കാലാവസ്ഥ: ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുന്നു. ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
അതേ സമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി അറിയിപ്പുണ്ട്. മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (20-05-2024) രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 സി എമ്മിനും 54 സി എമ്മിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
അതേ സമം ഇടുക്കിയിൽ വരും ദിവസങ്ങളിൽ അതി തീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകാൻ
ജില്ലാ കളക്ടർ അറിയിച്ചിരുന്നു. റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകും. അതി തീവ്ര മഴ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 7 മണിക്ക് മുതൽ രാവിലെ 6 മണി വരെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പ്, ഡി ടി പി സി എന്നിവ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ , മണ്ണിടിച്ചൽ സാധ്യത കണക്കിലെടുത്തുമാണ് നിരോധനം.












Click it and Unblock the Notifications