ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നിർണായക നീക്കം.. പോലീസ് സുപ്രീം കോടതിയിലേക്ക്
Recommended Video

തിരുവനന്തപുരം: കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത് പോലീസിനും പ്രോസിക്യൂനും വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. അറസ്റ്റിലായി 85 ദിവസത്തോളം ദിലീപിനെ പുറത്തിറക്കാതിരിക്കാന്‍ പ്രോസിക്യൂഷന്റെ ശ്രമങ്ങള്‍ക്ക് സാധിച്ചിരുന്നു. പക്ഷേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വെറും 5 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ദിലീപ് പുറത്തിറങ്ങി. നാണക്കേട് മാറ്റാന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നിര്‍ണായക നീക്കത്തിലേക്ക് പോലീസ് കടക്കുന്നുവെന്നാണ് സൂചന.

പോലീസ് ആശങ്കയിൽ
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന് ജാമ്യം ലഭിച്ചത് വലിയ തരത്തിലാണ് ആഘോഷിക്കപ്പെടുന്നത്. ജാമ്യം ലഭിച്ചു എന്നത് കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയതിന് തുല്യമായ രീതിയിലാണ് പ്രചരണം നടത്തുന്നതും. ഇതെല്ലാം തന്നെ അന്വേഷണ സംഘത്തിന് ആശങ്കയുളവാക്കുന്നതാണ്.

നിര്‍ണായക നീക്കം
85 ദിവസത്തെ തടവറ ജീവിതം കഴിഞ്ഞ പുറത്തിറങ്ങിയ ദിലീപ് അതിശക്തനായി തുടരുകയാണ്. അത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന പോലീസിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പറയാനാവില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നിര്‍ണായക നീക്കത്തിലാണ് പോലീസ് എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ജാമ്യം റദ്ദാക്കുക ലക്ഷ്യം
ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ദിലീപിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത് എന്നിരിക്കേ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണേ്രത പോലീസ് ആലോചിക്കുന്നത്.

പോലീസ് നിയമോപദേശം തേടി
ഇത് സംബന്ധിച്ച് കേസിലെ പ്രോസിക്യൂട്ടറോട് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നിയമോപദേശം അനുകൂലമായാല്‍ പോലീസ് സുപ്രീം കോടതിയെ സമീപിച്ചേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതിയും തേടും.

മുഖം രക്ഷിക്കാൻ ശ്രമം
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ദിലീപ് പുറത്തിറങ്ങിയതിന്റെ നാണക്കേട് തീര്‍ത്ത് മുഖം രക്ഷിക്കാനാണ് പോലീസ് നീക്കം എന്നാണ് അറിയുന്നത്. മാത്രമല്ല ദിലീപിന് ജാമ്യം ലഭിക്കാനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും പോലീസിനുള്ളില്‍ ഭിന്നാഭിപ്രായമുണ്ട്.

വീഴ്ചയെന്ന് ആരോപണം
കേസില്‍ ദിലീപിന് എതിരായ അന്വേഷണം തുടങ്ങി 90 ദിവസം ആവാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് വലിയ വീഴ്ചയായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.ദിലീപിനെതിരെ ലഭിച്ച തെളിവുകളുടെ അടസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ കുറ്റപത്രം സമര്‍പ്പിക്കാമായിരുന്നു.

കാലതാമസം കരുതിക്കൂട്ടി
കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അന്വേഷണ സംഘം മനപ്പൂര്‍വ്വം കാലതാമസമുണ്ടാക്കി എന്നാണ് അഭിപ്രായം ഉയരുന്നത്. ദിലീപ് പുറത്തിറങ്ങിയത് അന്വേഷണ സംഘത്തില്‍ പൊതുജനത്തിന് അവിശ്വാസമുണ്ടാക്കാന്‍ കാരണമായി എന്നും അഭിപ്രായമുയരുന്നുണ്ട്.

പ്രോസിക്യൂഷനും വീഴ്ച
മാത്രമല്ല ദിലീപിന്റെ ജാമ്യം തടയുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും ആക്ഷേപം ഉയരുന്നു. എന്നാല്‍ ദിലീപിന്റെ ജാമ്യം പ്രോസിക്യൂഷന്റെ വീഴ്ച അല്ലെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുന്നത്.

ദിലീപിന് അവസരമൊരുക്കിയോ
കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു എങ്കില്‍ ദിലീപിന് വിചാരണ കഴിയുന്നത് വരെ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. അതിന് ശ്രമിക്കാതെ ദിലീപ് ജാമ്യം നേടി പുറത്ത് വരാന്‍ മനപ്പൂര്‍വ്വം അവസരമുണ്ടാക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്.

അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം
അതേസമയം കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. മനോരമ നല്‍കിയ വാര്‍ത്ത പ്രകാരം ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റകൃത്യവുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഇല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

തെളിവ് നിലനിൽക്കില്ലെന്ന്
നിലവില്‍ പോലീസിന്റെ പക്കലുള്ള തെളിവുകള്‍ കോടതിയില്‍ വിചാരണയ്‌ക്കെത്തിയാല്‍ നിലനില്‍ക്കില്ലെന്നും ഒരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ടത്രേ. മാത്രമല്ല ചില മേഖലകളില്‍ കൂടുതല്‍ അന്വേഷണവും വേണ്ടതുണ്ടത്രേ.

കുറ്റപത്രം അന്തിമഘട്ടത്തിൽ
കുറ്റപത്രത്തിന്റെ ഏകദേശ രൂപം തയ്യാറായിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയുമുണ്ടായി. റിമി ടോമി അടക്കം ചിലരാണ് ഇനി ബാക്കിയുള്ളത്.

കുറ്റപത്രത്തിലും ഭിന്നതയോ
കുറ്റപത്രത്തിന്റെ കരട് പരിശോധനയിലും അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട് എന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റപത്രം പഴുതടച്ചത് അല്ലെങ്കില്‍ കോടതിയില്‍ നിന്നും വിമര്‍ശമുണ്ടാകും എന്നത് മാത്രമല്ല, പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും.

പഴുതെല്ലാം അടയ്ക്കണം
ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതോടെ 90 ദിവസത്തിനകം കുറ്റപത്രം എന്ന കടമ്പ അന്വേഷണ സംഘത്തിന് മുന്നില്‍ ഇപ്പോഴില്ല. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചെറിയ പഴുതിന് പോലും വലിയ വില കൊടുക്കേണ്ടതായി വരും.

അന്വേഷണം നീണ്ടാൽ ദിലീപിന് രക്ഷ
അതേസമയം അന്വേഷണം ഇനിയും നീളുകയാണ് എങ്കില്‍ ദിലീപിന് കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരമൊരുക്കലാവും. തനിക്കെതിരെ തെളിവില്ലെന്നും കേസില്‍ നിന്നും ഒഴിവാക്കണം എന്നുമുള്ള വാദം കോടതി അനുവദിച്ചാല്‍ ദിലീപിന് രക്ഷപ്പെടാം.












Click it and Unblock the Notifications