പീഡന കേസിലെ ഇരയെ ജാമ്യത്തിലിറങ്ങി തമിഴ്‌നാട്ടിലേക്ക് തട്ടി കൊണ്ടു പോയി: പ്രതി പിടിയില്‍
തിരുവനന്തപുരം: പീഡനക്കേസിലെ ഇരയെ അതേ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും മറ്റു രണ്ടു പേരും ചേർന്നു തട്ടി കൊണ്ടു പോയി സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോയ പെണ്‍ കൂട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കേരള പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെെയാണ് സാഹസികമായി പിടികൂടി. ഇരവിപുരം കാരിത്താസ് ഗാർഡനിൽ സുഭാഷ് (25) കണ്ണൂർ മാഹി ബീച്ച് വാർഡ് തയ്യിൽ വെളുത്തകുലത്തിൽ അർജിത്ത്(25) മാഹി റേഡിയോ സ്‌റ്റേഷന് സമീപം കേശവ നിലയത്തിൽ അമൽജിത്ത് (21) എന്നിവരെയാണ് ഇരവിപുരം പൊലീസ് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് പിടികൂടിയത്.
പതിനേഴ് വയസുകാരിയായ കുട്ടിക്ക് നേരെ 2012 ലാണ് ലൈംഗികാതിക്രമം ഉണ്ടായത്. പോക്‌സോ നിയമ പ്രകാരം അറസ്‌റ്റിലായ സുഭാഷ് 90 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി തമിഴ്നാട്ടിൽ പഴക്കച്ചവടത്തിന് പോയി. പിന്നീട് സുഭാഷിനെ നാട്ടുകാർ കണ്ടിരുന്നില്ല. എന്നാൽ ശനിയാഴ്‌ച്ച രാവിലെ ആറ് മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം മറ്റാരുമില്ലാത്ത തക്കം നോക്കി കടത്തി കൊണ്ടു പോകുകയായിരുന്നു. പ്രതികളെ കുറിച്ചു രക്ഷിതാക്കൾക്ക് സൂചനയില്ലായിരുന്നു.
എന്നാൽ രക്ഷിതാളുടെ പരാതിയെ തുടർന്നു പെൺകുട്ടിയുടെ മൊബൈൽ സിഗ്‌നൽ കേന്ദ്രീകരിച്ചു സൈബർ സെൽ നടത്തിയ നീക്കത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് ഞായറാഴ്‌ച്ച പുലർച്ചയോടെ പെൺകുട്ടിയെ തെങ്കാശിക്കടുത്തെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് കണ്ടെത്തി. വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം സർക്കാർ മന്ദിരത്തിലേക്ക് മാറ്റി. ഇരവിപുരം സി ഐ ബി പങ്കജാക്ഷൻ, എസ് ഐ ജിജി കുമാർ, എ എസ് ഐ മാരായ സുനിൽ കുമാർ, ലഗേഷ് കുമാർ സി പി ഒ ശിവ കുമാർ, വനിത പൊലീസ് ഓഫീസർ മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്