സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മതി, ശനിയാഴ്ച അവധി; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിലും രോഗികളുടെ എണ്ണം കുത്തനെ ഉയരാൻ കാരണമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. സംസ്ഥാനത്ത് ഇന്നലെ മുതൽ രാത്രികാല കർഫ്യൂ നിലവിൽ വന്നിരുന്നു. ഇതിന് പുറമൊണ് ഇപ്പോൾ സർക്കാർ ഓഫീസുകളിലടക്കം കുടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
സർക്കാർ ഓഫീസുകളിൽ പകുതിപേർ ജോലിക്ക് എത്തിയാൽ മതിയാകും. ശനിയാഴ്ചകളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. എന്നാൽ സമ്പൂർണ അടച്ചിടലുണ്ടാകില്ല.
വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നാണ് തീരുമാനം. അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ 9 മണി വരെ പ്രവർത്തിക്കാനനുവദിക്കാനും തീരുമാനമായി.
വാക്‌സിന്‍ വിതരണത്തില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പരമാവധി പേര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്താനും പ്രത്യേക സമയം അനുവദിച്ച് വാക്‌സിനേഷന്‍ നടത്താനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നടത്താനും നിര്‍ദേശം വന്നിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സീൻ നൽകാനാണ് ലക്ഷ്യം.
രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. കർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആദ്യ ദിനമായ ഇന്നലെ ബോധവൽക്കരണം എന്ന നിലയിലായിരുന്നു പൊലീസ് നടപടി. എന്നാൽ ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും കർശന നടപടികൾ എടുക്കാനും പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഇന്നലെ ഒൻപത് മണിയോടെ കടകൾ അടച്ചെങ്കിലും നിരത്തുകൾ സജീവമായിരുന്നു. ഇത്തരത്തിൽ രാത്രി യാത്ര നടത്തിയവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി വിട്ടയച്ചു.
ഇന്ന് മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയുള്ള സമയങ്ങളിൽ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍ ഒന്നും അനുവദിക്കില്ല.
Recommended Video
കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം
അതേസമയം പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കർഫ്യൂവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടരും. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അവശ്യസര്‍വീസുകള്‍ക്കും രാത്രികാല ജോലിയിലുള്ളവർക്കും യാത്രയാകാം. റംസാന്‍ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഇളവ് നല്‍കും.
പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം