24 മണിക്കൂറും മഴ തുടരും, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. മഴ തുടര്‍ന്നാല്‍ ഇത് ഇരട്ടിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മഴയെ തുടർന്ന് കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പാറശാലയില്‍ ഗൃഹനാഥനും ആര്യനാട്ട് 15 വയസുകാരനുമാണ് മരിച്ചത്.
പാലക്കാട് അട്ടപ്പാടിയില്‍ മഴയെ തുടര്‍ന്ന് തകരാറിലായ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മരം വീണാണ് ലൈന്‍ പൊട്ടിയത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് കെ എസ് ഇ ബി അറിയിച്ചു.
റാന്നിയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം. പത്ര ഏജന്റായ സജി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലം, എറണാകുളം ജില്ലയില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞു. പാണത്തൂരിലും മണ്ണിടിച്ചല്‍ രൂക്ഷമാണ്. ഇവിടെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. തൃശൂര്‍ രാമവര്‍മപുരത്ത് മരം വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നു. കോഴിക്കോട് ജില്ലയില്‍ വിവിധ ഇടങ്ങളിലാണ് 18 ഓളം വീടുകള്‍ തകര്‍ന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വടകര തീരദേശ മേഖലകളിലെ വീടുകളില്‍ വെള്ളം കയറി.
ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. കണ്ണൂരില്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റി മീറ്റര്‍ ഉയര്‍ത്തി. സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. തിരുവല്ല തിരുമൂലപുരത്ത് എം സി റോഡിലും വെള്ളം കയറി. അതേസമയം, മഴ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 91 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ, പമ്പ നദിയിലെ മടമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷന്‍, കുറ്റ്യാടി നദിയിലെ കുറ്റ്യാടി സ്റ്റേഷന്‍, മണിമല നദിയിലെ പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, അച്ചന്‍കോവില്‍ നദിയിലെ തുംപമണ്‍ സ്റ്റേഷന്‍, പമ്പ നദിയിലെ മലക്കര സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴ 24 മണിക്കൂര്‍ കൂടെ തുടരാന്‍ സാധ്യതയുണ്ടെന്ന് റവന്യുമന്ത്രി കെ രാജന്‍. നാളെ വൈകുന്നേരത്തോടെ മഴ ദുര്‍ബലമാകുമെന്നും 12ാം തീയതിയോടെ വീണ്ടും ശക്തമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ആശങ്ക ഇല്ല, എല്ലാ ദിവസവും കളക്ടര്‍മാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും മന്ത്രി മുന്നറിയിപ്പ് നല്‍കി. '2018ലെ പ്രളയത്തിന്റെ സമയത്തെ ദൃശ്യങ്ങള്‍ ലൈക്കിന് വേണ്ടി ഇപ്പോഴത്തെതാണെന്ന വിധത്തില്‍ പങ്കുവച്ചാല്‍ നടപടിയുണ്ടാകും. കേരളത്തില്‍ ഭീതിജനകമായ സാഹചര്യമില്ല, 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മഴ കുറയും, പിന്നെ 12ന് ശേഷമാണ് മഴ ഉണ്ടാവുകയുള്ളൂ എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്'- മന്ത്രി പറഞ്ഞു.
'സര്‍ക്കാര്‍ സജ്ജമാണ്. അപകട സ്ഥലങ്ങളിലെ മരങ്ങള്‍ മുറിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരോട് അവധി പിന്‍വലിച്ച് എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈകീട്ട് കുതിരാന്‍ സന്ദര്‍ശിക്കും. കുതിരാനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കളക്ടറുടെ നിര്‍ദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications