ രാജിനെ കോന്നിയില്‍ ഇറക്കി അരൂരില്‍ കടുത്ത മത്സരം കാഴ്ച വെയ്ക്കാന്‍ കഴിയുന്ന ഷാനി മോള്‍ ഉസ്മാനെ മത്സരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. ഇതിനായി അരൂരും കോന്നിയും എ,ഐ ഗ്രൂപ്പുകള്‍ വെച്ച് മാറി. എന്‍എസ്എസിന്‍റെ താത്പര്യം കൂടി പരിഗണിച്ചായിരുന്നു മോഹന്‍ രാജിനെ തന്നെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും.

സ്വാധീനിച്ചത് ഇത്
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എംഎല്‍എയായ എഎം ആരിഫിനെ അരൂരില്‍ 648 വോട്ടുകള്‍ക്ക് പിന്നിലാക്കാന്‍ ഷാനിമോള്‍ ഉസ്മാന് സാധിച്ചിരുന്നു. തുടക്കത്തില്‍ ഷാനിമോള്‍ക്ക് പകരം മറ്റ് നേതാക്കളെ പരിഗണിച്ചെങ്കിലും പാലാ തിരിച്ചടി നേതൃത്വത്തിന്‍റെ തിരുമാനത്തെ സ്വാധീനിച്ചു.

എല്ലാം അനുകൂലം
എറണാകുളം ഡിസിസി പ്രസിഡന്‍റ് എന്ന നിലയിലും കൊച്ചി കോർപറേഷനിലെ ഡെപ്യൂട്ടി മേയര്‍ എന്ന നിലയിലും പരിചിതനാണ് ടിജെ വിനോദ്.ഡിസിസി അധ്യക്ഷനെന്ന നിലയിലുള്ള വിനോദിന്‍റെ പ്രവര്‍ത്തനവും എല്ലാ വിഭാഗം നേതാക്കളുമായുള്ള വിനോദിന്‍റെ ബന്ധവും തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്നും ഐ ഗ്രൂപ്പ് വിശ്വസിക്കുന്നു.ലത്തീന്‍ സമുദായ വോട്ടുകള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലമാണ് എറണാകുളം. സമുദായാംഗമെന്ന നിലയിലുള്ള പരിഗണനയും ടിജെ വിനോദിന് ലഭിക്കും.
പാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം
'ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്നവര്‍ ഇതൊന്ന് വായിക്കണം', ദൃക്സാക്ഷി കുറിപ്പ്












Click it and Unblock the Notifications