മടങ്ങി വരുന്ന പ്രവാസികൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ! ശ്രദ്ധിക്കേണ്ടത് 15 കാര്യങ്ങൾ!
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച അനിശ്വിതത്വം തുടരുക തന്നെയാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിമാന സര്‍വ്വീസ് ആരംഭിച്ചാല്‍ മാത്രമേ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുകയുളളൂ.
മൂന്ന് മുതല്‍ അഞ്ചര ലക്ഷം വരെ പ്രവാസികള്‍ മടങ്ങി എത്തിയേക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്...
15 ഇന മാര്‍ഗനിര്‍ദേശങ്ങൾ
നാട്ടിലേക്ക് മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി 15 ഇന മാര്‍ഗനിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം എന്നതാണ്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരാണ് www.norkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവര്‍ക്ക് സംസ്ഥാനത്ത് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണിത്.
മുൻഗണന ഇവർക്ക്
മടങ്ങി വരുന്ന പ്രവാസികളില്‍ മുന്‍ഗണന ലഭിക്കുന്നവരെയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് വിസയില്‍ വിദേശത്തുളളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.
നിശ്ചിത ദിവസങ്ങൾക്ക് മുൻപ് പരിശോധന
ആരോഗ്യ വകുപ്പ് നിശ്ചയിക്കുന്നത് പ്രകാരം മടങ്ങി വരുന്നതിന് നിശ്ചിത ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് പരിശോധനകള്‍ നടത്തിയിരിക്കണം. ഇതിനുളള സഹായം വിവിധ പ്രവാസി സംഘടനകള്‍ ചെയ്ത് കൊടുക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. വിമാനത്താവളത്തില്‍ സ്ക്രീനിംഗ് നടത്തുന്നതിനുളള സജ്ജീകരണവും പ്രൊട്ടോക്കോളും വ്യക്തമാക്കുന്ന കുറിപ്പ് ആരോഗ്യവകുപ്പ് നല്‍കണം.
ചീഫ് സെക്രട്ടറി തലത്തില്‍ ചർച്ച
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായും പ്രധാനമപ്പെട്ട വിമാനക്കമ്പനികളുമായും ചീഫ് സെക്രട്ടറിതലത്തില്‍ നടത്തേണ്ട ചര്‍ച്ചകളുടെ വിഷയങ്ങളും സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ വേണം ചര്‍ച്ച നടത്താന്‍. കേന്ദ്രം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കുന്ന മുറയ്ക്ക് സര്‍വ്വീസ് പ്ലാന്‍, ബുക്കിംഗ് എണ്ണം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തണം.
അമിത നിരക്കിനെതിരെ
വിമാന ടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കണം. എയര്‍ലൈന്‍ പ്രൊട്ടോക്കോള്‍ പ്രകാരമുളള മെഡിക്കല്‍ ടെസ്റ്റിംഗ് പ്രൊട്ടോക്കോള്‍, കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റുളള എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാരുടെ വിവരം എന്നീ വിഷയങ്ങളിലും ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തണം.
ഹോം ക്വാറന്റൈനില്‍ കഴിയണം
ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് വേണം വിമാനത്താവളങ്ങളിലെ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍. മടങ്ങി എത്തുന്ന പ്രവാസികളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണം. 14 ദിവസമാണ് വീട്ടില്‍ ഐസൊലേഷനില്‍ കഴിയേണ്ടത്.
സ്വീകരിക്കാൻ പോകേണ്ടതില്ല
പ്രവാസികളെ സ്വീകരിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ വിമാനത്താവളങ്ങളില്‍ വരാന്‍ പാടുളളതല്ല. സ്വകാര്യ വാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുളളൂ. യാത്രക്കാരനും ഡ്രൈവറും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ആരോഗ്യവകുപ്പ് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കും.
ക്വാറന്റൈന്‍ സെന്ററുകളിലേക്ക്
പ്രവാസികളില്‍ രോഗലക്ഷണം ഉളളവരെ ക്വാറന്റൈന്‍ സെന്ററുകളിലേക്കാണ് അയക്കുക. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൊവിഡ് ആശുപത്രികളിലേക്കോ ക്വാറന്റൈന്‍ സെന്ററുകളിലേക്കോ അയക്കും. ക്വാറന്റൈന്‍ സെന്ററുകള്‍ കണ്ടെത്തേണ്ടതും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പുമാണ്.
Recommended Video
കേന്ദ്രവുമായി ചർച്ച ചെയ്ത് തീരുമാനം
ആവശ്യമുളളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളിലോ മറ്റോ കഴിയാനും സൗകര്യമൊരുക്കും. റെയില്‍വേ യാത്രക്കാര്‍ക്കും സ്‌ക്രീനിംഗ് ഉറപ്പാക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ ഏതൊക്കെ ചെക്ക്‌പോസ്റ്റുകള്‍ വഴിയാകാം എന്നത് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവര്‍ക്കുളള പ്രൊട്ടോക്കോള്‍ കേന്ദ്ര സര്‍ക്കാരും വിമാനക്കമ്പനികളുമായും ചര്‍ച്ച നടത്തി തീരുമാനിക്കും.