ഓഖി ദുരന്തം: 142 പേരെ കാത്ത് തീരം.. ഇത്തവണ പുതുവർഷാഘോഷമില്ല.. 1000 തിരി തെളിയിക്കാൻ സർക്കാർ
Recommended Video

തിരുവനന്തപുരം: തീരദേശത്തെ സങ്കടക്കടലാക്കി മാറ്റിയ ഓഖി ദുരന്തമുണ്ടായിട്ട് ഒരു മാസം പിന്നിടുന്നു. ഓഖിയില്‍പ്പെട്ട് കടലില്‍ കാണാതായവരില്‍ 142 പേര്‍ ഇനിയും മടങ്ങിയെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അതേസമയം ലത്തീന്‍ രൂപത തയ്യാറാക്കിയ കണക്ക് പ്രകാരം മുന്നൂറിലേറെപ്പേരാണ് മടങ്ങിവരാനുള്ളത്. ഇതോടെ ഓഖി സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതിനുമുന്‍പ് സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ മരിച്ചത് 2004ലെ സുനാമിയിലായിരുന്നു. അന്ന് 171 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
അതേസമയം ഓഖി ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഇത്തവണ പുതുവര്‍ഷ ആഘോഷപരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെടിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള പതിവ് ആഘോഷങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചും കോവളത്ത് ആയിരം മണ്‍ചെരാതുകളും ആയിരം മെഴുകുതിരികളും വിനോദസഞ്ചാര വകുപ്പ് തെളിക്കും. ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രനാണ് ആദ്യത്തെ തിരി തെളിയിക്കുക.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് 404 കോടി രൂപയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രസംഘം വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ന്യായമാണെന്ന് ഓഖി ദുരന്തത്തിന്റെ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും കണക്കാക്കാനെത്തിയ കേന്ദ്രസംഘം വ്യക്തമാക്കി. കേരള സർക്കാർ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി.












Click it and Unblock the Notifications