കൊടകര കുഴല്‍പണ കേസില്‍ ബിജെപി സംസ്ഥാന നേതാക്കളും; സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണശനെ ചോദ്യം ചെയ്യും
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപി വീണ്ടും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനേയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
ഒരു 'വെറും കോണ്‍ഗ്രസ് എംഎല്‍എ'...! രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി ഇനി എന്ത്?
മൂന്നര കോടി രൂപയുടെ കള്ളപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ ആര്‍എസ്എസ് നേതാവും ബിജെപി മേഖലാ സെക്രട്ടറിയും യ കാശിനാഥന്‍ എന്നിവരെ ചോദ്യം ചെയ്തുകഴിഞ്ഞു. അടുത്ത ഘട്ടത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് കടക്കുന്നത്. വിശദാംശങ്ങള്‍...
സംസ്ഥാന നേതാക്കള്‍
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം ഗണേശനോട് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീഷിനേയും ചോദ്യം ചെയ്യുന്നുണ്ട്.
ഒന്നും അറിയില്ലെന്ന്
ബിജെപിയുടേയും ആര്‍എസ്എസിന്റേയും ജില്ലാ നേതാക്കളേയാണ് ഇന്ന് ചോദ്യം ചെയ്തത്. കെആര്‍ ഹരി, സുജയ് സേനന്‍, കാശിനാഥന്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം. പണത്തെ കുറിച്ചും പണം തട്ടിയെടുത്ത പ്രതികളെ കുറിച്ചും അറിയില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്.
സൂചനകള്‍
എന്നാല്‍ ഇവരില്‍ നിന്ന് മറ്റ് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നത്. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എന്നത്, ബിജെപിയിലെ ആര്‍എസ്എസിന്റെ നേരിട്ടുള്ള പ്രതിനിധിയാണ്.
മൂന്നര കോടി രൂപ
25 ലക്ഷം രൂപയാണ് തട്ടിയെടുക്കപ്പെട്ടത് എന്നായിരുന്നു പരാതിക്കാരനും ആര്‍എസ്എസ് പ്രവര്‍ത്തകനും ആയ ധര്‍മരാജന്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് മൂന്നര കോടി രൂപ തന്നെയാണെന്ന് ധര്‍മരാഡന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിക്കുകയായിരുന്നു.
സുനില്‍ നായിക്കും സമ്മതിച്ചു
ബിസിനസ് ആവശ്യത്തിന് തനിക്ക് പണം നല്‍കിയത് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷറര്‍ ആയ സുനില്‍ നായിക് ആണെന്ന് ധര്‍മരാജന്‍ പറഞ്ഞിരുന്നു. പണത്തിന് കൃത്യമായ സ്രോതസ്സുണ്ട് എന്നും പറഞ്ഞിരുന്നു. ഒടുവില്‍, നഷ്ടപ്പെട്ട തുക മൂന്നര കോടി രൂപയാണെന്ന് സുനില്‍ നായിക്കും പോലീസിന് മുന്നില്‍ സമ്മതിച്ചുകഴിഞ്ഞു.
കള്ളപ്പണം തന്നെ
സ്രോതസ്സില്ലാത്ത പണം ആയതുകൊണ്ടാണ് ആദ്യം നുണ പറഞ്ഞത് എന്ന് രണ്ട് പേരും സമ്മതിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരെ പോരാടുന്നു എന്ന് പറയുന്ന കേന്ദ്ര സര്‍ക്കാരിന്റെ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ് ഇവര്‍ രണ്ട് പേരും. എന്തായാലും ഇവരെ രണ്ട് പേരേയും പിന്തുണച്ചുകൊണ്ടോ തള്ളിക്കളഞ്ഞുകൊണ്ടോ ബിജെപി നേതാക്കള്‍ ആരും രംഗത്ത് വന്നിട്ടില്ല.
അന്വേഷണത്തില്‍ പൊളിഞ്ഞത്
തട്ടിയെടുക്കപ്പെട്ടത് മൂന്നര കോടിയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പരാതിക്കാര്‍ 25 ലക്ഷത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് തന്നെ അരക്കോടിയോളം രൂപ പിടിച്ചെടുത്തതോടെയാണ് ധര്‍മരാജനും സുനില്‍ നായിക്കും സത്യം പറയാന്‍ നിര്‍ബന്ധിതരായത്.
തിരഞ്ഞെടുപ്പിനുള്ള പണം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ്, ഏപ്രില്‍ 3 ന് ആയിരുന്നു പണമടക്കം കാര്‍ തട്ടിയെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം ജില്ലയില്‍ എത്തിക്കാനുദ്ദേശിച്ച പണമായിരുന്നു ഇത് എന്നാണ് സൂചന. അങ്ങനെയെങ്കില്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി കള്ളപ്പണം ഉപയോഗിച്ചു എന്ന ഗുരുതര ആരോപണവും ഇതോടൊപ്പം ഉയരും.
തട്ടിയെടുത്തതും ബിജെപിക്കാര്‍
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന കണക്കില്‍ പെടാത്ത പണം തട്ടിയെടുക്കാന്‍ ഇടപെട്ടതും ബിജെപി നേതാക്കള്‍ തന്നെ ആണെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പണം കാറില്‍ കൊണ്ടുപോകുന്നുണ്ട് എന്ന വിവരം ഏത് കേന്ദ്രത്തില്‍ നിന്നാണ് ചോര്‍ന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
എത്രകോടികള്‍ വരും
ഒരു ജില്ലയിലേക്ക് കൊടുത്തയച്ച പണം മാത്രമാണ് ഇത്തരത്തില്‍ തട്ടിയെടുക്കപ്പെട്ടതായി പരാതി ലഭിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലേക്കും ഇത്തരത്തില്‍ കോടികള്‍ ഒഴുകിയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. കര്‍ണാടകത്തില്‍ നിന്നാണ് ഈ പണം എത്തിയത് എന്നാണ് അന്വേണ സംഘം കരുതുന്നത്.
ചെന്നിത്തലയുടെ സമ്മർദ്ദതന്ത്രം ഫലിച്ചില്ല; ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പിനും പുല്ലുവില, അപമാനിതൻ