അക്രമം യാദൃശ്ചികം: ആരോപണങ്ങള്‍ക്ക് പിന്നില്‍ കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികള്‍
എറണാകുളം: കിഴക്കമ്പലത്തെ കിറ്റക്സ് ജീവനക്കാർ പൊലീസിനെ അക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്ത് നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആലുവ റൂറല്‍ എസ്പി കെ കാർത്തിക് അറിയിച്ചും. കൂടുതല്‍ പൊലീസുകാരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായ അക്രമണമാണ് പൊലീസുകാർക്കെതിരെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികള്‍ മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് അറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ചെറിയ തർക്കമാണെന്നാണ് മനസ്സിലാക്കിയത്. പൊലീസ് അവിടെ എത്തിയപ്പോള്‍ അഞ്ഞൂറിലധികം തൊഴിലാളികള്‍ സംഘടിച്ച് നില്‍ക്കുകയായിരുന്നു. അവർ പൊലീസിനെതിരെ അക്രമം അഴിച്ച് വിടുകയായിരുന്നു. അക്രമത്തില്‍ പൊലീസുകാർക്ക് പരിക്കേറ്റതായും റൂറല്‍ എസ്പി അറിയിച്ചു.
സണ്ണി ലിയോണ്‍ ഇന്ത്യ വിടുമോ? തുടരാന്‍ അനുവദിക്കില്ലെന്ന്; പുതിയ ആല്‍ബത്തിനെതിരെ കലിതുള്ളി പുരോഹിതർ
ഇന്നലത്തെ രാത്രിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 150 ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും ചില്ല് അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തൊഴിലാളികള്‍ പൊലീസിനെതിരെ തിരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും കെ കാർത്തിക് അറിയിച്ചു.
തൊഴിലാളികൾ നടത്തിയ കലാപശ്രമത്തിൽ പ്രതികരണവുമായി കിറ്റെക്സ് കമ്പനി ചെയർമാൻ സാബു എം ജേക്കബ് രംഗത്ത് എത്തി. വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം മാത്രമാണിത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയിലുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. അക്രമം തടയാന്‍ കമ്പനി സെക്യുരിറ്റികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സെക്യുരിറ്റിക്കാർക്കും സൂപ്പർ വൈസേഴ്സിനും നേരെ അക്രമം നടന്നതോടെയാണ് പൊലീസിനെ വിളിച്ചതെന്നും സാബു ജേക്കബ് പറയുന്നു.
ക്യാമ്പിലേക്ക് എത്തിയ പൊലീസിനേയും ഇവർ ആക്രമിച്ചു. തൊഴിലാളികള്‍ എന്തോ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായിട്ടാണ് അന്വേഷണത്തില്‍ മനസ്സിലായത്. അതിന്റെ ലഹരിയിൽ എല്ലാം കൈവിട്ട് ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. കമ്പനിയില്‍ ഇത് ആദ്യ സംഭവമാണ്. അക്രമ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത് രാഷ്ട്രീയപരമായ ആരോപണമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
'കമ്പനി പൂട്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കമ്യൂണിസ്റ്റുകാരുടെയും എസ്ഡിപിഐക്കാരുടെയും ചെയ്തികളാണ് ഇതിന് പിന്നിൽ. കഴിഞ്ഞ എട്ട് പത്ത് വർഷത്തെ ചരിത്രം പരിശോധിക്കുക. ലഹരി ഉപയോഗിച്ചെന്നോ നാട്ടുകാരെ ഉപയോഗിച്ചെന്നോ ഉള്ള കേസുകളില്ല, പൊലീസ് റെക്കോർഡുകളില്ല. ഇന്നലത്തെ സംഭവങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാന്‍ ക്യാമറകള്‍ വിശദമായി പരിശോധിക്കുകയാണ്' സാബു ജേക്കബ് കൂട്ടിച്ചേർത്തു.
അതേസമയം, തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് കുന്നത്തുനാട് എം എല്‍ എ പിവി ശ്രീനിജന്‍ രംഗത്ത് എത്തി. തെഴിലാളികൾ അക്രമം അഴിച്ചു വിട്ട കിറ്റെക്സിലെ ലേബർ ക്യാമ്പ് സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'നാട്ടുകാർ വളരെ രോഷാകുലരായിരുന്നു. പ്രദേശം ലഹരിയുടെ കേന്ദ്രമായി മാറി എന്നായിരുന്നു അവരുടെ പരാതി.. വിഷയത്തിൽ അന്വേഷണം നടന്നു വരുന്നു. പോലിസ് ജീപ്പ് കത്തിച്ചതും പോലീസുകാർക്ക് ഗുരുതര പരിക്കേറ്റതുമായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.'- എംഎല്‍എ വ്യക്തമാക്കി.
പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ക്കുകയായിരുന്നു. പോലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. ഇതിന് പിന്നാലെയാണ് പൊലീസെത്തിയ മറ്റൊരു ജീപ്പ് തൊഴിലാളികള്‍ അഗ്നിക്കിരയാക്കിയത്. പൊലീസുകാർ ജീപ്പിലിരിക്കെയായിരുന്നു തീയിട്ടത്. ഉടന്‍ തന്നെ പൊലീസുകാർ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി ഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.