പരസ്യത്തിന് 5000 കോടി, കേരളത്തിന് 500 കോടി; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഇതുവരെയായി ഏകദേശം 20000 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അടിയന്തര ധനസഹായമായി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2000 കോടിരൂപയായിരുന്നു.
എന്നാല്‍ കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ ഉന്നതല കൂടിയാലോചനയില്‍ സംസ്ഥാനത്തിന് അടിയന്തര ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 500 കോടി രൂപയായിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് മാത്രം നല്‍കിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ആണ് പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയത്.

നരേന്ദ്ര മോദിയോട്
കേരളത്തിലെ പ്രളയം സമാനതകളില്ലാത്ത ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് രാഹുല്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം
ട്വീറ്റിലൂടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട പ്രധാനമന്ത്രി കേരളത്തിലെ പ്രളയത്തെ എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

500 കോടി രൂപമാത്രം
കേരളത്തിന് അടിയന്തര ധനസഹായമായി 500 കോടി രൂപമാത്രം പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അതിശക്തമായ വിമര്‍ശനങ്ങളുമായി രംഗത്ത് വരികയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കാനാണ് മോദിക്ക് താല്‍പര്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

5000 കോടി രൂപയ്ക്ക് പരസ്യം
കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. 5000 കോടി രൂപയ്ക്ക് പരസ്യം ചെയ്യുന്ന മോദി കേരളത്തിനുള്ള അടിയന്തര ധനസഹായം 500 കോടിയായി ചുരുക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

ചെറിയ തുക
ഇത്തരമൊരു ദുരന്തം സംഭവിച്ചിട്ടും, ആളുകള്‍ മരിച്ചിട്ടും വളരെ ചെറിയ തുകമാത്രമാണ് കേരളത്തിന് അനുവദിക്കപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ഫിറ്റ്‌നല് വീഡിയോയ്ക്ക് 35 കോടി ചിലവഴിച്ച മോദി, ഫണ്ടുകള്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ഷെര്‍ഗില്‍ കുറ്റപ്പെടുത്തി. യുഎഇ പോലുള്ള വിദേശരാജ്യങ്ങള്‍ കോടിക്കണക്കിന് രൂപ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രം ചെറിയ തുകമാത്രം പ്രഖ്യാപിച്ചതാണ് പ്രധാനമായും വിമര്‍ശനത്തിന് ഇടയാക്കിയത്.

പാര്‍ട്ടി തീരുമാനം
കോണ്‍ഗ്രസിന്റെ രാജ്യത്തെ എല്ലാ എംപിമാരുടെയും എം.എല്‍.എമാരുടെയും മാസ ശബളം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് നല്‍കാന്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു. കേരളത്തിലേക്ക് അവശ്യ സാധനങ്ങള്‍ അയക്കാന്‍ പ്രത്യക റിലീഫ് കമ്മിറ്റിയും കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്.
Recommended Video


പ്രശാന്ത് ഭൂഷണും
മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണും രംഗത്തിയിരുന്നു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ' മോദി സര്‍ക്കാരിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്...

ട്വിറ്ററില്‍
വിദേശ യാത്രകള്‍ക്കായി 1484 കോട്, പരസ്യങ്ങള്‍ക്ക് 4300 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി, കുംഭമേളയ്ക്ക് 4300 കോടി, പക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന കേരളത്തിന് വെറും 100 കോടി' എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ദുരിതാശ്വാസ ക്യാമ്പില്‍
ഓഗസ്ത് എട്ടുമുതല്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറിനടുത്താണ് ആണ്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം രണ്ടു ലക്ഷത്തി ഇരുപതിനായിരമാണെന്നാണ് കണക്ക്. നിലവില്‍ 52856 ദുതിതാശ്വാസ കാമ്പുകളാണ് തുറന്നിരിക്കുന്നത്.

ദുരിതാശ്വാസ നിധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications