'മുളയിലെ നുള്ളിയില്ലായെങ്കിൽ മറുനാടന്മാർ ഇവിടെ വൻ മരമാകും', അതിഥി തൊഴിലാളികൾക്കെതിരെ തുഷാർ
കൊച്ചി: കിഴക്കമ്പലത്തെ കിറ്റക്‌സ് കമ്പനി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം ഗൗരവമായി കാണണമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളി. മുളയിലേ നുള്ളിയില്ലെങ്കില്‍ മറുനാടന്‍ തൊഴിലാളികള്‍ ഇവിടെ വന്‍ മരമാകും എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം: '' കിഴക്കമ്പലം കലാപം ഗൗരവമായി കാണണം. മറുനാടൻ തൊഴിലാളികൾക്ക് നമ്മൾ അതിഥി തൊഴിലാളികൾ എന്ന ഓമന പേര് നൽകി. അതിഥികളെ ഊട്ടി ഉറക്കി. മലയാളികൾ മറുനാട്ടിൽ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മൾ. നമ്മുടെ ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം. പക്ഷെ അത് അതിരുകടക്കരുത്. കിഴക്കമ്പലം കലാപം ഒരു ഒർമ്മപ്പെടുത്തലാണ്. മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്''.
''പോലീസിനു പോലും മറുനാടൻ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് ? ഇവർ ആരൊക്കെ? കൃത്യമായ രേഖകൾ സർക്കാരിന്റെ കൈവശം ഉണ്ടോ? ഇവർക്ക് ജോലി കൊടുക്കുന്ന കമ്പനിക്കാർ വശം രേഖകൾ ഉണ്ടോ? പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഇവരുടെ റെക്കോഡുകൾ ഉണ്ടോ? അതിഥികൾ ആരൊക്കെയെന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒരു പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുത്ത് നമ്മുടെ പോലീസ് ഇവരുടെ പ്രാദേശിക സ്വഭാവം ഉറപ്പുവരുത്താറുണ്ടോ ?''
''മറ്റ് സംസ്ഥാനങ്ങളിൽ ഭീകര പ്രവർത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവരെ നമ്മുടെ അതിഥി തൊഴിലാളികൾക്ക് ഇടയിൽ നിന്ന് പിടികൂടുന്നത് നിത്യ സംഭവമാണ്. കേരളത്തിൽ കൊല ചെയ്ത് മുങ്ങുന്ന അതിഥികളും ഏറെയാണ്. മറുനാടൻ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സർക്കാർ ഒരു നയം രൂപികരിച്ച് വൈകാതെ നടപ്പിലാക്കണം. മുളയിലെ നുള്ളിയില്ലായെങ്കിൽ മറുനാടന്മാർ ഇവിടെ വൻ മരമാകും. പിന്നീട് മടിയിൽ വെയ്ക്കാനും പറ്റില്ല. ജനങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം''.
Recommended Video