നാടാകാചാര്യന് അന്ത്യാഞ്ജലി; കാവാലത്തിന് സാംസാകാരിക കേരളത്തിന്റെ യാത്രാമൊഴി..
ആലപ്പുഴ: നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ക്ക് സാംസ്‌കാരിക കേരളം വിട നല്‍കി. മലയാള നാടക ശാഖയ്ക്ക് തനത് രൂപം നല്‍കിയ കാവലത്തിന് കലാകേരളം അന്ത്യാഞ്ജലിയര്‍പ്പിച്ചു. കാവാലത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.കാവാലത്തെ വീട്ടിലേക്ക് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവന നല്‍കിയ അതുല്യ പ്രതിഭയെ ഒരു നോക്കുകൂടി കാണാനായി ആയിരങ്ങളാണ് കാവാലത്തെ വീട്ടിലേക്കൊഴുകിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി. കാവാലത്തിന്റെ ആദ്യകാല ശിഷ്യരില്‍ പ്രമുഖനായ ചലച്ചിത്രതാരം നെടുമുടി വേണുവുള്‍പ്പടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശിഷ്യരും അദ്ദേഹത്തെ അവസാനമായെത്തി.
മകന്‍ കാവാലം ശ്രീകുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. അന്തരിച്ച മകന്‍ കാവാലം ഹരികൃഷ്ണന്റെ ചിതയ്ക്ക് സമീപത്താണ് കാവാലത്തിനും ചിതയൊരുക്കയത്. മകന്റെ ചിതയ്ക്ക് സമീപമായിരിക്കണം തന്റെയും ചിതയൊരുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് കാവാലം താമസിച്ചിരുന്ന സോപാനം എന്ന വീട്ടിലും നാടക കളരിയിലും പൊതപദര്‍ശനത്തിന് വച്ചശേഷമാണ് കാവലത്തിന്റെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് വീട്ടില്‍ പൊതുദര്‍ശനനത്തിന് വച്ചു. വൈകിട്ടോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.
കാവാലം നാരായണപണിക്കര്‍ ചിട്ടപ്പെടുത്തിയ നാടന്‍ പാട്ടുകളും നാടക ഗാനങ്ങളും സിനിമാഗാനങ്ങളും പാടിയാണ് അദ്ദേഹത്തെ പ്രിയ ശിഷ്യര്‍ യാത്രയയച്ചത്. നാടക ക്യാമ്പുകളില്‍ പങ്കെടുത്ത കുട്ടികള്‍ മുതല്‍ പ്രമുഖരായ ശിഷ്യര്‍ വരെ കാവലത്തിന്റെ വരികള്‍ ഏറ്റുപാടി. തന്നെ യാത്രയാക്കുമ്പോള്‍ സംഗീത സമ്പന്നമാകണമെന്ന് കാവാലം ആഗ്രഹിച്ചിരുന്നു. പാടവരമ്പുകളില്‍ നിന്ന് ജീവന്റെ മണമുള്ള ഗാനങ്ങളുണ്ടാക്കാന്‍ ഇനി കാവാലമില്ല. നാടകത്തെയും കവിതയെയും മണ്ണിനെയും ഏറെ സ്‌നേഹിക്കാന്‍ മലയാലികളെ പഠിപ്പിച്ചാണ് അദ്ദേഹം കലാകേരളത്തോട് വിടപറയുന്നത്.