കേരള ഹൗസിലെ ബീഫ് റെയ്ഡ് : സംഘപരിപാര്‍ അജന്‍ഡയുടെ ഭാഗം പിണറായി വിജയന്‍
തിരുവനന്തപുരം: ദില്ലി കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് പോലിസ് നടത്തിയ റെയ്ഡിനെതിരെ പിണറായി വിജയന്‍ രംഗത്ത്. ദാദ്രിയില്‍ മുഹമ്മദ് അല്‍ഖാനെ കൊന്നവര്‍ തന്നെയാണ് ദില്ലിയിലെ കേരളാ ഹൗസിലും കയറിയിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. നാളെ നാട്ടിലെ അടുക്കളയിലും അതിക്രമിച്ചു കയറും എന്നതിന് മുന്നറിയിപ്പാണ് ഈ സംഭവമെന്നും പിണറായി വിജയന്‍ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചു.
വര്‍ഗീയ ഭ്രാന്തു മൂത്തവരുടെ വാക്കു കേട്ട് ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. കേരള ഗവര്‍മെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങള്‍ എന്തും ചെയ്യും എന്നാണ് കേരള ഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീന്‍ റെയ്ഡ് ചെയ്ത ഡല്‍ഹി പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. മലയാളികളുടെ ഭക്ഷണം തങ്ങള്‍ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നതെന്നും പിണറായി പറഞ്ഞു.
കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം' എന്ന് ഒരു സംഘപരിവാറുകാരന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ ഉചിതമായ രീതിയില്‍ പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യകരമാണെന്നും പിണറായി പറഞ്ഞു.
ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്കിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്...
Posted by Pinarayi Vijayan onMonday, October 26, 2015
കേരള ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് ഇവിടെ വിളമ്പുന്നത് പശുവിറച്ചിയാണ് ആരോപിച്ചത്. ഇതേതുടര്‍ന്ന് ഇന്നലെ വൈകിട്ട് റസ്റ്റോറന്റിലെത്തി പരിശോധന നടത്തുകയായിരുന്നു. പോത്തിറച്ചി തന്നെയാണ് വിളമ്പുന്നതെന്ന്് റസ്റ്റോറന്‍റ് അധികൃതര്‍ അറിയിച്ചതോടെയാണ് പോലിസ് മടങ്ങിയത്.