കനത്തമഴ; പെട്രോൾ പമ്പ് ഓഫീസിനകത്ത് വെള്ളം കയറി, ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം!
മലപ്പുറം: കനത്ത മഴയിൽ ഓഫീസിനകത്ത് വെള്ളം കയറി കിടന്നുറങ്ങുകായിരുന്ന യുവാവിന് ദാരുണാന്ത്യം. മലപ്പുറം അരീക്കോടിലെ പെട്രോൾ പമ്പിന്റെ ഓഫീസിലാണ് സംഭവം നട്നത്. ചേർത്തല സ്വദേശി സോമൻ ആണ് മരിച്ചത്. കനത്ത മഴയിൽ അരീക്കോടും പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. പുത്തലം പെട്രോൾ പമ്പിലേക്കും വെള്ളം കയറിയതോടെയാണ് ദുന്തമുണ്ടായിരിക്കുന്നത്.
കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം; 200ഓളം യാത്രക്കാർ പെരുവഴിയിൽ, 13 കെഎസ്ആർടിസി ബസുകൾ കുടുങ്ങി!
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 23 പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കാസർകോട് മുതൽ എറണാകുളം വരെ അതീവജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. മലപ്പുറത്തെ നിലമ്പൂർ ടൗൺ കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായിരുന്നു. നദികൾ കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഏത് ദുരന്തവും നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഞായറാഴ്ച കഴിഞ്ഞാൽ മവയുടെ തീവ്രത കുറയും എന്നാൽ ആഗസ്ത് 15ന് വീണ്ടും മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മണിയാര്‍, കുണ്ടല, മലങ്കര, പെരിങ്ങല്‍ക്കുത്ത്, മംഗലം, കാഞ്ഞിരംപുഴ എന്നീ ആറ് അണക്കെട്ടുകള്‍ തുറന്നു. കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനം വകുപ്പ് നിര്‍ത്തിവച്ചു. കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കും. നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് തുറന്നിരിക്കുന്നത്. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ്.
കണ്ണൂർ ശ്രീകണ്ഠപുരത്ത് വെള്ളപ്പൊക്കം. 100 കുടുംബങ്ങൾ ഒറ്റപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 300ലേറെ കടകളിൽ വെള്ളം കയറി. പഴശ്ശി ഡാമിൽ അപകടകരമായ വിധത്തിൽ ജലനിരപ്പുയരുന്നു. കണ്ണൂർ ജില്ലയിൽ ഇതുവരെ 38 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 3103 പേരെയാണ് ക്യാംപുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.