സുരേന്ദ്രന്റെ നീക്കം ഫലം കണ്ടില്ല; ഇനി പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ
കുഴൽപ്പണ കേസും സംഖ്യകക്ഷിക്കും അപര സ്ഥാനാർഥിക്കും അടക്കം പണം നൽകി കൂടെ നിർത്തിയത് കച്ചവട രാഷ്ട്രീയമായി വിലയിരുത്തപ്പെടുന്ന സാഹചര്യത്തിൽ പാർട്ടി തന്നെ പ്രതികൂട്ടിലായിരിക്കുകയാണ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തിരിച്ചടിക്ക് ശേഷം ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ ബിജെപിയെ പിന്തുടരുകയാണ്. തിരഞ്ഞെടുപ്പ് തോൽവി മുതൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനുമടങ്ങിയ ഔദ്യോഗിക പക്ഷത്തിനെതിരെ മറു വിഭാഗങ്ങൾ ശക്തമായി തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ കുഴൽപ്പണ കേസും സംഖ്യകക്ഷിക്കും അപര സ്ഥാനാർഥിക്കും അടക്കം പണം നൽകി കൂടെ നിർത്തിയത് കച്ചവട രാഷ്ട്രീയമായി വിലയിരുത്തപ്പെടുന്ന സാഹചര്യത്തിൽ പാർട്ടി തന്നെ പ്രതികൂട്ടിലായിരിക്കുകയാണ്.
ഇതോടെ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമായി. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മറു ചേരികളെ ഒപ്പം നിർത്തുക എന്ന നയമാണ് കെ സുരേന്ദ്രൻ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ഞായറാഴ്ച കോർ കമ്മിറ്റി യോഗം ചേരുന്നതിന് മുൻപ് നടത്തിയ നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം. എന്നാൽ ഈ നീക്കം ഫലം കണ്ടില്ല. കുഴൽപ്പണ കേസിലടക്കം അന്വേഷണം സുരേന്ദ്രൻ അടക്കമുള്ള നേതാക്കളിലേക്ക് എത്തുന്നതോടെ ഇതിൽ കാര്യമില്ലെന്നാണ് പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷങ്ങളുടെ വാദം.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിക്കുള്ളിൽ അസ്വാരസ്യങ്ങൾ സജീവമായിരുന്നു. സ്ഥാനാർഥി നിർണയം മുതൽ ഏകധിപത്യ സ്വഭാവമാണ് കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഒരു വിമർശനം. ജില്ല കമ്മിറ്റികൾ നൽകിയ പട്ടികയിൽ നിന്ന് തിരുത്തലുകൾ വരുത്തി തങ്ങളുടെ ഇഷ്ടക്കാരെ സുരേന്ദ്രനും മുരളീധരനും ചേർന്ന് കുത്തി നിറച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലും വലിയ തിരിമറി നടന്നതായി ആരോപണം ഉണ്ട്.
ഇതിന്റെ ചുവട് പിടിച്ചാണ് കുഴൽപ്പണ കേസ് വരുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വന്ന കള്ളപ്പണമാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം എത്തി നിൽക്കുന്നത്. കേസിൽ ഉൾപ്പെട്ട ധർമ്മരാജനുമായി സുരേന്ദ്രന്റെ മകൻ ഹരികുമാർ സംസാരിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. കെ സുന്ദരയ്ക്കും സി.കെ ജാനുവിനും പണം നൽകിയെന്ന വെളിപ്പെടുത്തലും ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി.
ഈ ഘട്ടത്തിൽ സുരേന്ദ്രന്റെ അനുനയ സമീപനങ്ങളോട് ചേർന്ന് നിൽക്കുന്നത് പാർട്ടിക്ക് തന്നെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് എതിർ വിഭാഗം. കെ. സുരേന്ദ്രനു സ്ഥാനം നഷ്ടപ്പെട്ടാൽ പകരം പ്രസിഡന്റിനായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഔദ്യോഗിക വിഭാഗവും പി.കെ കൃഷ്ണദാസ് വിഭാഗവും ഉൾപ്പടെ രണ്ട് പ്രബല ഗ്രൂപ്പുകളാണ് ബിജെപിക്കുള്ളിൽ ഉള്ളത്. ഇതിന് പുറമെ സംഘടനാ സെക്രട്ടറി എം. ഗണേശനെ അനുകൂലിക്കുന്നവർ മറ്റൊരു കൂട്ടായ്മയായി മാറുന്നതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ സംസ്ഥാന നേതാക്കൾ കൈയ്യൊഴിഞ്ഞതോടെ കേന്ദ്ര നേതൃത്വത്തിന്റെ കോർട്ടിലാണ് ഇപ്പോൾ പന്ത്. സംസ്ഥാനത്തെ സാഹചര്യങ്ങളിൽ കേന്ദ്രത്തിന് കടുത്ത അതൃപ്തിയുണ്ട്. കർണാടക ബിജെപിയും കേരളത്തിലെ നേതൃത്വത്തിലെ വീഴ്ചകൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തിൽ നേതൃത്വത്തിൽ അഴിച്ചു വേണമെന്ന ആർഎസ്എസ് ആവശ്യവും കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്.
Recommended Video