വാർഡ് തലം മുതൽ അഴിച്ചുപണി; കേരള കോൺഗ്രസ് എം സംഘടന തിരഞ്ഞെടുപ്പിലേക്ക്
കഴിഞ്ഞ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനൊപ്പം നിന്ന് മത്സരിച്ച കേരള കോൺഗ്രസിന് ഇപ്പോൾ നിയമസഭയിൽ അഞ്ച് എംഎൽഎമാരും ഒരു മന്ത്രിയുമുണ്ട്
കേരള കോൺഗ്രസ് (എം) കേഡർ സംവിധാനത്തിലേക്ക് മാറുകയാണെന്ന വാർത്ത നേരത്തെ തന്നെ പാർട്ടി നേതാക്കൾ സ്ഥിരീകരിച്ചിരുന്നു. കെ.എം മാണിയുടെ മരണത്തിന് ശേഷമുണ്ടായ വിഭാഗിയതയും പിളർപ്പിനുമെല്ലാം ശേഷം യുഡിഎഫ് വിട്ട ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എം ഇപ്പോൾ ഇടത് ക്യാംപിലാണ്. കഴിഞ്ഞ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനൊപ്പം നിന്ന് മത്സരിച്ച കേരള കോൺഗ്രസിന് ഇപ്പോൾ നിയമസഭയിൽ അഞ്ച് എംഎൽഎമാരും ഒരു മന്ത്രിയുമുണ്ട്.

മധ്യകേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക ശക്തിയാണ് കേരള കോൺഗ്രസ്. പിളർന്നും ലയിച്ചും നിന്നാലും വലിയൊരു വോട്ട് ബാങ്കുള്ള കേരള കോൺഗ്രസുകളെ മുന്നണികൾ പരിഗണിക്കുന്നതിന് കാരണവും അതാണ്. ഇടത് ക്യാംപിലെത്തിയതിന് പിന്നാലെ പാർട്ടി ഘടനയിലും പ്രവർത്തന ശൈലിയിലുമെല്ലാം സമൂലമായ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ജോസ് കെ.മാണി. ഇത് സംബന്ധിച്ച് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനത്തിലെത്തുകയും ചെയ്തു.

പാർട്ടി താഴേത്തട്ട് മുതൽ സംസ്ഥാന കമ്മിറ്റി വരെ സംഘടനാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. വാർഡ് തലത്തിലും മണ്ഡല തലത്തിലും നിയോജ മണ്ഡല തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം സ്വീകരിച്ചതായാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. ഇതിന് സംസ്ഥാന കമ്മിറ്റി കൂടി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കേരള കോൺഗ്രസ് എം പ്രധാനമായും പ്രവർത്തിക്കുന്നത്. ആ പ്രദേശങ്ങളിലെല്ലാം താഴേത്തട്ട് മുതൽ പാർട്ടിയുടെ ജനകീയ അടിത്തറ വളരാൻ സഹായിക്കുന്ന നീക്കങ്ങൾക്കാണ് കേരള കോൺഗ്രസ് തുടക്കം കുറിക്കാനൊരുങ്ങുന്നത്. ഇതിന് കാലഘട്ടത്തിനനുസരിച്ചുള്ള സംഘടനാപരവും ഘടനാപരവുമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ജോസ് കെ.മാണി ഉറച്ചുവിശ്വസിക്കുന്നു.

എന്നാൽ ഏത് തരത്തിലുള്ള മാറ്റമാണ് വേണ്ടതെന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് കേരള കോൺഗ്രസ് എം ഇനിയും എത്തിയിട്ടില്ല. വളരെ ദീർഘമായി തന്നെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തുവെങ്കിലും ഇതിൽ അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റി ഉടൻ ചേരുമെന്നും ജോസ് കെ മാണി പറഞ്ഞു.
Recommended Video

പാർട്ടിയുടെ പോഷക സംഘടനകളൊക്കെ പുനഃസംഘടിപ്പിക്കുക എന്ന തീരുമാനവും സ്റ്റിയറിംഗ് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലെയും പ്രവത്തനങ്ങൾ വിലയിരുത്തിയതായും ജോസ് കെ മാണി വ്യക്തമാക്കി. നിലവിലുള്ള പാർട്ടി മെമ്പർഷിപ്പ് നിലനിർത്തുന്നതിന് പുറമെ സംസ്ഥാനത്തിന് പുറത്തുള്ളവരെയും പരിഗണിച്ച് ഓൺലൈൻ സംവിധാനം രൂപപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.












Click it and Unblock the Notifications