പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു: കണ്ടെത്താനുള്ളത് 50 പേരെ
മലപ്പുറം/വയനാട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും. വ്യാഴാച്ച രാത്രിയോടെയുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം 63 പേരെയാണ് പ്രദേശത്ത് നിന്ന് കാണാതായത്. ഇതില്‍ ഒമ്പത് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും 42 കുടംബങ്ങളില്‍ നിന്നായി 54 പേരെ ഇവിടെ കണ്ടെത്താനുണ്ട്. പ്രദേശത്ത് ഇന്ന് രാവിലേയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
'സംഘപരിവാറിന്റ്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ്, തോമസ് ഐസകിന്‍റെ കുറിപ്പ്
ശക്തമായ മഴയും മണ്ണിടിച്ചിലും ഇന്നലെ രാവിലെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടിയത് ഭീതി പടര്‍ത്തിയെങ്കിലും ആര്‍ക്കും അപായമില്ലാതിരുന്നത് ആശ്വാസമായി. ഇതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് മലപ്പുറം, നിലമ്പൂർ ഭാഗത്ത് രാവിലെ മഴക്ക് ശമനമുണ്ടാകുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വയനാട് ജില്ലയിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ രാവിലെ തന്നെ പുനഃരാരംഭിക്കും. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കിട്ടിയത്. അരവണൻ, അബൂബക്കർ, റാണി, ശൈല, അണ്ണാ, ഗൗരി ശങ്കർ, നബീസ്, ഹംസ എന്നിങ്ങനെ ഒമ്പത് പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു.
10 മുതല്‍ 15 അടിവരെ ഉയരത്തിലാണ് പുത്തുമലയില്‍ മണ്ണ് കൂടി കിടക്കുന്നത്. ഇതിനടിയില്‍ ഇപ്പോഴും ആളുകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയർഫോഴ്സ്, ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികൾ, പൊലീസ്, സൈന്യം എന്നിവരുടെ സംയുക്തസംഘമാണ് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു: റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളില്‍, മരണസംഖ്യ 61 ആയി
അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 61 ആയി. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10 എന്നീ ജില്ലകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്.