പിണറായി പോലീസ് പറഞ്ഞത് പാഴ് വാക്ക്, നദീർ മാവോയിസ്റ്റ് തന്നെ? ഒളിവിലെന്ന്... ലുക്ക്ഔട്ട് നോട്ടീസും!
കണ്ണൂർ: നദീർ മാവോയിസ്റ്റ് തന്നെ എന്ന് വീണ്ടും പോലീസിന്റെ മുദ്ര കുത്തൽ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച വ്യക്തിയാണ് നദീർ. സോഷ്യൽ മീഡിയയിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഡിജിപി ലോക്നാഥ് ബെഹ്റ നദീർ കുറ്റക്കാരനല്ലെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാൽ നദീർ ഒളിവിലാണെന്ന് കാട്ടി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പോലീസ് നടപടിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നതിനിടെയാണ് നദീറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നദീർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷനിലാണ് ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ആളികത്തുകയാണ്.
കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് നദീര്‍ ഒളിവിലാണെന്ന് കാട്ടി കണ്ണൂര്‍ ഇരിട്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലും, ഫേസ്ബുക്കിലും സജീവമായി തന്നെ നദീർ ഉണ്ട്. പിന്നെന്തിനാണ് ലുക്ക്ഔട്ട് നോട്ടീസ് എന്നാണ് നദീർ ചോദിക്കുന്നത്. ഒരു വര്‍ഷമായി താന്‍ അറിയാത്ത കേസില്‍ ബുദ്ധിമുട്ടുകയാണെന്നും വിശദവിവരങ്ങള്‍ അറിയില്ലെന്നും നദീര്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 2016 ഡിസംബറിലാണ് ആറളം പോലീസ് സ്റ്റേഷനിലെ 148/16 എന്ന കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തൂക്കു ചൂണ്ടി 'തീപ്പന്തം' എന്ന ലഘുലേഖ വിതരണം ചെയ്തു എന്നാണ് കേസ്. പിറ്റേന്ന് തെളിവില്ല എന്നും പറഞ്ഞു പോലീസ് വിട്ടയക്കുകയും ചെയ്യുകയായിരുന്നു.
വെറും സംശയം മാത്രം
രാജ്യദ്രോഹകുറ്റമാണ് നദീറിനെതിരെ ചുമത്തിയതെന്നും മാവോയിസ്റ്റ് സംഘത്തില്‍ പെട്ടയാളാണ് നദീര്‍ എന്നുമായിരുന്നേു ആദ്യം പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് പോലീസ് പിന്നീട് നിലപാട് മാറ്റി. ആറളം ആദിവാസി കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിലെ കണ്ടാലറിയാവുന്ന പ്രതിയാണെന്ന് സംശയം തോന്നി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് പിന്നീട് ഡിജിപി ലോക്നാഥ് ബെഹ്‌റ പരസ്യമായി തന്നെ പറഞ്ഞിരുന്നത്.
തകർക്കുന്നത് പൗരന്റെ സ്വൈര്യ ജീവിതത്തെ
ഈ പോസ്റ്റര്‍ നേരത്തെ തന്നെ വില്ലേജ് ഓഫീസടക്കമുള്ള സ്ഥലങ്ങളില്‍ ഒട്ടിച്ചതായി ചിലര്‍ എന്നെ അറിയിച്ചിരുന്നു. പ്രതിയല്ല എന്ന് ഡിജിപി പറഞ്ഞ ശേഷമാണ് തനിക്ക് കോടതിയില്‍ നിന്നും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള അറിയിപ്പ് വന്നത്. പോലീസില്‍ നിന്നും മറ്റു തരത്തില്‍ തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഈ രീതിയിലുള്ള പ്രവൃത്തികള്‍ ഒരു പൗരനെന്ന നിലയിലുള്ള തന്റെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് നദീർ പറയുന്നത്. പോലീസ് വേട്ടയില്‍ നിന്നും മോചനം തേടി താന്‍ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നാണ് നദീർ പറയുന്നത്. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസില്‍ തനിക്കൊപ്പമുള്ള ആറ് പേരും ഒളിവിലുള്ളവരാണ് എന്നതിനാല്‍ തുടര്‍നടപടികള്‍ വൈകുകയായിരുന്നു. ഈ കേസില്‍ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും പോലീസ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും നദീർ പറയുന്നു.
കേസ് അവസാനിച്ചിട്ടില്ല
അതേസമയം നദീറിനെതിരായ കേസ് ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് തനിക്കുള്ള വിവരമെന്നും ഇരിട്ടി ഡിവൈഎസ്പിയെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുമെന്നും പേരാവൂര്‍ സിഐ പറഞ്ഞതായി നാരദ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അന്നത്തെ കേസില്‍ സാക്ഷിയായ യുവതി നല്‍കിയ വിവരങ്ങള്‍ വെച്ച് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് ആണ് ഇത്. പുതുതായി സ്ഥാപിച്ചതല്ല. നേരത്തെ തന്നെ പുറപ്പെടുവിച്ച ലുക്കഔട്ട് നോട്ടീസ് ശ്രദ്ധയില്‍ പെട്ടത് ഇപ്പോഴാവാമെന്നും സിഐ പറഞ്ഞതായി നാരദ ന്യൂസ് റിപിപോർട്ട് ചെയ്യുന്നു. രണ്ടാഴ്ച മുമ്പ് ഹൈക്കോടതി സ്‌റ്റേറ്റിനോട് എത്രയും പെട്ടെന്ന് കേസില്‍ തീരുമാനം ഉണ്ടാവണം എന്നും പോലീസ് റിപ്പോര്‍ട്ട് തന്നെ കോടതിയില്‍ സമര്‍പ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് നദീറടക്കം 11 പേരെ ഉള്‍പ്പെടുത്തി കൊണ്ട് ലുക്ക്ഔട്ട് നോട്ടീസ് പ്രത്യക്ഷപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ പ്രതിഷേധം കത്തുന്നു
നദീറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങലിൽ നടന്ന ചലച്ചിത്ര മേളയിൽ നദീറിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതു മാത്രമല്ല നദീർ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവവുമാണ്. പിന്നെങ്ങിനെയാണ് നദീർ ഒളിവിൽപ്പോയെന്ന് പറഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് ഇടാനാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്. നദീറിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തപ്പോഴും സോഷ്യൽ മീഡിയയിൽ വൻ പ്രതിക്ഷേധമായിരുന്നു നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നദീറിനെ പോലീസ് കസ്റ്റഡിയിൽ നിന്നും വിട്ടയച്ചതും. പിന്നീട് സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്താവന വന്നതും.