സംസ്ഥാനത്തെ മുഴുവൻ പോലീസുകാരെയും രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചെന്ന് ഡിജിപി; മഴക്കെടുതി തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ മുഴുവൻ പോലീസുകാരെയും വിന്യസിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പ്രവർത്തനങ്ങൾക്ക് ഐജിമാർ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മഴക്കെടുതിയിൽപ്പെട്ടവർക്ക് സഹായം അഭ്യർത്ഥിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റേറ്റ് എമർജൻസി റെസ്പോൺസ് സെന്റർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. ഇവിടേക്ക് ലഭിക്കുന്ന ഓരോ സന്ദേശവും എവിടെ നിന്നാണ് എത്തുന്നതെന്ന് കൃത്യമായി മനസിലാക്കാനാകും. ആ സംവിധാനം എല്ലാ കൺട്രോൾ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിച്ച് വിളിക്കുന്നയാളുടെ സമീപ പ്രദേശത്തുള്ള വാഹനം ഉടൻ തന്നെ അവിടെ എത്തും. ഇതുവഴി അപകടസ്ഥലത്തേയ്ക്ക് രക്ഷാ പ്രവർത്തകർക്ക് എത്രയും വേഗം എത്തിച്ചേരാൻ സാധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഇ നമ്പറുകളിലേക്ക് എസ്എംഎസ് സന്ദേശം അയക്കാനും സാധിച്ചും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കാവുന്നതാണ്. ''112 ഇന്ത്യ'' എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സ്റ്റേറ്റ് എമർജൻസി റെസ്പോൺസ് സെന്ററിന്റെ സഹായം തേടാവുന്നതാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
അതേ സമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വൻ ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂരിന് സമീപത്തെ കളവപ്പാറയിൽ രക്ഷാ പ്രവർത്തനം നിർത്തിവെച്ചു. രണ്ടാൾപൊക്കത്തിൽ മണ്ണി നിറഞ്ഞ സ്ഥിതിയിലാണ് പ്രദേശമാകെ. മോശം കാലാവസ്ഥയെ തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. അതേ സമയം വയനാട്ടിൽ അതിതീവ്ര മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications