തന്ത്രം വിജയിച്ചു; സിപിഎമ്മിനെകൊണ്ട് നല്ലതു പറയിപ്പിച്ചശേഷം മാണി യുഡിഎഫിലേക്ക്
കോട്ടയം: ബാര്‍ കോഴക്കേസില്‍ കടുത്ത ആരോപണത്തിന് വിധേയനായ മാണി എതിരാളികളെകൊണ്ടുതന്നെ നല്ലതു പറയിപ്പിച്ചശേഷം യുഡിഎഫിലേക്ക് തിരിച്ചുകയറുന്നു. മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമാണ് ബാര്‍ കോഴ ആരോപണം. ആരോപണത്തിന്റെ മുനയൊടിക്കാന്‍ യുഡിഎഫ് വിട്ട് പുറത്തുവന്ന മാണി തന്റെ രാഷ്ട്രീയ തന്ത്രം വിജയിപ്പിച്ചശേഷം യുഡിഎഫിലേക്ക് തിരിച്ചുകയറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
എംപി വിരേന്ദ്രകുമാർ സിപിഎം സമ്മേളന സെമിനാറിൽ; യുഡിഎഫിൽ ആത്മബന്ധമില്ല!
മാണിയുടെ മടങ്ങിവരവിന് മുന്നോടിയായി കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന ചര്‍ച്ച വിജയകരമായിരുന്നെന്ന് നേതാക്കളുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ച വിജയകരമായിരുന്നെന്ന സൂചനയാണ് കെഎം മാണിയും പിന്നീട് പങ്കുവെച്ചത്. ഇതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
എല്‍ഡിഎഫിലേക്ക് മാണിയെ കൂടെക്കൂട്ടാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മാണിയെക്കുറിച്ച് സംസ്ഥാന നേതാക്കള്‍ നല്ലവാക്കുകള്‍ പറഞ്ഞത് സിപിഎമ്മിന് തന്നെ വിനയായേക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മാണിക്കെതിരായ ബാര്‍ കോഴ ആരോപണം സിപിഎമ്മിന് വീണ്ടും ഉയര്‍ത്താന്‍ കഴിയാത്തവിധമാണ് നേതാക്കളുടെ പുകഴ്ത്തല്‍ ഉണ്ടായത്.
മാണി ലക്ഷ്യമിട്ടതും ഇതുതന്നെയാണെന്നാണ് സൂചന. സിപിഎമ്മിനെക്കൊണ്ട് നല്ലതു പറയിപ്പിച്ചശേഷം യുഡിഎഫില്‍ മാണി എത്തുന്നതോടെ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാന്‍ കേരള കോണ്‍ഗ്രസിനും സാധിക്കും. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് മാണിയുടെ എല്‍ഡിഎഫ് പ്രവേശനം അടഞ്ഞത്.
അതേസമയം, യുഡിഎഫില്‍ തിരിച്ചെത്തിയാലും മാണിയുടെ പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസുകാര്‍ പാരവെക്കുമോ എന്നത് കണ്ടറിയണം. കോട്ടയത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ കടുത്ത ശത്രുതയിലാണ്. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാല്‍ കെഎം മാണി പ്രതീക്ഷിച്ച വിജയം പാര്‍ട്ടിക്ക് ഉണ്ടാകില്ലെന്നുറപ്പാണ്. മാത്രവുമല്ല, മാണി യുഡിഎഫിലെത്തിയാല്‍ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടപടി എല്‍ഡിഎഫ് കടുപ്പിക്കാനും ഇടയുണ്ട്.
സിപിഎം എന്നാല്‍ കേരളം മാത്രമല്ലെന്ന് സീതാറാം യെച്ചൂരി
ഷുഹൈബ് വധം; മാധ്യമ വാര്‍ത്തകളെല്ലാം ഒറ്റ സ്രോതസ്സില്‍ നിന്നും